ഹിമാലയന്‍ പരിഷ്കാരമെന്ന നിലയില്‍ നടപ്പില്‍ വരുത്തിയ വന്‍പദ്ധതിയായ ആധാര്‍ സംവിധാനം ഫലത്തില്‍ നിരാധാരമായി. ഒട്ടുവളരെ പേരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയും കഷ്ടപ്പാടിന്റെ ദുരിതക്കയത്തില്‍ പിടിച്ചുതള്ളിയും ആയത് നടപ്പിലാക്കാന്‍ നോക്കിയ ഭരണകൂടത്തിന് മുഖമടച്ചുള്ള പ്രഹരമാണ് പരമോന്നത ന്യായാലയത്തില്‍ നിന്ന് കിട്ടിയത്. ആധാര്‍ പദ്ധതിയെ തുടക്കത്തില്‍ തന്നെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും അപകടകരമായ ഒരു വശം അതിനുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്ത മനുഷ്യമുഖമുള്ള ഒട്ടേറെ പൊതുപ്രവര്‍ത്തകരുടെയും സംഘടനകളുടെയും ഉദ്ദേശ്യശുദ്ധിയെയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി പരമപ്രധാനമായ ഒരുത്തരവിലൂടെ ശരിവെച്ചിരിക്കുന്നത്. സമൂഹത്തിലെ ‘ബ്ലാക്മെന്‍’ എന്ന പേടി സ്വപ്നം പോലെയായിരുന്നു ആധാര്‍ കാര്‍ഡ് എന്ന ആക്ഷേപം വസ്തുനിഷ്ഠമായിരുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമില്ല.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നതുമുതല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. കാരണം, ഇത്രയേറെ പ്രാധാന്യമുള്ള ഒരു സംവിധാനം നടപ്പാക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും ഭരണകൂടം ചെയ്തിരുന്നില്ല. ഇന്ത്യയെപ്പോലെ ജനാധിപത്യ സംവിധാനം ഒരുവിധം ശക്തിപ്പെട്ടിരിക്കുന്ന രാജ്യത്ത് ജനങ്ങളെയാസകലം ബാധിക്കുന്ന ഒരു പ്രശ്നത്തെ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അവരുടെ മുമ്പില്‍ സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങളായിരുന്നില്ല. പിന്നെയോ, കോര്‍പ്പറേറ്റ് മാഫിയകളുടെ വഞ്ചന നിറഞ്ഞ ആതിഥ്യമായിരുന്നു. ആര്‍ക്കൊക്കെയോ ചുളുവില്‍ കോടികള്‍ കൈകാര്യം ചെയ്യാനുള്ള ഒരു സംവിധാനമായി ആധാര്‍ കാര്‍ഡ് സംവിധാനം അധപ്പതിക്കുകയായിരുന്നു. ഐഎഎസ്, ഐഎഫ്എസ് ലോബികളുടെ നിര്‍ബന്ധബുദ്ധിയാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്താന്‍ പൊടുന്നനെ സര്‍ക്കാര്‍ തീരുമാനിക്കാന്‍ കാരണം. അതിന്റെ വരും വരായ്കകള്‍ വിശകലനം ചെയ്യുന്നതിനുപകരം നന്ദന് നിലേകനിയെപ്പോലെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരെ ചിറകിലൊതുക്കി സംരക്ഷിക്കാനായിരുന്നു ഭരണകൂടം കഠിന പരിശ്രമം നടത്തിയത്.
സാധാരണക്കാരെ എങ്ങനെ ഭീഷണിപ്പെടുത്തി ആധാര്‍കാര്‍ഡ് എടുപ്പിക്കാം എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഗ്യാസ് സബ്സിഡി ഉള്‍പ്പെടെയുള്ളവയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഉത്തരവാദിത്തമുള്ള ഭരണകൂടമായിരുന്നെങ്കില്‍ രാജ്യത്തെ തൊണ്ണൂറ് ശതമാനത്തിനെങ്കിലും മേപ്പടി കാര്‍ഡ് ലഭിച്ചുവെന്നു ഉറപ്പുവരുത്തി വേണമായിരുന്നു നടപ്പിലാക്കാന്‍. അതുണ്ടായില്ല എന്നു മാത്രമല്ല നാട്ടുകാരെ നാടു ചുറ്റിക്കാന്‍ ആവുന്നതൊക്കെ ചെയ്യുകയും ചെയ്തു. ആര്‍ക്കോ വേണ്ടി വിടുപണി ചെയ്യുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. ഗ്യാസ് സബ്സിഡിക്ക് ആധാര്‍ ബാങ്കുകളിലെ അക്കൗണ്ടുമായി ലിങ്ക് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയ ജനങ്ങള്‍ ഒടുവില്‍ സബ്സിഡിപ്പണത്തിനായി വേഴാമ്പലിനെപ്പോലെ കാത്തിരുന്നു. ഗ്യാസ് ഏജന്‍സികളിലും ബാങ്കിലുമുള്ളവര്‍ ഇക്കാര്യത്തില്‍ തികഞ്ഞ നിസ്സംഗത പാലിച്ചത് പലയിടത്തും സംഘര്‍ഷത്തിന് വഴിവെച്ചു. ക്രമസമാധാന പ്രശ്നം പോലും അതു വഴിയുണ്ടായി. സര്‍ക്കാര്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തുകയും ബന്ധപ്പെട്ട ഏജന്‍സികള്‍ അതിനോട് താല്‍പ്പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്ന സമീപനമാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്. കേന്ദ്രമന്ത്രി ഒരഭിപ്രായം പറയും, മന്ത്രാലയം അതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കും. മൊത്തം സങ്കീര്‍ണമായ സ്ഥിതിവിശേഷമായിരുന്നു. ഗ്യാസിന് മുഴുവന്‍ പണം കൊടുത്തവരില്‍ പലര്‍ക്കും ഇപ്പോഴും സബ്സിഡി തുക അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്.
