പണ്ട് പണ്ട് കുശനാഭന്‍ എന്ന ധാര്‍മികനായ ഒരു രാജാവുണ്ടായിരുന്നു. ഗാധി എന്നാണ് മകന്റെ പേര്. ഗാധിയുടെ പുത്രനായി വിശ്വാമിത്രന്‍ ജനിച്ചു. അദ്ദേഹം വളരെ നല്ല രാജാവായി ശോഭിക്കുകയും ചെയ്തു.
ഒരിക്കല്‍ വലിയ ഒരു പടയുമായി വിശ്വാമിത്രന്‍ പല നാടുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. തന്റെ ആധിപത്യം വിളിച്ചറിയിക്കുന്ന വിജയയാത്രയെന്ന് പറയാം. ഒടുവില്‍ അദ്ദേഹം അതിമനോഹരവും പ്രശാന്തവുമായ ഒരു സ്ഥലത്തെത്തി.
അത് ബ്രഹ്മര്‍ഷി വസിഷ്ഠന്റെ ആശ്രമമാണെന്ന് മനസ്സിലായി. കൊള്ളാം. സൈന്യത്തെ വെളിയില്‍ നിര്‍ത്തി, ആശ്രമഭംഗികള്‍ കാണാന്‍ വിശ്വാമിത്രന്‍ നടന്നു.
ഇടതൂര്‍ന്നു നില്‍ക്കുന്ന വൃക്ഷലതാദികള്‍, പുഷ്പിച്ചും കായ്ച്ചും നില്‍ക്കുന്നു. ശാന്തരായ പക്ഷിമൃഗാദികള്‍, സിദ്ധയോഗികള്‍, വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍, യക്ഷ-കിന്നര-ഗന്ധര്‍വാദികള്‍, സംഗീതം ആലപിക്കുന്നവര്‍, നൃത്തമാടുന്നവര്‍… ഇതുദേവലോകം തന്നെയോ എന്ന് വിശ്വാമിത്രന്‍ ശങ്കിച്ചു.
ഒടുവില്‍ വസിഷ്ഠനെ കണ്ട് പ്രണാമമര്‍പ്പിച്ചു. രണ്ടുപേരും അല്‍പ്പേനേരം കുശലങ്ങള്‍ പറഞ്ഞിരുന്നു. പിന്നെ പോകാനൊരുങ്ങിയ വിശ്വാമിത്രനോട് വസിഷ്ഠന്‍ പറഞ്ഞു:
”അങ്ങ് ദയവായി ഇന്ന് ഇവിടെ താമസിക്കണം. അതിഥിയെ ഉചിതമായി സല്‍ക്കരിച്ചയക്കണം എന്നാണ് എന്റെ ആഗ്രഹം.”
”മഹര്‍ഷേ! അവിടുന്ന് ഇപ്പോള്‍ നല്‍കിയ സല്‍ക്കാരവും മധുരഭാഷണവും തന്നെ അമൃതിന് തുല്യമായിരിക്കുന്നു. മാത്രമല്ല, എന്നോടൊപ്പം വന്ന വലിയ സൈന്യം ആശ്രമവെളിയില്‍ കാത്തുനില്‍ക്കുന്നുമുണ്ട്. ഞങ്ങള്‍ പോകട്ടെ.”
”അങ്ങനെ പറയരുത് രാജന്‍! വെളിയില്‍ നില്‍ക്കുന്ന സൈനികരേയും വിളിച്ചോളൂ. എത്രപേരുണ്ടെങ്കിലും സാരമില്ല. ഞങ്ങളുടെ സല്‍ക്കാരം സ്വീകരിച്ചു പോകണമെന്നാണ് അപേക്ഷ.” ഇത്രയും കേട്ടപ്പോള്‍ വിശ്വാമിത്രന്‍ സമ്മതം മൂളി.
വസിഷ്ഠന്‍ വേഗത്തില്‍ കാമധേനുവിനെ അരികില്‍ വിളിച്ചു.
”ഹേ, ശബളേ! ഇന്നു നമ്മുടെ അതിഥികളായി വിശ്വാമിത്ര രാജാവും ചതുരംഗപ്പടയും എത്തിയിരിക്കയാണ്. അവരില്‍ ഓരോരുത്തര്‍ക്കും ഇഷ്ടമായതെന്തോ അതൊക്കെ വേണ്ടുവോളം നല്‍കി നീ സല്‍ക്കരിച്ചാലും. എല്ലാവരും സംതൃപ്തിയോടെ മടങ്ങട്ടെ.”
ശബള (കാമധേനു) ഒട്ടും അമാന്തിച്ചില്ല. സകലരേയും ഇരുത്തി സല്‍ക്കരിച്ചു. പരിപ്പും നെയ്യും പലതരം കറികളും തൈരും പായസവുമുള്ള ഊണ്. പലഹാരങ്ങള്‍, പഴങ്ങള്‍, മദ്യം ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍…… എന്തു വേണമെന്ന് പറയുകയേ വേണ്ടൂ; മുന്നിലെത്തുകയായി. മതിയാവോളം കഴിക്കാം. സല്‍ക്കാരം തീര്‍ന്നപ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു:
”ബ്രഹ്മര്‍ഷേ! അങ്ങയുടെ സല്‍ക്കാരം എന്നെ സന്തോഷിപ്പിച്ചു. അതിലേറെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഒരപേക്ഷയുണ്ട്. ശബളയെ എനിക്ക് തരണം. പകരം നൂറായിരം പശുക്കളെ ഞാന്‍ നല്‍കാം.”
”അതു പറ്റില്ല നൃപേന്ദ്രാ! നൂറുകോടി പശുക്കളേയും സ്വര്‍ണ്ണമല തന്നെയും തന്ന് ആവശ്യപ്പെട്ടാലും ശബളയെ ഞാന്‍ തരില്ല. അവളില്ലെങ്കില്‍ എന്റെ എല്ലാ അനുഷ്ഠാനങ്ങളും ആനന്ദവും അവസാനിക്കും.”
വിശ്വാമിത്രന്‍ കുറേക്കൂടി ദാനങ്ങളും സമ്മാനങ്ങളും മുന്നോട്ടുവെച്ചു. പക്ഷേ, വസിഷ്ഠന്‍ അതൊക്കെയും തള്ളിപ്പറഞ്ഞു.
”എങ്കില്‍ ഞാന്‍ ശബളയെ ബലമായി കൊണ്ടുപോകും. നാട്ടിലെ വിശിഷ്ടവസ്തുക്കള്‍ ഏതു രാജാവിനും അവകാശപ്പെട്ടതാണെന്ന് അറിയില്ലേ?” എന്ന ചോദ്യത്തോടെ വിശ്വാമിത്രന്‍ സേനാപതിയെ വിളിച്ചു കല്‍പ്പന നല്‍കി.
പിടിക്കാന്‍ ചെന്ന സൈനികരെയെല്ലാം ശബള വിരട്ടി ഓടിച്ചു. എന്നിട്ട് വസിഷ്ഠന്റെ അരികിലെത്തി അവള്‍ ചോദിച്ചു:
”അങ്ങ് എന്നെ കൈവെടിയുകയാണോ?”
”അല്ല ശബളേ! നിന്നെ ഞാന്‍ ഒരിക്കലും കൈവിടുന്നവനല്ല. പക്ഷേ, ചതുരംഗപ്പടയും അധികാരവുമുള്ള രാജാവിന്റെ അതിക്രമത്തിന് മുന്നില്‍ ഞാന്‍ നിസ്സഹായനല്ലേ?”
”അങ്ങ് നിസ്സഹായനല്ല. ക്ഷത്രിയബലത്തിലും വലുതാണ് അങ്ങയുടെ ബ്രഹ്മബലം. ഒന്നു കല്‍പ്പിക്കുകയേ വേണ്ടൂ; ഞാന്‍ പെരുവെള്ളം പോലുള്ള ഈ സേനയെ മുഴുവന്‍ മുടിക്കുന്നതാണ്.”
വസിഷ്ഠന്റെ സമ്മതം കിട്ടേണ്ട താമസം, ശബള ഹുംകാരത്തോടെ മുന്നോട്ടു നീങ്ങി നിലയുറപ്പിച്ചു. അപ്പോള്‍ അവളില്‍നിന്ന് അനേകായിരം പടയാളികള്‍ പുറത്തുവന്നു സൈനികരെയെല്ലാം നശിപ്പിച്ചു.
ശേഷിച്ച സൈന്യത്തെ നയിച്ച് വിശ്വാമിത്രന്‍ ശരവര്‍ഷം തുടങ്ങി. അതൊന്നും ഫലവത്താകുന്നില്ലെന്ന് കണ്ടു ദുഃഖിതനായ വിശ്വാമിത്രനെ സഹായിക്കാന്‍ വലിയ ഒരു സൈന്യവുമായി മക്കള്‍ എത്തി.
എന്നാല്‍ വിശ്വാമിത്രന്റെ നൂറുമക്കളേയും സൈന്യത്തെയും ബ്രഹ്മര്‍ഷിയായ വസിഷ്ഠന്‍ ഒരു ഹുംകാരത്തിനാല്‍ തന്നെ ഭസ്മമാക്കിക്കളഞ്ഞു!
ഒടുവില്‍, വിശ്വാമിത്രനും അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്ന ഇളയ മകനും മാത്രമേ ശേഷിച്ചുള്ളൂ.
”കണ്ടില്ലേ രാമാ! രാജാധികാരത്തിന്റെയും സൈന്യത്തിന്റെയും ബലത്തില്‍ അഹങ്കരിച്ച വിശ്വാമിത്രന്റെ ഒരവസ്ഥ!” ശതാനന്ദന്‍ ചോദിച്ചു.
..തുടരും
ഫോണ്‍: 9388414034
പി.ഐ.ശങ്കരനാരായണന്‍
















