കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. ഇന്ന് കൂടുക എന്നാല്‍ സമരരംഗത്തും പാര്‍ട്ടി സമ്മേളനങ്ങളിലും കൂടുക എന്ന പരിഭാഷയായപ്പോള് കുടുംബം എന്ന സങ്കല്‍പ്പം പോലും അപ്രത്യക്ഷമാവുന്നു. കുടുംബയോഗങ്ങള്‍ ഒരു അനുഷ്ഠാനമാകുകയാണ്. കഴിഞ്ഞയാഴ്ച മറ്റമന എന്ന കുടുംബത്തിന്റെ കുടുംബയോഗത്തില്‍ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. വിശാലമായ ആ കൂട്ടായ്മ കണ്ടപ്പോള്‍ എന്റെ ഹൃദയം കുളിര്‍ത്തു. എല്ലാവരും ദ്വീപുകളായി സൈബര്‍ ലോക സഞ്ചാരികളായി മാറുന്ന ഇക്കാലത്ത് ഏകദേശം എഴുപതിലധികം വരുന്ന മറ്റമന കുടുംബാംഗങ്ങള്‍ പരസ്പ്പരം കൈകൊടുത്തും ആശ്ലേഷിച്ചും സൃഷ്ടിച്ച സ്നേഹത്തിന്റെ സ്പന്ദനം എന്നെപ്പോലും സ്പര്‍ശിച്ചു. ഇതവരുടെ എഴുപത്തഞ്ചാമത്തെ കുടുംബയോഗമാണത്രെ!
കുടുംബങ്ങളില്‍ ഇന്ന് ഉച്ഛിഷ്ടം എന്നുപറയുന്നത് വൃദ്ധരെയാണ്. കൂട്ടുകുടുംബങ്ങള്‍ അണു കുടുംബങ്ങളായി മാറിയപ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ അധികപ്പറ്റായി. അവരെ അമ്പലത്തില്‍ നടതള്ളലും വഴിയില്‍ ഉപേക്ഷിക്കലും വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കലും ഒരു സ്വാഭാവിക പ്രക്രിയയായി മാറി. ഗുരുവായൂരില്‍ പണ്ട് നട തള്ളിയിരുന്നത് കറവ വറ്റിയ പശുക്കളെയായിരുന്നെങ്കില് ഇന്ന് അത് വൃദ്ധരായ അമ്മമാരെയാണ്. ഏകദേശം 300 ഓളം സ്ത്രീകള്‍ ഈ വിധം അമ്പലമുറ്റത്ത് അലഞ്ഞുതിരിയാന്‍ തുടങ്ങിയപ്പോള്‍ ദേവസ്വം അവര്‍ക്കായി ഒരു വൃദ്ധസദനം പണിയാന്‍ തീരുമാനിച്ചിരിക്കുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം വാര്‍ദ്ധക്യം എന്നാല്‍ ജരാനരയോ ബലഹീനതയോ അല്ല. എനിക്ക് വാര്‍ദ്ധക്യം തരുന്നത് ഗൃഹാതുരത്വമാണ്.
സന്ധ്യയാകുമ്പോള്‍ എന്റെ ഗ്രാമമായ വെങ്ങോലയില്‍ അനുഭവപ്പെട്ടിരുന്ന നിശ്ശബ്ദത, കൊക്കുകള്‍ പാടത്തുനിന്നും പറന്നുയര്‍ന്ന് കൂടുകളിലേക്ക് ഒന്നിച്ചുള്ള പറക്കല്‍, കാക്കകള്‍ കൂടണയുന്നതിന് മുന്‍പുള്ള കലപില എല്ലാം ഇന്നെനിക്കോര്‍മ വന്നത് വീട്ടില്‍ അധികം വന്ന ഇടിയപ്പം കാക്കകള്ക്കിട്ടു കൊടുത്തപ്പോഴാണ്. കാക്കകള്‍ കൂട്ടമായി വന്നെങ്കിലും ഒരു അതിസാമര്‍ത്ഥ്യക്കാരി കാക്ക ഒരു ഇടിയപ്പം മുഴുവന്‍ എടുത്ത് കൊക്കില്‍ വച്ച് ബാക്കിയുള്ളവയെ വെല്ലുവിളിക്കുന്നത് കണ്ടപ്പോഴാണ്. കാക്കകള്‍ എന്നും കൂട്ടത്തോടെ വരികയും കൂട്ടത്തോടെ കരയുകയും മറ്റും ചെയ്യുമ്പോള്‍ അമ്മ പറയുമായിരുന്നു ഈ ഐക്യവും കൂട്ടായ്മയുമാണ് ഒരു വിഭാഗം ജനങ്ങള്‍ ഈ പക്ഷിയുടെ പേരില്‍ അറിയപ്പെടാന്‍ കാരണമെന്ന്.
എന്റെ ഗൃഹാതുരത്വം എന്നെ ബാല്യകാലത്തിലേക്കാണ് നയിക്കുക. അന്നുള്ള ചെടികള്‍, പശുക്കള്‍, കിളികള്‍, കാവുകള്‍, ആചാരങ്ങള്‍ എല്ലാം അപ്രത്യക്ഷമായില്ലേ? സര്‍പ്പക്കാവില്‍നിന്നും സന്ധ്യയ്ക്ക് കരയുന്ന നത്തിനെയോ രാത്രി മൂളുന്ന മൂങ്ങയെയോ “അച്ഛന് കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളന് ചക്കേട്ടു” എന്ന് പാടുന്ന പക്ഷിയെയോ, “ചാരേ വലത്തോട്ട്” കടന്നുപോകുന്ന ശകോരപക്ഷിയെയോ (ശകോരപക്ഷിയെ ഉപ്പന്‍ എന്നു വിളിക്കരുതെന്നും അങ്ങനെ വിളിച്ചാല്‍ അതിന് തീറ്റ കിട്ടുകയില്ലെന്നും അമ്മ പറയുമായിരുന്നു) ഇന്ന് വൃക്ഷങ്ങളും വയലുകളും അപ്രത്യക്ഷമായ, പ്ലൈഫുഡ് ഫാക്ടറികളിലെ ശബ്ദം മാത്രം കേള്‍ക്കുന്ന നാട്ടില്‍ എവിടെ കാണാന്‍? കേള്‍ക്കാന്‍! പറമ്പില്‍നിന്നും കുറുന്തോട്ടി താളിയും കുരിയില താളിയും നങ്ങേലി താളിയും വെള്ളില താളിയും ചെമ്പരത്തിയില താളിയും മറ്റും തേച്ചാണ് എന്റെ സമൃദ്ധമായ തലമുടി ഞാന്‍ കഴുകിയിരുന്നത്?
പറമ്പില്‍നിന്നും തൊണ്ടിപ്പഴവും ഞാറപ്പഴവും കീരിപ്പഴവും ചെത്തിപ്പഴവും തൊടലിപ്പഴവും പറിച്ച് തിന്നുമായിരുന്നു. എന്റെ സുഹൃത്ത് ശാരി (ഡോ.ശാരദാ രാജീവന്) പറയും അഞ്ചുവയസ്സുള്ളപ്പോള്‍ തൊട്ടാവാടിയില കൂമ്പുന്നതു കാണാന്‍ അതിന്റെ ഒരിലയുടെ അറ്റത്ത് തൊട്ട് അത് മുഴുവന്‍ കൂമ്പുന്നവരെ കാത്തിരുന്ന ശേഷം അത് വിടരുന്നത് കാണണമെന്നാഗ്രഹിച്ച് മണ്ണില്‍ അടുത്തു കിടക്കുമെങ്കിലും ഉറങ്ങിപ്പോകുമായിരുന്നു എന്ന്. എന്നും ഞാന്‍ വഴിയില്‍ ഒരു വള്ളിയില്‍ ലേസ്പോലെയുള്ള കൂടിനുള്ളില്‍ നില്ക്കുന്ന ‘കൂടപ്പഴം’ പറിച്ച് തിന്നുമായിരുന്നു. ഈ ചെടികള്‍ എല്ലാം ഇന്ന് അപ്രത്യക്ഷമായി (തൊട്ടാവാടി ഒഴികെ). ഞാന്‍ ഒരിക്കല്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കൈരളി ടിവിയിലെത്തിയപ്പോള്‍ അവിടെ കൂടവള്ളി കണ്ടു. അടുത്ത പ്രാവശ്യം ചെന്നപ്പോള്‍ അത് വെട്ടിക്കളഞ്ഞിരുന്നു.
അന്ന് കുട്ടികള്‍ തൊങ്ങിക്കളിയും സാറ്റു കളിയും ഒളിച്ചുകളിയുമാണ് കളിച്ചിരുന്നത്. ഇന്ന് കാലമെത്ര മാറി! ഇന്ന് കൂടുമ്പോള്‍ ഇമ്പം എവിടെ? വീടുകളില്‍ അമ്മ ടിവിക്ക് മുമ്പിലും അച്ഛന് കൂട്ടുകാരുമൊത്ത് ക്ലബിലും മകന് ഫേസ്ബുക്കിലും! പരസ്പ്പര സംവേദനംപോലും ഇല്ല. ആഹാരം ടിവിക്ക് മുന്പില്. അപ്പോള്‍ ഞാന്‍ പണ്ട് അറപ്പടിയില്‍ വിളക്കുവച്ച ശേഷം ചൊല്ലിയിരുന്ന നാമങ്ങളും കീര്‍ത്തനങ്ങളും ഓര്‍ക്കും. അറയ്ക്കകത്ത് പൂജാമുറിയും കാണും. നിലവറയില്‍ ചാര, ഓണോട്ടന്‍, ചെമ്പാവ് മുതലായ നെല്ലിന്റെ വിത്തുകളും. പെട്ടെന്നുപയോഗിക്കാനുള്ള നെല്ല് നിലവറയ്ക്ക് പുറത്തായിരിക്കും. ധര്‍മക്കാര്‍ വീടുകളില്‍ ധര്മത്തിനുവരിക സാധാരണയായിരുന്നു. ഒരിക്കല്‍ എന്നോട് ധര്മമെടുത്ത് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇടങ്ങഴി എടുത്ത് നെല്ല് അളക്കുന്നത് കണ്ടുകൊണ്ടുവന്ന അമ്മ രണ്ടുപിടി നെല്ലാണ് കൊടുക്കേണ്ടത് എന്നു പറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു.
ഇന്ന് വയലുകളില്ല, വയല്‍ വരമ്പില്‍ക്കൂടി വരുന്ന ധര്മക്കാരില്ല, തെങ്ങില്‍ ആറ്റക്കിളിക്കൂടില്ല, ആഞ്ഞിലിയില്‍ കാക്കക്കൂടും ഇല്ല. ഇപ്പോള്‍ ‘ജന്മഭൂമി’യിലെ എന്റെ ക്യാബിനില്‍ ഇരിക്കുമ്പോള്‍ മതിലിനപ്പുറത്തെ ആര്‍എസ്എസ് കാര്യാലയത്തിലെ ആഞ്ഞിലി മരത്തില്‍ പഴുത്തുകിടക്കുന്ന ചക്ക കാണാം. അപ്പോള്‍ പണ്ട് അത് തിന്നത് ഓര്‍മവരും. അതിന്റെ കുരു ‘കൊച്ചേലി’ എന്ന പണിക്കാരി വറുത്തു തിന്നും. പുളിങ്കുരുവും. അതൊന്നും തിന്നാന്‍ എനിക്ക് അനുവാദമില്ല. പക്ഷേ കൊച്ചേലി അമ്മ കാണാതെ പുളിങ്കുരുവും ആഞ്ഞിലി കുരുവും വറുത്തത് എനിക്ക് തരും. പുളിങ്കുരു തിന്ന മണം അമ്മയ്ക്ക് കിട്ടിയാല്‍ പുളിവടി കൊണ്ടടി തീര്‍ച്ച.
വാര്‍ദ്ധക്യത്തിലെ ഗൃഹാതുരത്വം ഇതെല്ലാം എന്റെ ഓര്‍മയില്‍ കൊണ്ടുവരുന്നു. ഇത്രയധികം സ്നേഹം ചൊരിയുന്ന അമ്മമാരെ എങ്ങനെ വൃദ്ധസദനത്തിലോ അമ്പലനടയിലോ ഉപേക്ഷിക്കാനാകും. ആഗോള സംസ്ക്കാരം എന്നുപറഞ്ഞാല്‍ മനുഷ്യത്വമില്ലാത്ത, സംസ്ക്കാരമില്ലാത്ത സംസ്ക്കാരമാണ്.
എനിക്ക് സീരിയലിനെക്കാള്‍ ഇഷ്ടം ഗൃഹാതുര സ്മരണകളാണ്. ന്യൂസ് ഡെസ്ക് എനിക്ക് പരിചിതമല്ല. എന്നും ഞാന്‍ റിപ്പോര്‍ട്ടിംഗാണ് ഇഷ്ടപ്പെട്ടത്. റിപ്പോര്‍ട്ടിംഗിന്റെ ത്രില്‍, അഭിമുഖങ്ങളുടെ വികാരങ്ങള്‍, ടൂറിസം റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി പുതിയ സ്ഥലങ്ങള്‍ കാണുമ്പോഴുള്ള അനുഭൂതി, ഓരോ റിപ്പോര്‍ട്ട് എഴുതി പൂര്‍ത്തിയാക്കുമ്പോഴും വായനക്കാരില്‍ നിന്ന് അതിന്റെ പ്രതികരണം കിട്ടുമ്പോഴുള്ള സംതൃപ്തി ഇതെല്ലാം എന്റെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം ഇന്ത്യാവിഷനിലെ മാധ്യമ വിദഗ്ദ്ധനായ, മാധ്യമ പ്രവര്‍ത്തനത്തില്‍ നല്ല അവഗാഹമുള്ള എ.സഹദേവന് ‘ജന്മഭൂമി’യിലുള്ളവര്‍ക്ക് വേണ്ടി ക്ലാസ് എടുക്കവെ ഞാന്‍ എന്റെ റിപ്പോര്‍ട്ടിംഗ് ജീവിതത്തേയും ഓര്‍ത്തുപോയി. സ്വാമി ചിന്മയാനന്ദന്റെയും സുപ്രസിദ്ധ സംഗീതജ്ഞനായ ദക്ഷിണാമൂര്‍ത്തിയുടേയും സുപ്രസിദ്ധ എഴുത്തുകാരനായ രാജാ റാവുവിന്റെയും അരുന്ധതി റോയിയുടെയും എല്ലാം അഭിമുഖങ്ങള്‍ എടുക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. എന്റെ പത്രപ്രവര്‍ത്തകജീവിതത്തില്‍ ഏറ്റവും സാര്‍ത്ഥകം റിപ്പോര്ട്ടറായുളള ജീവിതമാണ്.
പത്രപ്രവര്‍ത്തനം സാമൂഹ്യസേവനം കൂടിയാണെന്ന് സഹദേവന് പറഞ്ഞതിനോട് ഞാനും പൂര്‍ണമായി യോജിക്കുന്നു. ഏതെങ്കിലും ഒരു സാമൂഹ്യപ്രശ്നം റിപ്പോര്‍ട്ട് ചെയ്തശേഷം അതു പരിഹരിക്കപ്പെട്ടാലുള്ള സംതൃപ്തി മറ്റൊരു ജോലിയിലും ലഭ്യമല്ല എന്നെനിക്ക് തോന്നാറുണ്ട്. ഇന്ന് അരുവാക്കോട് എന്ന ഗ്രാമം ‘ടെറാക്കോട്ട’ പ്രദര്‍ശനം നടത്തുന്നത് ഒരുകാലത്ത് അവര്‍ തൊഴിലില്ലാതെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട വാര്‍ത്ത ഞാന്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ്. ഒരു എന്‍ജിഒ അവരെ ‘ടെറാക്കോട്ട’ ഉണ്ടാക്കാന്‍ പഠിപ്പിച്ച് സ്വയം പര്യാപ്തമാക്കിയത് ഞാന്‍ സംതൃപ്തിയോടെ ഓര്‍ക്കുന്നു. ഇന്ന് മനുഷ്യന് സാമൂഹിക ജീവികളല്ലാതായി മാറി. സ്വാര്‍ത്ഥത നമ്മുടെ ജീവിതത്തിലെ കേന്ദ്രബിന്ദുവായി. ഇന്ദ്രിയസുഖത്തിന് വേണ്ടി സ്വന്തം മകളെപ്പോലും ഉപയോഗിക്കാന്‍ മടിയില്ലാത്ത പിതാക്കന്മാര് സമൂഹത്തിലുണ്ടായി. മകളെ പെണ്‍വാണിഭത്തിന് വില്‍ക്കുന്ന അമ്മമാരും. ഫ്രിഡ്ജില്‍ നിന്നും അച്ഛന്റെ മദ്യക്കുപ്പിയില്‍നിന്നും വോഡ്ക്ക എടുത്ത് വെള്ളം ചേര്‍ക്കാതെ കുടിച്ച ആറുവയസ്സുകാരന് അബോധാവസ്ഥയിലാകുന്നതും മറ്റുമാണ് ഇന്ന് വാര്‍ത്ത. മരം വളരുമ്പോള്‍ അതിന്റെ ശീതളഛായയോ പുഷ്പിക്കുന്ന മരമാണെങ്കില്‍ പൂക്കളുടെ ഭംഗിയോ സൗരഭ്യമോ അല്ല അതിനെന്തു വില കിട്ടും എന്നാണ് നമ്മള് ആലോചിക്കുന്നത്. നിര്‍മലമായി, സുഖശീതളമായി ഒഴുകിയിരുന്ന നദികള്‍ മണ്ണെടുപ്പ് മൂലം മരണക്കുഴികളായി എന്നുമാത്രമല്ല നഗരമാലിന്യത്തിന്റെ കുപ്പതൊട്ടിയുമായി. മനുഷ്യര്‍ക്ക് വേണ്ടി ദൈവം പ്രകൃതിയെ സൃഷ്ടിച്ചു. മനുഷ്യന് അത് നശിപ്പിച്ച് രസിക്കുന്നു, സുഖിക്കുന്നു. വനനശീകരണം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചപ്പോള്‍ കാലവര്‍ഷവും തുലാവര്‍ഷവും സുലഭമായ കേരളത്തില്‍നിന്ന് മഴ പിന്‍വാങ്ങി. ഇന്ന് ജനങ്ങള്‍ ജലക്ഷാമം അനുഭവിക്കുന്നു. നദി മണല്‍ വാരാന്‍, പാറ ക്വാറികള്‍ ഉണ്ടാക്കാന്‍, വൃക്ഷങ്ങള്‍ വെട്ടി വില്ക്കാന്, പൊതുസ്ഥലം മാലിന്യ നിക്ഷേപത്തിന് മുതലായ ധാരണകളാണ് സാക്ഷര-സാംസ്ക്കാരിക കേരളം ഉള്‍ക്കൊണ്ടിരിക്കുന്നത്.
പരിസ്ഥിതി അവബോധത്തോടൊപ്പം ഇവിടെ നഷ്ടപ്പെടുന്നത് മൂല്യബോധം കൂടിയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചത്തെ പത്രങ്ങളില്‍ വൃദ്ധമാതാവിനെ മക്കള്‍ ഉപേക്ഷിച്ചതായും പന്ത്രണ്ടുകാരിയെ രണ്ടാനച്ഛന് പീഡിപ്പിച്ചതായും വാര്‍ത്തയുണ്ട്. സ്വന്തം അച്ഛനും പീഡകനാകുമ്പോള്‍ രണ്ടാനച്ഛന്റെ ലൈംഗിക തൃഷ്ണ അത്ഭുതപ്പെടുത്തുന്നില്ല. ഇത് അറിയുന്നത് സ്ത്രീകളില്‍ നടക്കുന്ന കൗണ്‍സിലിംഗില്‍ കൂടിയാണ്. ഈ പീഡനങ്ങള്‍ക്കും അമ്മമാര്‍ കൂട്ടുനില്‍ക്കുന്നു. മാതാ, പിതാ, ഗുരു, ഇന്ന് ദൈവമല്ല-പീഡകരാണ്.
മനുസ്മൃതിയില്‍ പറയുന്നത്
പിതാ രക്ഷതി കൗമാരേ,
ഭര്‍ത്രോ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ എന്നാണ്.
പാവം മനു ഇന്നാണ് ജീവിച്ചിരുന്നതെങ്കില്‍ എന്താവും എഴുതുക? ഇന്ന് പിതാവ് പീഡകനും ഭര്‍ത്താവ് ഗാര്‍ഹിക പീഡകനും പുത്രന് അമ്മയെ വഴിയില്‍ തള്ളുന്നവനുമായി മാറിക്കഴിഞ്ഞു. എനിക്ക് സംസ്കൃതം അറിയില്ല. അല്ലെങ്കില്‍ മനു എന്തെഴുതുമെന്ന് വിഭാവനം ചെയ്യുമായിരുന്നു!
ലീലാമേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: