”കുലഗുരുവിന്റെ അനുവാദം കിട്ടിയില്ല. ഗുരുപുത്രന്മാരുടെ സഹായം തേടി; അതും കിട്ടിയില്ല. എങ്കില്‍ യജ്ഞം നടത്തിത്തരാന്‍ നാട്ടില്‍ വേറെ വല്ലവരേയും കിട്ടുമോ എന്നു നോക്കട്ടെ” എന്നുപറഞ്ഞുകൊണ്ട് ത്രിശങ്കു രാജാവ് എഴുന്നേറ്റു.
”ങ്ഹാ! അത്രയ്‌ക്ക് ഗുരുനിന്ദയോ? സ്വന്തം കാര്യം നടക്കാന്‍ ഏത് പാപകര്‍മത്തിനും ആരുടെ കാലുപിടിക്കാനും മടിക്കാത്ത ഹേ രാജാവേ, നിങ്ങളൊരു ചണ്ഡാലനായിപ്പോകട്ടെ” എന്നു വസിഷ്ഠപുത്രന്മാര്‍ ത്രിശങ്കുവിനെ ശപിച്ചു.
ശാപത്തെ രാജാവ് ഗൗരവമായി എടുത്തില്ല. അദ്ദേഹം കൊട്ടാരത്തില്‍ തിരിച്ചെത്തി പതിവുപോലെ അത്താഴം കഴിച്ചു ഉറങ്ങി. പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ വല്ലാത്ത ഒരസ്വസ്ഥത. ത്രിശങ്കു രാജാവ് കണ്ണാടിയിലേക്ക് ഒന്നു നോക്കി.
ഹോ! എന്തൊരു രൂപം! കറുകറുത്ത ഉടലും വസ്ത്രങ്ങളും! ചോരക്കണ്ണുകള്‍, ചപ്രത്തലമുടി, അസ്ഥിമാലകള്‍……താനൊരു ചണ്ഡാലനായിരിക്കുന്നു! വസിഷ്ഠപുത്രന്മാരുടെ ശാപം ഫലിച്ചിരിക്കുന്നു!
മുറിക്ക് പുറത്തിറങ്ങിയ രാജാവിനെ കണ്ട് പരിചാരകര്‍ ഭയന്നു. മറ്റുള്ളവരും അറപ്പോടെ, വെറുപ്പോടെ അകന്നു മാറുന്നു. എങ്കിലും ആഗ്രഹം വിടാന്‍ ത്രിശങ്കു തയ്യാറല്ല. കൊട്ടാരം വിട്ടു വനത്തിലേക്ക് പോയി അദ്ദേഹം അന്വേഷണം തുടങ്ങി.
വനത്തില്‍ വെച്ച് ത്രിശങ്കു വിശ്വാമിത്ര മഹര്‍ഷിയെ കണ്ടു. അദ്ദേഹം വെറുപ്പൊന്നും കാട്ടിയില്ല. കാര്യങ്ങളെല്ലാം കേട്ടപ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു:
”ഉണ്ണീ! നീ ധാര്‍മികനാണ്. ഇപ്പോഴത്തെ ചണ്ഡാലരൂപം ഞാന്‍ കാര്യമാക്കുന്നില്ല. നിനക്കുവേണ്ടി ഞാന്‍ യജ്ഞം നടത്തുന്നതാണ്. നിന്നെ ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കുകയും ചെയ്യും. അതിനുള്ള കഴിവ് ഈ ഗാധിപുത്രനുണ്ട്. നീ ഉറപ്പിച്ചോളൂ, സ്വര്‍ഗം നിന്റെ കൈകളില്‍ വന്നു കഴിഞ്ഞു എന്ന്!”
പിന്നെ ശിഷ്യരെ വിളിച്ചു വിശ്വാമിത്രന്‍ കല്‍പ്പനകള്‍ നല്‍കി. ”നിങ്ങള്‍ എല്ലായിടത്തുനിന്നുമുള്ള ഋഷിമാരേയും ഋത്വിക്കുകളേയും എന്റെ യജ്ഞത്തിലേക്ക് ക്ഷണിച്ചുവരിക. ആരെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ അതേപടി എന്നെ അറിയിക്കുകയും വേണം.”
ശിഷ്യന്മാര്‍ പല ഭാഗത്തുംപോയി. ക്ഷണം കിട്ടിയവരെല്ലാം വന്നും തുടങ്ങി. മഹോദയപുരത്തുപോയവര്‍ മാത്രമാണ് എതിര്‍പ്പിന്റെ വര്‍ത്തമാനം കൊണ്ടുവന്നത്. വസിഷ്ഠപുത്രന്മാരായ നൂറുപേരാണ് അവിടുത്തെ താമസക്കാര്‍.
”യജമാനന്‍ ഒരു ക്ഷത്രിയ ചണ്ഡാലനല്ലേ? ദേവന്മാര്‍ ഹവിസ്സു ഭുജിക്കുമോ? ചണ്ഡാലന്‍ നല്‍കുന്ന ഭക്ഷണം ഋഷിമാരും ബ്രാഹ്മണരും കഴിക്കുമോ? സ്വര്‍ഗത്തിലേക്ക് ആളെ അയക്കാന്‍ വിശ്വാമിത്രനാര്?”
പരിഹാസവും കോപവും കലര്‍ത്തിയുള്ള ആ വാക്കുകള്‍ കേട്ട് വിശ്വാമിത്രന്റെ കണ്ണുകള്‍ ചുകന്നു കലങ്ങി.
”എന്നെ നിന്ദിച്ചു പറഞ്ഞ വസിഷ്ഠ പുത്രന്മാര്‍ ഭസ്മമായിപ്പോകട്ടെ! എഴുന്നൂറു ജന്മം നായയുടെ മാംസം ഭക്ഷിക്കുന്നവരും ക്രൂര കര്‍മികളുമായി അലയാന്‍ ഇടവരട്ടേ!”
തുടര്‍ന്ന് അദ്ദേഹം തനിക്ക് ചുറ്റുമുള്ള മുനിമാരോട് പറഞ്ഞു:
”ഞാന്‍ യജ്ഞം ആരംഭിക്കുകയാണ്. ഇക്ഷ്വാകുവംശജനും ധര്‍മിഷ്ഠനുമായ ത്രിശങ്കു രാജാവിന് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ വേണ്ടിയുള്ളതാണ് യജ്ഞം. ഇത് സഫലമാക്കുവാന്‍ നിങ്ങളെല്ലാവരും എന്നോടൊപ്പം ചേരുവിന്‍!”
മുനിമാരും ബ്രാഹ്മണരും പരസ്പ്പരം ശബ്ദം താഴ്‌ത്തി സംസാരിച്ചു. വിശ്വാമിത്രന്റെ ഇംഗിതത്തിന് നിന്നില്ലെങ്കില്‍ വസിഷ്ഠപുത്രന്മാരുടെ ഗതിയാവും സംഭവിക്കുക. അതിനാല്‍ അവര്‍ സന്തോഷഭാവത്തില്‍ യജ്ഞത്തില്‍ പങ്കുകൊണ്ടു.
യജ്ഞം തുടരവേ വിശ്വാമിത്രന്‍ ദേവന്മാരെ ആവാഹിച്ചുവെങ്കിലും ഹവിര്‍ഭാഗം വാങ്ങാന്‍ ആരും വന്നില്ല. അപ്പോള്‍ കോപത്തോടെ കൈയിലെ സ്രുവം ഉയര്‍ത്തി മഹര്‍ഷി പറഞ്ഞു: ”മഹാരാജാവേ! അങ്ങ് ഒരുങ്ങിയാലും. എന്റെ തപഃശക്തിയുടെ പ്രഭാവത്താല്‍ ഉടലോടെ അങ്ങ് സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നാലും.”
സകലരും അത്ഭുതത്തോടെ നോക്കിനില്‍ക്കേ ത്രിശങ്കു രാജാവ് ആകാശത്തിലേക്ക് ഉയരാന്‍ തുടങ്ങി. വളരെ ഉയരത്തിലെത്തിയപ്പോള്‍ ഒരു ശബ്ദം കേട്ടു. അത് ദേവേന്ദ്രന്റേതായിരുന്നു:
”മൂഢാ, ത്രിശങ്കു! സ്വര്‍ഗ്ഗത്തില്‍ നിനക്ക് പ്രവേശനമില്ല. തലകീഴായി നീ ഭൂമിയിലേക്ക് പതിക്കട്ടെ.”
ത്രിശങ്കു അതോടെ വീഴുകയായി; ”അയ്യോ! ഞാന്‍ വീഴുകയാണ് മഹര്‍ഷേ! എന്നെ രക്ഷിക്കണേ!” എന്ന നിലവിളിയോടെ.
വിശ്വാമിത്രന്‍ അതുകേട്ട് കോപിച്ചുകൊണ്ട് ”നില്‍ക്കവിടെ” എന്നു കല്‍പ്പിച്ചു. ”ത്രിശങ്കു രാജാവേ അങ്ങയ്‌ക്കായി അവിടെ ഒരു സ്വര്‍ഗ്ഗം ഞാന്‍ പണിതു തരുന്നുണ്ട്” എന്നുപറയുകയും പുതിയ നക്ഷത്ര മണ്ഡലം ഉടനെ സൃഷ്ടിക്കുകയും ചെയ്തു!
മറ്റൊരു ദേവേന്ദ്രനേയും ദേവന്മാരെയുമൊക്കെ സൃഷ്ടിക്കാനാണ് അടുത്ത ശ്രമമെന്ന് മനസ്സിലാക്കിയ ദേവസമൂഹവും മഹര്‍ഷിമാരുമെല്ലാം വന്നു പറഞ്ഞു:
”വിശ്വാമിത്ര മഹര്‍ഷേ! ഗുരുശാപം ലഭിച്ച ഈ രാജാവ് സ്വര്‍ഗ്ഗപ്രാപ്തിക്ക് അര്‍ഹനല്ല. അങ്ങ് ശാന്തനായാലും. കൂടുതലൊന്നും ചെയ്യരുതേ!”
”ശരി. ഇപ്പോള്‍ ഞാന്‍ സൃഷ്ടിച്ച നക്ഷത്രമണ്ഡലത്തില്‍, സ്വര്‍ഗ്ഗത്തിലെന്നപോലെ ത്രിശങ്കു എക്കാലവും വാഴട്ടെ. നിങ്ങള്‍ അതിന് സമ്മതിക്കണം.”
ദേവന്മാര്‍ അതിന് സമ്മതം നല്‍കി. അങ്ങനെ വിശ്വാമിത്രനാല്‍ സൃഷ്ടിക്കപ്പെട്ട സ്വര്‍ഗ്ഗം, ത്രിശങ്കുവിന്റെ സ്വന്തമായി; ‘ത്രിശങ്കുസ്വര്‍ഗ്ഗ’മായി!
(നാളെ: ശുനശ്ശേഫനു മന്ത്രം)
പി.ഐ.ശങ്കരനാരായണന്‍
















