കൊച്ചി: സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിലെ മത്സരാര്‍ത്ഥികള്‍ വേദികള്‍ക്ക് ചുറ്റും ഓടി നടക്കുകയാണ്. സ്കൂള്‍ യുവജനോത്സവത്തിന്റെ ത്രില്ലിലാണ് മത്സരത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന പഠിതാക്കള്‍. 17 വയസ്സിന് മുകളില്‍ പ്രായമായ ഏവര്‍ക്കും പങ്കെടുക്കാവുന്ന മേള ആയതിനാല്‍ സംസ്ഥാനതല മത്സരത്തിലെ മുതിര്‍ന്ന മത്സരാര്‍ത്ഥികള്‍ ഏറെ ഉത്സാഹത്തിലാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വേദി ലഭിച്ചപ്പോള്‍ തങ്ങളുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ ലഭിച്ച അവസരം നന്നായി മുതലാക്കുകയാണ് അവര്‍. സ്കൂള്‍ യൂത്ത്ഫെസ്റ്റിവലില്‍ നിന്നും മറ്റ് കലോത്സവങ്ങളില്‍ നിന്നും വത്യസ്തമായി പ്രൊഫഷണല്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത അവര്‍ തങ്ങളുടെ സര്‍ഗാത്മകതയെ മികച്ച രീതിയില്‍ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല വേദിയായാണ് തുടര്‍ കലോത്സവവേദിയെ കാണുന്നത്.
ഇടുക്കിയില്‍ നിന്നുള്ള അറുപത് വയസ്സായ ഓമന പറയുന്നത് ആറടി മണ്ണിലെക്ക് പോകാന്‍ തയ്യാറായിരുന്ന ഞങ്ങള്‍ക്ക് ഇതില്‍ക്കൂടുതല്‍ മികച്ച ഏത് അവസരം ലഭിക്കാനാണ്. ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണിത്.കാണാത്ത കാഴ്‌ച്ചകള്‍ കാണാനും, അറിയാത്ത ലോകം കാണാനുമുള്ള വേദിയാണ് കലോത്സവ വേദിയെന്ന് വയനാട്ടില്‍ നിന്നുള്ള , അന്‍പത്കാരന്‍ കേശവന്‍ പറയന്നു. കലോത്സവത്തിന്റെ ഫ്ലക്സ് കാണാന്‍ തന്നെ എന്ത് രസമാണ്. അത് വായിച്ചെടുക്കാന്‍ എന്ത് രസമാണ്. ഞങ്ങളെ പ്പോലെയുള്ളവര്‍ക്ക്് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണിത്. കഥാ പ്രസംഗത്തിലാണ് കേശവന്‍ മത്സരിച്ചത്.
കാസര്‍കോടില്‍ നിന്നുള്ള അറുപത്തിരണ്ട് കാരി പത്മിനി പറയുന്നു എല്ലാ തരം ആളുകളെ കാണാനും, ഇടപഴകാനുമുള്ള അവസരമാണിത്. ഇതില്‍ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇത്തരത്തില്‍ വേദി ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കവിതാരചനയിലും, വായനാ മത്സരത്തിലുമാണ് പത്മിനി പങ്കെടുക്കുന്നത്. അടുക്കളയിലെ ദുഃഖങ്ങള്‍ പോലും മറക്കുന്നത് ഈ വേദിയിലാണ്. ടാബ്ലോ മത്സരത്തില്‍ പങ്കെടുത്ത് ഫസ്റ്റ് പ്രൈസ് വാങ്ങിയ അറുപത്കാരി ശാരദ പറയുന്നു.ഇന്ത്യയില്‍ എല്ലായിടത്തും തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും തുടര്‍ വിദ്യാഭ്യസ കലോത്സവം നടക്കുന്നത് കേരളത്തില്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ഏറെ സവിശേഷമായ കലാമേളയാണിത്. മുഖ്യധാരയിലെ വേദികളിലൊന്നും എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ,തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് തുടര്‍ കലോത്സവ മേള. തീരദേശത്തുനിന്നുള്ളവരും, ആദിവാസി മേഖലയില്‍ നിന്നുള്ള പഠിതാക്കളും ഇതില്‍ കൂടുതലായി പങ്കെടുക്കുന്നുണ്ട്.
















