ബെംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിച്ച് കർണാടക സർക്കാർ. സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് നിരോധിച്ച 2022 ലെ സർക്കാർ ഉത്തരവ് സിദ്ധരാമയ്യ സർക്കാർ പിൻവലിച്ചു.
ശിരോവസ്ത്രം (ഹിജാബ്), തലപ്പാവ്, പുണ്യനൂലുകൾ, സമാനമായ വസ്തുക്കൾ തുടങ്ങിയ പരിമിതമായ പരമ്പരാഗതവും വിശ്വാസപരവുമായ ചിഹ്നങ്ങൾ യൂണിഫോമുകൾക്കൊപ്പം ധരിക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകുന്ന പുതിയ നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചതായി സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു.
ഈ ചിഹ്നങ്ങൾ യൂണിഫോമിന് പകരമാകരുത്, വിദ്യാർത്ഥികളുടെ ഐഡന്റിയെ തടസ്സപ്പെടുത്തരുത് , സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത് എന്നീ നിർദേശങ്ങളും പുതിയ ഉത്തരവിലുണ്ട്. അത്തരം ആചാരങ്ങൾ പാലിക്കുന്ന ഒരു വിദ്യാർത്ഥിക്കും ക്ലാസുകളിലോ പരീക്ഷകളിലോ പ്രവേശനം നിഷേധിക്കില്ല.
പുതിയ സർക്കാർ ഉത്തരവ് പ്രകാരം വിദ്യാർത്ഥികളെ മതപരമോ പരമ്പരാഗതമോ ആയ ചിഹ്നങ്ങൾ ധരിക്കാനോ നീക്കം ചെയ്യാനോ നിർബന്ധിക്കാനാവില്ല . അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി ഷാളുകൾ അനുവദനീയമല്ലെന്ന് സിദ്ധരാമയ്യ സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കാരണം അവ മതചിഹ്നങ്ങളായി തരംതിരിച്ചിട്ടില്ല.
ഈ പുതിയ ഉത്തരവിനെത്തുടർന്ന്, മുൻ സർക്കുലറുകൾ, നിർദ്ദേശങ്ങൾ, പ്രമേയങ്ങൾ അല്ലെങ്കിൽ സ്ഥാപനപരമായ നിയന്ത്രണങ്ങൾ എന്നിവ അസാധുവായി കണക്കാക്കുമെന്നും സർക്കാർ വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളിലും ഈ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് കമ്മീഷണറെയും പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
2022-ൽ ഉഡുപ്പിയിലെയും മറ്റ് ജില്ലകളിലെയും നിരവധി മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് വിവാദം ഉണ്ടായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കീഴിലുള്ള അന്നത്തെ ബിജെപി സർക്കാർ 2022 ഫെബ്രുവരി 5-ന് കോളേജ് വികസന സമിതികൾ നിർദ്ദേശിക്കുന്ന വസ്ത്രധാരണ രീതികൾ പാലിക്കുന്നത് നിർബന്ധമാക്കി സർക്കുലർ പുറപ്പെടുവിച്ചു. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്കും, കാവി ഷാളുകൾ ധരിച്ചുള്ള എതിർ പ്രതിഷേധങ്ങൾക്കും, കാരണമായി. 2022 മാർച്ചിൽ കർണാടക ഹൈക്കോടതി സർക്കാർ ഉത്തരവ് ശരിവച്ചു, ഹിജാബ് ഇസ്ലാമിന് കീഴിലുള്ള ഒരു അനിവാര്യമായ മതപരമായ ആചാരമല്ലെന്നും യൂണിഫോം വസ്ത്രധാരണ രീതികൾ സമത്വവും അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നുവെന്നും കോടതി വിധിച്ചു.
















