നരേന്ദ്രമോദിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കക്ഷിക്കും ഇലക്ഷന് കമ്മീഷന് പ്രത്യേകം നിയമം ഉണ്ടാക്കിയിട്ടുണ്ടോ എന്ന സംശയം അനുദിനം വര്‍ധിച്ചുവരികയാണ്. കോണ്‍ഗ്രസിനെ എങ്ങനെയും അധികാരത്തിലേറ്റാനുള്ള സംവിധാനത്തിന് ഇലക്ഷന് കമ്മിഷന് എന്നാണോ പേര് എന്നുപോലും നിഷ്പക്ഷമതികള്‍ സംശയിച്ചുപോകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടം കഴിയുംതോറും സോണിയക്കും അനുചരന്മാര്ക്കും സമനില തെറ്റുക സ്വാഭാവികം. എന്നാല്‍ ഇലക്ഷന് കമ്മിഷന് അത് വേണ്ട. പക്വതയോടെ ആ സ്ഥാനത്തിരുന്ന് ചട്ടപ്പടി കാര്യങ്ങള്‍ സൂക്ഷ്മതയോടെ കൊണ്ടുനടക്കാനായില്ലെങ്കില് വിവേകമതികളും ജനാധിപത്യത്തില്‍ വിശ്വാസമുള്ളവരും ഇലക്ഷന് കമ്മിഷന് മാന്യത നല്‍കില്ല. ഇക്കാര്യം അവരോര്ക്കുന്നതാവും നല്ലതെന്ന് പറയാന്‍ ഓരോ വോട്ടറും തയ്യാറാകുന്നതരത്തിലേക്കാണ് അനുദിനം സ്ഥിതിഗതികള്‍ നീങ്ങുന്നത്. ഇലക്ഷന് കമ്മിഷന്റെ നിഷ്പക്ഷതയേക്കാള്‍ അതിന്റെ രാഷ്ട്രീയമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുടിയഴിച്ചിട്ട് താണ്ഡവമാടുന്നതെന്ന് വ്യക്തമാണ്.
ഇന്ത്യാമഹാരാജ്യത്ത് ശ്രീരാമനാമം പറയുന്നതുപോലും കൊടിയ പാപവും കുറ്റവുമാവുന്നു എന്നു വരുമ്പോള്‍ സ്ഥിതിഗതികള്‍ ഏതോ നിഗൂഢശക്തികള്‍ നയിക്കുകയാണെന്നു പറയേണ്ടിവരും. ഭാരതീയ ജനതാപാര്‍ട്ടിയും ആ കക്ഷി മുന്നണിപ്പോരാളിയായി വെച്ചിരിക്കുന്ന നരേന്ദ്രമോദിയും രാജ്യത്തെ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ സംഭാവന ചെയ്തിരിക്കുന്ന വര്‍ധിതമായ ആവേശം കോണ്‍ഗ്രസ്സിനെയും അവരുടെ ഒത്താശക്കാരെയും അങ്ങേയറ്റം അസ്വസ്ഥരാക്കിയിരിക്കുന്നു. തങ്ങള്‍ അജയ്യരാണെന്ന് കൊട്ടിഘോഷിച്ചിരുന്ന മണ്ഡലങ്ങളില്‍പ്പോലും വര്‍ധിച്ചു വരുന്ന ബിജെപി പിന്തുണ ആ കക്ഷിയെ ഉറക്കം കെടുത്തുകയും ചെയ്തിരിക്കുന്നു. അതിന് തടയിടാന്‍ മാധ്യമപ്രവര്‍ത്തകരെയും മറ്റും കൂട്ടുപിടിച്ച് നടത്തുന്ന ശ്രമങ്ങള്‍ കാണുമ്പോള്‍ ദൈന്യത തോന്നുന്നു. എങ്ങനെയും ജയം കൈപ്പിടിയിലൊതുക്കാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കാന്‍ തയ്യാറായി സോണിയയും സംഘവും പരക്കം പായുകയാണ്. ഏതു കച്ചിത്തുരുമ്പ് ഉപയോഗിച്ചും നരേന്ദ്രമോദിയെയും ബിജെപിയെയും തടയാന്‍ ശ്രമിക്കുകയാണ്.