മൊത്തം പ്രശ്നമായ അവസരത്തിലാണ് പൊതുതെരഞ്ഞടുപ്പും എത്തിയത്. അതോടെ ഈ സംവിധാനം ഒഴിവാക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നു. പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെ നടപ്പാക്കിയ സംവിധാനം പോയേ തീരൂ എന്ന അഭിപ്രായത്തിന് മേല്‍ക്കൈ കിട്ടി. സംഗതിവശാല്‍ കേസും ഉണ്ടായി. ഒടുവില്‍ സുപ്രീംകോടതി തന്നെ കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള എല്ലാ ഉത്തരവുകളും പിന്‍വലിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ആധാര്‍ കാര്‍ഡ് അങ്ങനെ നിരാധാരമായ അവസ്ഥയിലായി. ഏതാണ്ട് 5,000 കോടി രൂപയാണ് ഈ അപഹാസ്യ സംവിധാനത്തിന് ഏര്‍പ്പെടുത്തിയത് എന്നറിയുമ്പോഴാണ് ഭരണകൂടത്തിന്റെ ക്രൂരമുഖം അനാവൃതമാകുന്നത്. തല്‍പ്പരകക്ഷികള്‍ക്ക് ഖജനാവ് കൊള്ളയടിക്കാനുള്ള ഒരു ഏര്‍പ്പാടായി ആധാര്‍ കാര്‍ഡ് സംവിധാനം അധപ്പതിക്കുമ്പോള്‍ ഒരു ഭരണകൂടം എങ്ങനെയാണ് തങ്ങളുടെ പ്രജകളെ ഗിനിപ്പന്നികളായി കാണുന്നതെന്ന് വ്യക്തമാകും. സാധാരണക്കാരുടെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ അന്യരാജ്യങ്ങള്‍ക്ക് കിട്ടാനുള്ള സാഹചര്യം ഉണ്ടെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ആധാര്‍ ബയോമെട്രിക് ഡാറ്റാബേസ് സിബിഐക്ക് നല്‍കണമെന്ന് ബോംബെ ഹൈക്കോടതി വിധിച്ചതിന്റെ പശ്ചാത്തലത്തില്‍ ആധാര്‍ അനുവദിക്കുന്ന ഏജന്‍സിയായ യുഐഡിഎഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആധാറിന്റെ വിവരങ്ങള്‍ കൈമാറരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കാനും സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.
വ്യാജമായി ആധാര്‍ കാര്‍ഡ് ഉണ്ടാക്കാന്‍ കഴിയുമെന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. കോബ്ര പോസ്റ്റ് എന്ന അന്വേഷണാത്മക വെബ്സൈറ്റാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പണം കൊടുത്താല്‍ വിദേശികള്‍ക്കുള്‍പ്പെടെ ആധാര്‍ കാര്‍ഡ് ലഭ്യമാവുമെന്ന് വെബ്സൈറ്റ് തെളിവുസഹിതം പുറത്തുവിട്ടു. ഏറെ ഗുരുതരമായ സ്ഥിതിവിശേഷമാണിത്. സ്വന്തം പ്രജകളെ കുരുതികൊടുക്കുന്നതുപോലെയാണ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സംഗതികള്‍. ഏതായാലും നന്ദന് നിലേകനി ഉള്‍പ്പെടെയുള്ള ആധാര്‍ കാര്‍ഡിന്റെ ഒത്താശക്കാര്‍ക്ക് ആശിച്ചതുപോലെയുള്ള സ്ഥാനമാനങ്ങളും മറ്റും ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് സംവിധാനം പ്രയോജനപ്പെട്ടു എന്നു വേണമെങ്കില്‍ പറയാം. ലക്ഷോപലക്ഷം ജനങ്ങളെ നിരാധാരമാക്കിയത് മാത്രം മിച്ചം. പൊതു തെരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ പ്രതിഫലിച്ചു എന്നറിയണമെങ്കില്‍ മെയ് 16 വരെ കാത്തിരുന്നേ തീരൂ. ആധാര്‍ കാര്‍ഡ് ഇല്ലാതാവുന്നതോടെ ജനങ്ങളെ കുറേ കാലമായി തീ തീറ്റിച്ച ഒരു സംവിധാനമാണ് തിരശ്ശീലയ്ക്കു പിന്നിലാവുന്നത്. അത് എത്രയും ശ്ലാഘനീയമെന്ന് മഹാഭൂരിപക്ഷം വിലയിരുത്തുമെന്നു തന്നെ ഞങ്ങള്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: