മയ്യഴിയുടെ കഥാകാരനും ഇടതുപക്ഷ സഹയാത്രികനും (ഇടതുപക്ഷത്തെ സഹിച്ചുകൊണ്ട് യാത്ര ചെയ്യുന്നവന്) ആയ എം.മുകുന്ദന് കുറിക്കുന്നു. ”ശ്രാവണ മാസത്തിലെ പൗര്‍ണമി നാളിലാണ് രക്ഷാബന്ധന്. ആങ്ങളമാരുടെ കൈത്തണ്ടയില്‍ പെങ്ങന്മാര് രാഖി കെട്ടുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ചെയ്യുന്നു. ദല്‍ഹിയിലൂടെയാണ് യമുന ഒഴുകുന്നത്. പണ്ട് യമുന അവളുടെ സഹോദരന് യമന്റെ കൈത്തണ്ടയില്‍ ഒരു രാഖി കെട്ടിക്കൊടുത്തു. യമന്‍ പറഞ്ഞു ഏതൊരു പെണ്ണ് ഒരാണിന്റെ കയ്യില്‍ രാഖി കെട്ടുന്നുവോ അവള് സുരക്ഷിതയായിരിക്കും. അവള്‍ക്ക് മരണമുണ്ടാകില്ല-യമുനയ്ക്ക് മരണമില്ല. ആണ് പെണ് ബന്ധത്തിന്റെ ഏറ്റവും പരിശുദ്ധ രൂപമാണ് രാഖി. പാശ്ചാത്യനാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത വാലന്റൈന്‍ ദിനം നമ്മള് മലയാളികള്‍ ആഘോഷിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വാലന്റൈന്‍ ദിനമല്ല രക്ഷാബന്ധനാണ് നമ്മള് കൊണ്ടാടേണ്ടത്.”
കഴിഞ്ഞ ആഗസ്റ്റ് 10 ന് നടന്ന രക്ഷാബന്ധന് ഉത്സവത്തെ ചോദ്യം ചെയ്തുകൊണ്ട് ചില സിപിഎം പ്രവര്‍ത്തകര്‍ കോട്ടയത്തിനു സമീപം നാട്ടകത്തും തിരുവാര്‍പ്പിലും കുട്ടികളെ ആക്രമിക്കുകയുണ്ടായി. ജാതിമത ഭേദമന്യേ ജനങ്ങള്‍ കൊണ്ടാടുന്ന ഇത്തരം ദേശീയോത്സവങ്ങളെപ്പറ്റി പാര്‍ട്ടിയില്‍ സാക്ഷരതാ ക്ലാസ് തുടങ്ങുന്നത് നന്ന്. എന്നാല്‍ ഡിവൈഎഫ്ഐ രക്ഷാബന്ധന് ആഘോഷിച്ചതായി ആഗസ്റ്റ് 12 ലെ ‘ഡെക്കാന്‍ ക്രോണിക്കിള്‍’ എന്ന ഇംഗ്ലീഷ് പത്രത്തില്‍ റിപ്പോര്‍ട്ടുണ്ട്. കാഞ്ഞിരത്തുങ്കല്‍, കൊല്ലം കെഎസ് പുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ നേതാവ് പറയുന്നത് സ്ത്രീകള്‍ പുരുഷന്റെ സംരക്ഷണയില്‍ കഴിയേണ്ടവരാണെന്ന തെറ്റായ സന്ദേശം രക്ഷാബന്ധന് നല്കുന്നു എന്നാണ്. രക്ഷാബന്ധന് അനുകൂലമായി എഴുതിയ എം.മുകുന്ദന് പോലീസ് സംരക്ഷണം ഉടന്‍ ഏര്‍പ്പെടുത്തണം. മയ്യഴിയില്‍ തിരുവാര്‍പ്പും നാട്ടകവും ആവര്‍ത്തിക്കാതിരിക്കട്ടെ!
മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ്പും സിബിസിഐ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചശേഷം മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ ഭാരതത്തിലെ മതനിരപേക്ഷ ചിന്താഗതിക്കാരെ ദുഃഖിപ്പിക്കുന്നതാണ് എന്ന് പിണറായി വിജയന് ‘ദേശാഭിമാനി’യിലെഴുതുന്നു. ഭാരതത്തിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്നാണ് മോഹന്‍ ഭാഗവത് ആദ്യം ഘട്ടക്കിലും പിന്നീട് മുംബൈയിലും പറഞ്ഞത്. ഇവരുടെ നിലപാട് മാനദണ്ഡമാക്കിയാല്‍ കത്തോലിക്കാ ബാവ പോലും ഹിന്ദുവാണെന്ന് വരും. സ്വീകരിക്കാവുന്ന നിലപാടാണോ ഇത് എന്നാണ് പിണറായി ചോദിക്കുന്നത്. പള്ളിമുറ്റത്തെ കല്‍വിളക്കും സ്വര്‍ണക്കൊടിമരവും പോലുള്ള ഹൈന്ദവ പ്രതീകങ്ങള്‍ സഖാവിന്റെ കണ്ണില്‍ ഇതുവരെ പെട്ടിട്ടില്ലെന്ന് തോന്നുന്നു. തങ്ങള്‍ മതംകൊണ്ടു ക്രൈസ്തവരാണെങ്കിലും സംസ്കാരംകൊണ്ട് ഹൈന്ദവരാണെന്ന് കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ പറഞ്ഞിട്ടുള്ളതാണ്. ഗോവയിലെ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞത് ഭാരതം ഒരു ഹിന്ദുരാജ്യമാണ്, നാളെയും അങ്ങനെ ആയിരിക്കും താനൊരു ക്രിസ്ത്യന്‍ ഹിന്ദുവാണ് എന്നാണ്. ന്യൂനപക്ഷമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് അബ്ദുള്‍ റഷീദ് അന്‍സാരി കവി ഇക്ബാലിന്റെ വരികള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ വിശദീകരിച്ചത്.
ഹിന്ദു എന്ന പദത്തെ മതപരമായിട്ടല്ല സാമൂഹ്യമായിട്ടാണ് ഉള്‍ക്കൊള്ളേണ്ടത് എന്ന് അന്‍സാരി പറയുന്നു. ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി മൗലാന അബ്ദുള്‍കലാം ആസാദിന്റെ സഹോദരി ഫാത്തിമാ ബീഗത്തിന്റെ പൗത്രിയായ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി നജ്മ ഹെപ്തുള്ള ദേശീയ സ്വത്വത്തിന്റെ അടയാളമെന്ന നിലയില്‍ എല്ലാ ഭാരതീയരും ഹിന്ദുക്കളാണെന്ന് അഭിപ്രായപ്പെട്ടു. അറബ്ലോകം ഇന്ത്യയെ വിശേഷിപ്പിക്കുന്നത് അല്‍ഹിന്ദ് എന്നാണ്. എല്ലാ ഭാരതീയരും ഹിന്ദുക്കളാണെന്നത് ചരിത്രത്തിലൂടെ ഉരുത്തിരിഞ്ഞതാണ് എന്ന് 22-ാം വയസ്സില്‍ പിഎച്ച്ഡി ബിരുദം നേടിയ നജ്മ പറയുമ്പോള്‍ പിണറായിയുടെ ഇടതുപക്ഷ വിജ്ഞാനീയത്തിന് പ്രസക്തിയില്ലാതാവുന്നു. 1966 ല്‍ തൃശൂരിലെ മാര്‍ അപ്രേം മെത്രാപ്പോലീത്താ ഒരു സമ്മേളനത്തില്‍ പറഞ്ഞു ”അമേരിക്കയില്‍ ബിഷപ്പുമാരുടെ ഒരു സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ അവിടെ അമേരിക്കക്കാരനായ ഒരു മാര്അപ്രേം കൂടി ഉണ്ടായിരുന്നു. എന്നെ തിരിച്ചറിയാന്‍ മാര്‍ അപ്രേം (ഹിന്ദു)എന്നാണ് രജിസ്റ്ററില്‍ എഴുതിയിരുന്നത്. ഇന്ത്യ എ നേഷന്‍ എന്ന ഗ്രന്ഥത്തില്‍ ആനി ബസന്റ് എഴുതിയിട്ടുണ്ട്. ”ഇന്ത്യയുടെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്ന മണ്ണാണ് ഹിന്ദുത്വം, ഇന്ത്യയും ഹിന്ദുത്വവും ഒന്നാണ്.”
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എസ്.ഭാസുരേന്ദ്ര ബാബുവിന്റെ പ്രതിദിന വാര്‍ത്താവലോകന പരിപാടിയാണ് പീപ്പിള്‍ ടിവിയിലെ ‘വര്‍ത്തമാനം.’ സപ്തംബര്‍ ഒന്നിന് ജന്മഭൂമി ദിനപ്പത്രത്തിലെ വാര്‍ത്തയെ വിശകലനം ചെയ്തുകൊണ്ട് ആരംഭിച്ച വര്‍ത്തമാനം പരിപാടി മാതൃഭൂമി ദിനപ്പത്രത്തില്‍ എന്‍.അശോകന് എഴുതിയ ”100 ദിവസം മോദി ശക്തന്’ എന്ന മുഖലേഖനത്തെ വിമര്‍ശിച്ചുകൊണ്ടാണ് അവസാനിച്ചത്. മോദി അടിയന്തരാവസ്ഥയുടെ പ്രതീതി സൃഷ്ടിക്കുന്നു എന്നാണ് ബാബുസാറിന്റെ പരാതി. കഴിഞ്ഞ ജൂണ്‍ 25 ന് ‘വര്‍ത്തമാനം’ പരിപാടിയില്‍ ജന്മഭൂമി ദിനപ്പത്രത്തില്‍ അടിയന്തരാവസ്ഥയെപ്പറ്റി വൈക്കം ഗോപകുമാര്‍ എഴുതിയിരുന്ന ലേഖനത്തെ അവലോകനം ചെയ്തപ്പോള്‍ ഭാസുരേന്ദ്ര ബാബു എടുത്തിരുന്ന നിലപാടില്‍നിന്ന് വിപരീതമാണ് ഇത്. അടിയന്തരാവസ്ഥയില്‍ സിപിഎമ്മിന്റെ റോള്‍ എന്തായിരുന്നുവെന്ന് ജനങ്ങള്‍ മറന്നിട്ടില്ല. ഒരു പാര്‍ട്ടി ചാനലിലെ വാര്‍ത്താവിശകലനം രാഷ്ട്രീയമായ മൂല്യബോധത്തോടെ നിര്‍വഹിക്കാനാവില്ല. അത് രാഷ്ട്രീയമായ സങ്കുചിതത്വത്തോടെയാവുന്നത് സ്വാഭാവികം.
കുമ്മനം രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: