വിജയവാഡ: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട ഓൺലൈൻ ഭീകരസംഘത്തെ എൻഐഎ പിടികൂടി. ആന്ധ്രാപ്രദേശിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് രാജ്യവ്യാപകമായ ഗൂഢാലോചന പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ എൻഐഎ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാർച്ച് 12-ന് വിജയവാഡയിൽ വെച്ച് 23 കാരനായ മുഹമ്മദ് റഹ്മത്തുള്ള ഷെരീഫിനെ ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണത്തിന്റെ നൂലുകൾ അഴിഞ്ഞുതുടങ്ങിയത്. കേസിലെ അതീവ ഗൗരവം പരിഗണിച്ച് കഴിഞ്ഞ മാസം അവസാനത്തോടെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുമ്പോൾ, ആന്ധ്രാപ്രദേശിന് പുറമെ മഹാരാഷ്‌ട്ര, തെലങ്കാന, ഡൽഹി, ബിഹാർ, പശ്ചിമ ബംഗാൾ, കർണാടക, രാജസ്ഥാൻ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിലേക്ക് ഈ ഭീകര ശൃംഖലയുടെ വേരുകൾ പടർന്നു കിടക്കുന്നതായി എൻഐഎ കണ്ടെത്തി. പിടിയിലായവരിൽ വിദേശത്തിരുന്ന് സംഘത്തെ നിയന്ത്രിച്ചിരുന്ന ഒരു ‘ഹാൻഡ്‌ലറും’ ഉൾപ്പെടുന്നുവെന്നത് ഗൗരവകരമാണ്. അൻപതിലധികം ആളുകൾ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ, എൻക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്പുകൾ എന്നിവ ഉപയോഗിച്ച് യുവാക്കളെ ആകർഷിച്ച് തീവ്രവാദ ആശയങ്ങളിലേക്ക് അടുപ്പിക്കുകയായിരുന്നു സംഘത്തിന്റെ തന്ത്രം. ഇസ്ലാമിക് സ്റ്റേറ്റ് (ISIS), അൽ-ഖ്വയ്ദ തുടങ്ങിയ നിരോധിത സംഘടനകളുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് എൻഐഎ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ചാവേർ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എൻഐഎ അന്വേഷണം കൂടുതൽ കർശനമാക്കിയിരിക്കുകയാണ്.
