ശ്രീരാമജന്മഭൂമിയില് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയ നരേന്ദ്രമോദി ശ്രീരാമന്റെ പേര് പറഞ്ഞുപോയി എന്ന ‘കൊടിയകുറ്റ’മാണ് കോണ്‍ഗ്രസിന്റെ ഒളിപ്രവര്‍ത്തനം മൂലം തെരഞ്ഞെടുപ്പ് കമ്മിഷന് ചുമത്തിയിരിക്കുന്നത്. ശ്രീരാമന് ഒരു സംസ്കാരവും വികാരവുമായി കരുതുന്നവരുടെ അടുത്തെത്തുമ്പോള്‍ മുഹമ്മദ്ബിന്‍ തുംഗ്ലക്കിനെയും ബാബറിനെയും അതുപോലുള്ളവരെയും കുറിച്ചാണോ സംസാരിക്കേണ്ടത്. രാമഭൂമിയില്‍ ജീവിക്കുന്നവര്‍ കോണ്‍ഗ്രസിനെയും അവരെ പിന്തുണയ്ക്കുന്നവരെയും പാഠം പഠിപ്പിക്കണമെന്ന് നരേന്ദ്രമോദി പ്രസംഗിച്ചത് വലിയ കുറ്റമാണെന്നാണ് ഇലക്ഷന് കമ്മിഷനെക്കൊണ്ട് കോണ്‍ഗ്രസ് പറയിപ്പിക്കുന്നത്. ശ്രീരാമന് സമ്പൂര്‍ണമായി ജനങ്ങള്‍ക്കൊപ്പം നിന്ന രാജാവായിരുന്നു. അഴിമതിയും കൊള്ളയും നടത്തിവന്നവര്‍ക്കെതിരെ സന്ധിയില്ലാത്ത സമരമാണ് അദ്ദേഹം ചെയ്തിരുന്നത്. മാതൃകാഭരണാധികാരിയായിരുന്ന ശ്രീരാമചന്ദ്രന്റെ നാട്ടില്‍ ഖജനാവുള്പ്പെടെയുള്ള സംവിധാനങ്ങള്‍ കട്ടുമുടിച്ച് കുടുംബത്തിനും എത്രയെത്രയോ തലമുറയ്ക്കും വേണ്ടത്ര സമ്പാദിച്ചുകൂട്ടിയ ജനദ്രോഹികളെ പാഠംപഠിപ്പിക്കണമെന്ന് പറഞ്ഞതില്‍ എന്താണിത്ര പ്രശ്നം?
കല്‍ക്കരി കുംഭകോണം, 2 ജി സ്പെക്ട്രം ഇടപാട്, മുങ്ങിക്കപ്പല്‍ ഇടപാട്, യുദ്ധവിമാന അഴിമതി തുടങ്ങിയവ വഴി കോടികള്‍ വിദേശത്തും മറ്റും നിക്ഷേപം നടത്തിയവര്‍ക്ക് നരേന്ദ്രമോദിയുടെ പ്രസ്താവം വെള്ളിടിയായിട്ടുണ്ടെന്നത് വാസ്തവമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു ഭരണസംവിധാനം വന്നാല്‍ തങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവുമെന്ന തിരിച്ചറിവ് തല്‍പ്പരകക്ഷികളെ വല്ലാത്ത മാനസികസംഘര്ഷത്തിലാക്കിയിട്ടുണ്ട്. ഓരോ ഘട്ടം തെരഞ്ഞെടുപ്പു കഴിയുമ്പോഴും തങ്ങളുടെ ഭീതി കുറയുന്ന ഒരു സൂചനയും ഉണ്ടാവുന്നില്ല. മറിച്ച് കൂടുതല്‍ ഭീതിദമായ അന്തരീക്ഷം സംജാതമാവുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ ആരെ കൂട്ടുപിടിച്ചും നരേന്ദ്രമോദിയെ തടയുക എന്ന അജണ്ട ഉരുത്തിരിയുന്നു. അതിനനുസരിച്ച് സാഹചര്യങ്ങളെ പരുവപ്പെടുത്തിയെടുക്കുന്നു. അങ്ങനെ പരുവപ്പെടുത്തുമ്പോള് സംസ്കാരം, പ്രായോഗികത, കൃത്യത എന്നിവയ്ക്കൊന്നും ഒരു സ്ഥാനവും ഉണ്ടാവില്ല. ഇലക്ഷന് കമ്മീഷന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയും മറ്റു സ്വാധീനങ്ങള്‍ ഉപയോഗിച്ചും കാര്യങ്ങള്‍ നടപ്പാക്കുന്നു.
അയോദ്ധ്യ ഉള്‍പ്പെടുന്ന ലോക്സഭാമണ്ഡലമായ ഫൈസാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥി ലല്ലുസിംഗിന്റെ പ്രചാരണ പരിപാടിയില്‍ മോദി ശ്രീരാമന്റെ ഭരണകാലത്തെ സംശുദ്ധമായ രീതികളെക്കുറിച്ച് വിശദീകരിച്ചതാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള കക്ഷികളെ പ്രകോപിപ്പിച്ചത്. രാവണ മനസ്കര്‍ക്ക് എന്നും ശ്രീരാമനാമവും ശ്രീരാമഭരണവും പേടിസ്വപ്നമാണെന്നത് വസ്തുതയത്രേ. തെരഞ്ഞെടുപ്പ് റാലികളില്‍ ഇത്തരം വിശുദ്ധമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുതെന്നാണെങ്കില് ഇനി ഇലക്ഷന് കമ്മിഷന് തന്നെ ഓരോ മണ്ഡലത്തിനും പ്രസംഗങ്ങള്‍ തയ്യാറാക്കിനല്കേണ്ടിവരും. അങ്ങനെയെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവില്ലല്ലോ. ഭരണഘടനയ്ക്കുള്ളിലുള്ള സംവിധാനമാണ് ഇലക്ഷന് കമ്മിഷന് എന്ന ധാരണ അവര്‍ക്കും ഉണ്ടാവണം.
ഭരണകക്ഷിയുടെ ചൊല്‍പ്പടിക്കുനിന്ന് കാര്യങ്ങള്‍ നടത്തുന്നത് നിഷ്പക്ഷതയായി കരുതാനാവില്ല. ഈ നാടിന്റെ അസ്മിതയെപ്പറ്റി ധാരണയില്ലാത്തവര്‍ രാഷ്ട്രീയക്കളിക്കായി ജനാധിപത്യ സംവിധാനങ്ങള്‍ ദുരുപയോഗിക്കുമ്പോള്‍ അതിന് ഏതൊക്കെ മാനം കൈവരുന്നു എന്നതിന്റെ പ്രഥമദൃഷ്ടാന്തമാണ് അയോദ്ധ്യയിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിച്ച നരേന്ദ്രമോദിക്കെതിരെയുള്ള രാഷ്ട്രീയ തിട്ടൂരം. വിവേകമതികള്‍ അത് പുച്ഛിച്ചുതള്ളുമെന്ന കാര്യത്തില്‍ ഇന്നാട്ടിലെ നിഷ്പക്ഷമതികള്‍ക്ക് സംശയമില്ല. നരേന്ദ്രമോദിക്കെതിരെ എന്തനീതിയും കാണിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികള്‍ തന്നെ ഇത്തരുണത്തില്‍ ശഠിച്ചതും ഇതിനൊപ്പം ഓര്‍ക്കേണ്ടതാണ്. മോദിക്കെതിരെയുള്ള അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിശ്ചയിച്ചത് പിന്‍വലിച്ച നടപടി അതാണല്ലോ കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: