തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചതോടെ സര്‍വീസുകള്‍ നഷ്‌ടത്തിലെന്ന് സ്വകാര്യ ബസ് ഉടമകള്‍. സംസ്ഥാനത്ത് ബുധനാഴ്ച മുതൽ 500 ൽ പരം ബസുകൾ നിരത്തിലിറങ്ങില്ല. ജൂലൈ ഒന്ന് മുതൽ സർവിസ് നടത്താനാകില്ലെന്നു ചൂണ്ടിക്കാട്ടി ബസ് ഉടമകൾ ജി-ഫോം നൽകാനൊരുങ്ങുകയാണ്.
വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ടാക്സ് അടയ്‌ക്കുന്നത് ഒഴിവാക്കാൻ ജി–ഫോം നൽകി സർവിസ് നിർത്താനാണു തീരുമാനം. കഴിഞ്ഞ 15 ന് ശേഷം കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകൾ സർവിസ് നടത്തുന്ന റൂട്ടുകളിലെ സ്വകാര്യ ബസുകൾക്ക് ഡീസലിനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് പരാതി.
സർവിസ് നടത്തിക്കൊണ്ടു പോകാനാകില്ലെന്നു വ്യക്തമായതോടെയാണ് കടുത്ത നടപടിയെന്നും ബസുടമകൾ പറയുന്നു. ഉൾപ്രദേശത്തേക്കുളള സർവിസുകളെയാണ് ഇതു കൂടുതലും ബാധിക്കുകയെന്നാണ് സൂചന. കേരളത്തിൽ 8,000 ത്തിനടുത്ത് സ്വകാര്യബസുകളും 4,000 ൽ താഴെ കെ.എസ്.ആർ.ടി.സി ബസുകളുമാണ് നിരത്തിലുള്ളത്. നിലവിൽ ഉൾപ്രദേശങ്ങളിലേക്ക് യാത്രാദുരിതമുണ്ട്. അതിനിടെയാണ് കുടുതൽ ബസുകൾ സർവിസ് നിർത്തുന്നത്. കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി യാത്രാ സൗജന്യം വന്നതോടെ സ്വകാര്യബസുകളിലെ യാത്രികർ കൂട്ടത്തോടെ കൊഴിഞ്ഞുപോയെന്നാണ് സ്വകാര്യബസുകളുടെ പരാതി.
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ സെക്രട്ടേറിയറ്റ് നടയിൽ ജൂലൈ 20 മുതൽ 25 വരെ റിലേ ധർണ നടത്താൻ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ സെൻട്രൽ കമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.കെ തോമസിന്റെയും ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നന്റെയും നേതൃത്വത്തിൽ ബസുടമ സംഘടനകളും സി.ഐ.ടി.യു, ബി.എം.എസ് മുതലായ തൊഴിലാളി യൂനിയൻ സംഘടനകളുമായി ഇന്ന് തിരുവനന്തപുരത്ത് കൂടിയാലോചന നടത്തും.
















