മുംബൈ: ഗിർഗാവോൺ പ്രദേശത്തെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ മുംബൈ പൊലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് രണ്ട് നടിമാരെ പൊലീസ് രക്ഷപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് പിടിയിലായ മേക്കപ്പ് ആർട്ടിസ്റ്റ്. ഇയാളുടെ ഫോൺ രേഖകളും മറ്റ് ബന്ധങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൂടുതൽ യുവതികൾ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, നിർബന്ധിതരായാണോ ഇവർ ഈ ജോലിക്ക് എത്തിയതെന്നും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചു. സ്വകാര്യത കണക്കിലെടുത്ത് രക്ഷപ്പെടുത്തിയ നടിമാരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഈ സംഭവത്തിന് തൊട്ടുമുമ്പ് കല്യാണിലെ ഒരു ഹോട്ടലിലും സമാനമായ രീതിയിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സ്ത്രീകളെ ലക്ഷ്യംവെച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ആന്റീ ഹ്യൂമൺ ട്രാഫിക്കിങ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ രണ്ട് യുവതികളെ രക്ഷപ്പെടുത്തിയിരുന്നു.
















