കോഴിയാണൊ മുട്ടയാണൊ ആദ്യം ഉണ്ടായത് എന്നുള്ള ചോദ്യം പോലെയാണ് റിട്ട.ചീഫ് ജസ്റ്റിസ് സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചതിലുള്ള വീരന് ധീരന് വി.എം.സുധീരന്റെ വിയോജിപ്പ്. അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നയാളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസെന്നാണ്. അതുകൊണ്ട് അങ്ങനെയുള്ള ഒരു വ്യക്തിയെ കേവലം ഒരു സംസ്ഥാന ഗവര്‍ണര്‍ ആക്കി തരംതാഴ്ത്തുന്നത് ശരിയല്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതും സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും രാഷ്ട്രപതിയാണ്. അതുകൊണ്ട് സുധീരന്റെ വാദഗതിയെ കുതര്ക്കമെന്നോ വിതണ്ഡവാദമെന്നോ വിളിക്കാം. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കേണ്ട പദമാണ് ”കൊസ്രാക്കൊള്ളികള്.”
മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസുകാര്‍ ഗവര്‍ണര്‍ പദവിയെ ഉപയോഗിച്ചിരുന്നത് തെരഞ്ഞെടുപ്പില്‍ തോറ്റുതുന്നം പാടിയ വന്ദ്യവയോധികരെ പുനരധിവസിപ്പിക്കുവാനും ഒന്നില്‍ കൂടുതല്‍ താപ്പാനകളുള്ള സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള കുതികാല്‍വെട്ടും കാലുവാരലും ഒഴിവാക്കുവാനും വേണ്ടിയാണ്. വിമോചനസമരത്തിന് വേണ്ടി രൂപീകരിച്ച കോ ലീ പി (കോണ്‍ഗ്രസ്, ലീഗ്, പിഎസ്പി)മുന്നണി പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം പിഎസ്പി നേതാവ് പട്ടംതാണുപിള്ളയെ മുഖ്യമന്ത്രിയാക്കിയെങ്കിലും കോണ്‍ഗ്രസിലെ അതികായനായ ആര്.ശങ്കര്‍ പട്ടത്തെ താഴെയിറക്കി മുഖ്യമന്ത്രിക്കസേര കയ്യടക്കുവാനുള്ള ചരടുവലികള്‍ ആരംഭിച്ചു. ആ തല്ല് ഒഴിവാക്കുവാനായി പട്ടത്തിനെ ഗവര്‍ണറാക്കി പഞ്ചാബിലേക്കയച്ചു.
സുധീരന്റെ പ്രസ്താവനയെത്തുടര്‍ന്ന് ബാര്‍ കൗണ്‍സിലും സദാശിവത്തെ ഗവര്‍ണര്‍ ആക്കുന്നതിനെതിരെ പ്രമേയം പാസ്സാക്കുകയുണ്ടായി. ഇവരെല്ലാവരും ഈ നിയമനത്തെ ഒരു തരംതാഴ്ത്തല്‍ നടപടിയായാണ് കണ്ടത്. ഷീലാ ദീക്ഷിത്തിന് മുന്‍പ് കേരളാ ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ ബീഹാറിലെ മുന്‍ ഡിജിപിയാണ്. പ്രോട്ടോകോള്‍ ബുക്ക് അനുസരിച്ച് ഒരു ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും സ്ഥാനം ഒരു എംഎല്‍എയ്ക്ക് താഴെയാണ്. അങ്ങനെയുള്ള ഒരാളെയാണ് ഗവര്‍ണര്‍ ആയി നിയമിച്ചത്. എന്നിട്ട് പിന്നീട് അദ്ദേഹത്തെക്കൊണ്ട് രാജിവെപ്പിച്ച് കോണ്‍ഗ്രസ് ടിക്കറ്റില്‍ ബീഹാറില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിച്ചു.
വന്‍ഭൂരിപക്ഷത്തോടെ തോല്‍ക്കുകയും ചെയ്തു. ജയിച്ചിരുന്നുവെങ്കില്‍ തന്നെയും ഒരു സംസ്ഥാന ഗവര്‍ണര്‍ എവിടെകിടക്കുന്നു ഒരു എംപി എവിടെ കിടക്കുന്നു. കണക്കുകൂട്ടല്‍ അതൊന്നുമായിരുന്നില്ല. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ തിരിച്ചുവരും. രാഹുല്‍ പ്രധാനമന്ത്രിയാവും. ആ മന്ത്രിസഭയില്‍ താനൊരു ക്യാബിനറ്റ് മന്ത്രിയാവും എന്നൊക്കെയായിരുന്നു. ഇനി ഒരു ക്യാബിനറ്റ് മന്ത്രി ആയാല്‍ തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് കേന്ദ്രമന്ത്രിയേക്കാള്‍ ഉയര്ന്നപദവിയാണ് ഗവര്‍ണറുടേത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പദവിയിലിരുന്ന ഒരാളെ ഗവര്‍ണറായി കിട്ടുകയെന്നുള്ളത് കേരളീയരെ സംബന്ധിച്ചിടത്തോളം അത് അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. അതിനെയാണ് ഒരു മോശപ്പെട്ട സംഗതിയായി ചിത്രീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ആക്ഷേപം അതല്ല. മുന്‍കൂര്‍ തന്നോടു ആലോചിച്ച് സമ്മതം വാങ്ങിയില്ല എന്നാണ്. സൂക്കേടിതൊന്നുമല്ല. ചീഫ് ജസ്റ്റിസ് സദാശിവത്തെപ്പോലെ നിയമത്തിലും നീതിന്യായവ്യവസ്ഥയിലും ഇത്ര അനുഭവജ്ഞാനമുള്ള ഒരാളുടെ അടുത്ത് ഇവരുടെ കളിയൊന്നും നടക്കാന്‍ പോകുന്നില്ല. ഇവര്‍ കൊണ്ടുക്കൊടുക്കുന്ന കടലാസുകളൊന്നും കണ്ണുമടച്ച് കുത്തിട്ടിടത്ത് ഒപ്പിട്ട് കൊടുക്കുവാനൊന്നും അദ്ദേഹത്തിനെ കിട്ടുകയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി നിന്ന ഷീലാ ദീക്ഷിതിനെ സിബിഐ നടപടിയില്‍നിന്ന് രക്ഷിക്കുവാനായി ഗവര്‍ണറാക്കി ഇങ്ങോട്ട് കെട്ടിയെടുത്തെങ്കിലും മദാമ്മയുടെ സൂത്രം ഫലിച്ചില്ല. ഇനി മദാമ്മയുടെയും മക്കളുടെയും ഭാവി എന്താകുമോ ആവോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: