മനുഷ്യവംശത്തിന്റെ കഷ്ടതകള്‍ ഇല്ലായ്‌മചെയ്യാന്‍ നരഋഷിയായി ഭൂമിയില്‍പിറന്ന സാക്ഷാല്‍ നാരായണന്റെ അവതാരം എന്ന് ശ്രീരാമകൃഷ്ണപരമഹംസദേവന്‍ തന്നെ നിര്‍വ്വചിച്ച സ്വാമി വിവേകാനന്ദന്റെ 149-ാം ജന്മദിനമാണ് 2012 ജനുവരി 12. ദേശീയ യുവജനദിനമായി ആചരിച്ചുവരുന്ന വിവേകാനന്ദ ജയന്തി ഇക്കുറി ഏറെ പ്രാധാന്യമുള്ളതാണ്. അദ്ദേഹം ജനിച്ചിട്ട് 150 വര്‍ഷം തികയുന്നത് 2013 ജനുവരിയിലാണ്. അത് രാജ്യമെമ്പാടും വിപുലമായി ആചരിക്കുവാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മറ്റി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അതിന്റെ തുടക്കം ഇന്നാണ്. ഔദ്യോഗിക ആഘോഷങ്ങള്‍ക്കപ്പുറം നിരവധി പരിപാടികള്‍ വിവിധ സംഘടനകള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓരോ ഭാരതീയനും ആത്മാഭിമാന പ്രചോദിതമാണ് വിവേകാനന്ദന്റെ ജന്മദിനാഘോഷം.
സ്വാമി വിവേകാനന്ദന്‍ 39 വര്‍ഷവും നാല് മാസവും ശിഷ്ടദിവസങ്ങളും മാത്രം ഈ മണ്ണില്‍ ജീവിച്ചിട്ട് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞപ്പോള്‍ കാലാതിവര്‍ത്തിയായ അടയാളങ്ങള്‍ നമ്മുടെ സമൂഹചേതനയില്‍ നിക്ഷേപിച്ചു പോയി. അത് ഭാരതത്തിന്റെ വര്‍ത്തമാനഭാവികളെക്കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹത്തിന്റെ സഫലമാകേണ്ട സ്വപ്നങ്ങളും അതിന് പാകപ്പെട്ട കര്‍മ്മപദ്ധതികളുമായിരുന്നു. ആത്മവിസ്മൃതിയിലാണ്ടുപോയ ഒരു സമൂഹത്തെ, സ്വാത്മവീര്യം കെടുത്തുന്ന അടിമത്തത്തില്‍നിന്നും സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ചിന്തകളായിരുന്നു. കൊളോണിയല്‍ ശക്തികള്‍ �മനുഷ്യത്വരഹിതമായ ക്രൂരതയുടെയും ദുര്‍ന്നടപടികളുടെയും അനാചാരങ്ങളുടെയും ഭൂതകാലം� എന്ന് പുച്ഛിച്ചുതള്ളിയ ഒരു പാരമ്പര്യത്തെ സമാനതകളില്ലാത്ത മഹത്വമാര്‍ന്ന പൈതൃകം എന്ന് മാതൃകകള്‍ നിരത്തി യുക്തിഭദ്രമായി തെളിയിച്ചുകാണിച്ച് ഇവിടെ നമുക്ക് അഭിമാനബോധത്തോടെ ജീവിക്കാന്‍ ആത്മവിശ്വാസം നല്‍കിയത് അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണമായ വാക്കുകളായിരുന്നു. അദ്ദേഹം പറഞ്ഞു: �ലോകത്തിലാകമാനം ഏറ്റവും ധര്‍മ്മിഷ്ഠവും മതനിഷ്ഠവുമായ രാജ്യം ഭാരതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹിന്ദുക്കളെ വേറെ വല്ല ജനതയുമായി തുലനപ്പെടുത്തുന്നത് ധര്‍മ്മനിന്ദയായിരിക്കും�. ലോകത്തിന്റെ പകുതിഭാഗം ചുരുങ്ങിയ ജീവിതകാലംകൊണ്ട് സഞ്ചരിക്കുകയും അവിടുത്തെ മനുഷ്യരെ നേരിട്ടറിയുകയും അവരുടെ ജീവിതവീക്ഷണവും തത്വവിചാരങ്ങളും വായിച്ചുപഠിക്കുകയും ചെയ്ത വിവേകാനന്ദസ്വാമികളുടെ പ്രസ്തുത വാക്കുകളുടെ ആവര്‍ത്തനമാണ് പന്നീട് ഗാന്ധിജിയിലും നാം കേട്ടത്. �ഞാന്‍ ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കുന്നു. അത് ഇന്ത്യ എന്ന രാജ്യത്ത് ജനിച്ചുപോയതുകൊണ്ടല്ല. ഈ രാജ്യത്തിന്റെ മഹത്തായ ഭൂതകാലപാരമ്പര്യത്തെക്കുറിച്ചും വൈശിഷ്ട്യത്തെക്കുറിച്ചും മനസ്സിലാക്കിയതുകൊണ്ടാണ്� എന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ.
ആധുനികഭാരതത്തിന്റെ ഭൂമിക സൃഷ്ടിക്കുന്നതിനോടൊപ്പം ആര്‍ഷഭാരതത്തിന് ലോകത്തിന്റെ മുമ്പില്‍ തുറന്നുവയ്‌ക്കുവാനുള്ള പുതിയവെളിച്ചത്തെക്കൂടി അവതരിപ്പിക്കുകയായിരുന്നു സ്വാമിജി. ഹിന്ദുക്കളുടെ നന്മകളിലേക്ക് പാശ്ചാത്യലോകത്തിന്റെ ദൃഷ്ടി തുറപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. ഇതിന് ഹിന്ദുക്കളുടെ മതമായിരുന്നു അദ്ദേഹത്തിന്റെ ഉപാധി. സാമൂഹ്യവും സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്കാരികവുമായ പരിഹാരമെന്ന നിലയില്‍ ഭാരതീയ മതചിന്തയെ, ഇന്നത്തെ അര്‍ത്ഥത്തില്‍ മതനിരപേക്ഷ വിജ്ഞാനവ്യവഹാര ഉപാധിയായി ഉപയോഗിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മതത്തെ ജീവിതത്തിന്റെ എല്ലാ മേഖലകളുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം കണ്ടത്. വിവേകാനന്ദന്റെ മതസങ്കല്‍പം ഇടുങ്ങിയ പക്ഷപാതിത്വങ്ങളോ പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന വംശീയവര്‍ഗ്ഗീയതാല്‍പര്യങ്ങളോ അല്ല. അത് വിശ്വമാനവികതയുടെ ആവിഷ്കാരമാണ്. അദ്ദേഹം എഴുതി: �നമ്മുടെ കാവല്‍വചനം (ംമരേവ ംീൃറ)തന്നെ സ്വീകരണമാണ്. സഹനം (്ഹലൃലിരല) മാത്രമല്ലത് സ്വീകരിക്കലാണ്, സഹിക്കുക എന്നു പറഞ്ഞാല്‍ ഞാന്‍ മനസ്സിലാക്കുന്നത് നിങ്ങള്‍ തെറ്റാണ് എന്നിട്ടും നിങ്ങളെ ഞാന്‍ ജീവിക്കാന്‍ അനുവദിക്കുന്നു എന്നാണ്. എന്നാല്‍ കൈക്കൊള്ളലിലാണ് ഞാന്‍ വിശ്വസിക്കുന്നത്�. വിവിധാചാരങ്ങളും വൈവിദ്ധ്യമുള്ള വീക്ഷണങ്ങളും സങ്കല്‍പഭിന്നതകളും ഒന്നിന്റതന്നെ രൂപഭേദങ്ങളാണെന്ന് മനസ്സിലാക്കി. നാനാത്വത്തിലെ ഏകത്വം തന്നെയാണ് നമ്മുടെ രാഷ്‌ട്രം അതിന്റെ സാമൂഹ്യമനസ്സില്‍ (്രശമഹ ുവ്യെരവല) സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ഹിന്ദുത്വം അഥവാ ഭാരതീയത ഉള്‍ക്കൊള്ളലാണ്. ഒഴിവാക്കല്‍ (ലഃരഹൗശ്ി) അല്ല എന്നദ്ദേഹം കരുതി.
ഒരു സാമൂഹ്യഘടനയുടെ ആരോഗ്യകരമായ, അടിസ്ഥാനഘടകമായ സമത്വബോധം ജാതിമതാതീതമായി ഭാരതീയദര്‍ശനം ഉള്‍ക്കൊണ്ടിട്ടുള്ളതിനെ സ്വാമിജി വീണ്ടെടുക്കുകയായിരുന്നു. അത് ഹിന്ദുത്വത്തെ അതിന്റെ സത്യാവസ്ഥയില്‍ മനസ്സിലാക്കലായിരുന്നു. �ഒരൊറ്റസത്യം ആയിരംവഴികളിലൂടെ സാക്ഷാത്കരിക്കാം. ഒരുവസ്തുവിനെതന്നെ നൂറുകോണുകളില്‍നിന്ന് വീക്ഷിക്കുകയും ചെയ്യാം�. നാനാത്വത്തിലേകത്വം എന്ന ആശയം നെഹ്‌റുവിന്റെ ചിന്തയില്‍ ഇന്ത്യയെകണ്ടെത്തലായി കടന്നുവരുന്നതിന് എത്രയോ ദശകങ്ങള്‍ക്കുമുമ്പ് സിദ്ധാന്തവും പ്രയോഗവുമായി സ്വാമിജിയുടെ ദര്‍ശനമെന്നനിലയില്‍ ഇവിടെ അവതരിച്ചുകഴിഞ്ഞു. ഒരു ജനാധിപത്യരാഷ്‌ട്രത്തിന്റെ അനിവാര്യതയായ സഹിഷ്ണുതയും ഉള്‍ക്കൊള്ളലും ആര്‍ഷപൈതൃകത്തില്‍നിന്നും കടംകൊണ്ട് നമുക്ക് സമ്മാനിച്ചത് സ്വാമിജിയാണ്.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ തിക്താനുഭവങ്ങളും മിഷണറി പ്രവര്‍ത്തനങ്ങളുടെ അപവാദ മാലിന്യങ്ങളും പൗരോഹിത്യ സ്വേച്ഛാധിപത്യ തന്ത്രങ്ങളും ദുഷ്പ്രഭുത്വത്തിന്റെ ഹീനതകളുംകൊണ്ട് തകര്‍ന്നുപോയ ഒരു ദേശത്തിന്റെ ആത്മാവിനെ ഉണര്‍ത്താന്‍ ഭൂതകാലമഹിമയെക്കുറിച്ചുള്ള ആദരവുകളും അതില്‍നിന്ന് രൂപപ്പെടുന്ന ദേശാഭിമാനവും മാത്രമല്ല വേണ്ടത് എന്ന് വിവേകാനന്ദസ്വാമികള്‍ക്ക് ബോദ്ധ്യമുണ്ടായിരുന്നു. സമൂഹത്തെ ഒരു കായകല്‍പചികിത്സയ്‌ക്ക് തയ്യാറാക്കുകയായിരുന്നു തന്റെ പ്രഭാഷണങ്ങളിലൂടെ അദ്ദേഹം ചെയ്തത്. ഇന്ത്യന്‍ സമൂഹം അതിന്റെ ബലഹീനതകള്‍ പ്രകടിപ്പിക്കുന്നത് മൂന്ന് പ്രബല ഘടകങ്ങളിലാണെന്നദ്ദേഹം മനസ്സിലാക്കി. സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ സമീപനം, പിന്നാക്കക്കാരുടെ സാമൂഹികപദവിയും സാമ്പത്തിക സാഹചര്യങ്ങളും, യുവാക്കളുടെ അവസ്ഥ. സാമൂഹ്യപിന്നോക്കാവസ്ഥയ്‌ക്ക് കാരണമായി ഇന്ത്യന്‍ സമൂഹത്തില്‍ ജാതീയമായ പരിഗണനകളുണ്ടെന്ന് സ്വാമിക്കറിയാമായിരുന്നു. ദരിദ്രരുടെ കാര്യം പറയുമ്പോള്‍ അദ്ദേഹം ഓര്‍ത്തത് നൂറ്റാണ്ടുകളായി ജാതീയമായ അവഗണനകള്‍ക്കും സാമ്പത്തികചൂഷണങ്ങള്‍ക്കും വിധേയരായ മഹാഭൂരിപക്ഷത്തെ തന്നെയാണ്. �പട്ടിണിയിലും പുരോഹിതതന്ത്രങ്ങളിലും ദുഷ്പ്രഭുത്വത്തിന്റെ പിടിയിലും അമര്‍ന്നു തകര്‍ന്നുപോയ ദശലക്ഷക്കണക്കിന് പാവങ്ങള്‍ക്കുവേണ്ടി നമുക്കു രാവും പകലും പ്രാര്‍ത്ഥിക്കാം. ഞാനൊരു ആത്മീയ ചിന്തകനോ തത്വജ്ഞാനിയോ, വിശുദ്ധനോ ഒന്നുമല്ല. വെറുമൊരു പാവപ്പെട്ടവന്‍. ഞാന്‍ ഈ പാവങ്ങളെ സ്നേഹിക്കുന്നു. അന്ധതയിലും ദാരിദ്ര്യത്തിലും എന്നെന്നേക്കും അകപ്പെട്ടുപോയ ഇരുപതുകോടി ജനങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ആരാണ് അവരോട് സഹതപിക്കുന്നത്?. ആരാണ് അവര്‍ക്ക് വെളിച്ചവും വിദ്യാഭ്യാസവും എത്തിക്കുന്നത്?. ആരാണ് അവരുടെ വീടുവീടാന്തരം എത്തി വിദ്യാഭ്യാസം നല്‍കുന്നത്?. അയാളെ ഞാന്‍ മഹാത്മാവെന്നു വിളിക്കും. പാവങ്ങള്‍ക്കുവേണ്ടി രക്തം കിനിയാത്ത ഹൃദയമുള്ളവനെ ഞാന്‍ ദുരാത്മാവെന്നേ വിളിക്കൂ�. ദരിദ്രനോട് ഐക്യപ്പെട്ട മനസ്സുള്ള ഈ സന്യാസി, വേദാന്തത്തിന് ജന്മം നല്‍കിയ നാട്ടില്‍ പുരോഹിതനാടുവാഴിപ്രഭൃതികളുടെ ദുഷ്കൃതികള്‍കൊണ്ട് മഹാഭൂരിപക്ഷമനുഭവിക്കുന്ന കൊടിയദുരിതങ്ങളെ ജനമദ്ധ്യത്തിലേക്ക് അവതരിപ്പിച്ചു. ചൂഷകരെ ചോദ്യം ചെയ്തു. പാവപ്പെട്ടവരോട് കാരുണ്യമില്ലാത്ത വിദ്യാസമ്പന്നനെ വഞ്ചകനെന്നുവിളിച്ചുകൊണ്ട് സാമൂഹ്യനിസ്സംഗതയെ വെല്ലുവിളിച്ചു. ജാതി വര്‍ത്തമാനകാല ഭാരതത്തെ വിഭജിക്കുകയാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. �വേദാന്തമതം ജാതിയെ എതിര്‍ക്കുന്നു. ജാതി ഒരു സാമൂഹ്യ ആചാരമെന്ന നിലയില്‍ എല്ലാ മഹാത്മാക്കളും അതിനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജാതി ഇന്ത്യയിലെ രാഷ്‌ട്രീയസംവിധാനത്തിന്റെ ഉല്‍പന്നമാണ്. അതൊരു കച്ചവടമാണ്�. ജാതീയ ദുരിതങ്ങള്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോട്ടടികള്‍ക്ക് അടിസ്ഥാനമായി അദ്ദേഹം കണ്ടെത്തി. ശൂദ്രന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഒരുദിവസം വരും എന്നദ്ദേഹം പ്രവചിക്കുകയും ചെയ്തു.
പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ കാണുമ്പോള്‍, കഷ്ടതകള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹം വിങ്ങിക്കരയുമായിരുന്നു. ബംഗാളിലെ സന്താള്‍ തൊഴിലാളികള്‍ പറഞ്ഞത് അനുഭവസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. �അങ്ങ് പോകണം. ഞങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഇനി പറയുന്നില്ല. അങ്ങയെ അതു കരയിപ്പിക്കും� എന്ന് സന്താളുകള്‍ അദ്ദേഹത്തോടു പറയുമായിരുന്നു. മരണം വിതയ്‌ക്കുന്ന ദാരിദ്ര്യദുരിതങ്ങളില്‍പ്പെട്ടുഴലുന്ന പാവങ്ങളെ ദൈവങ്ങളോടു ചേര്‍ത്തുനിര്‍ത്തി ആദ്യം സംസാരിച്ചത് വിവേകാനനന്ദസ്വാമികളായിരുന്നു. ദരിദ്രനാരായണന്മാര്‍ എന്ന് സംബോധനചെയ്ത്, അവരുടെ രക്ഷയാണ് ഇന്ത്യയുടെ രക്ഷ എന്നദ്ദേഹം പ്രഖ്യാപിച്ചു. �സാധാരണജനത്തോടുള്ള തിരസ്കാരത്തെയാണ് വലിയ ദേശീയ പാപമായി ഞാന്‍ കാണുന്ന�തെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വായിച്ചറിഞ്ഞ ഗ്രന്ഥങ്ങളിലെ സ്ത്രീകളുടെ അവസ്ഥയല്ല ചുറ്റുപാടും കാണുന്നതെന്ന് സ്വാമികള്‍ വേദനിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന സ്ത്രീകള്‍ ലിംഗപരമായി വേര്‍തിരിക്കപ്പെടുകയും അവഗണനകള്‍ക്കും അസമത്വങ്ങള്‍ക്കും വിധേയമാവുകയും ചെയ്യുമ്പോള്‍ രാജ്യത്ത് എങ്ങനെ പുരോഗതി ഉണ്ടാകും എന്ന ചോദ്യമായിരുന്നു അദ്ദേഹം ഉയര്‍ത്തിയത്. പുരാണങ്ങളിലും വേദോപനിഷത്തുക്കളിലും ധിഷണാപരമായും വൈകാരികവുമായി തുല്യതയനുഭവിച്ചിരുന്ന സ്ത്രീകള്‍ ഉള്ളത് ഗാര്‍ഗ്ഗിയും മൈത്രേയിയും ഉള്‍പ്പെടെയുള്ള സ്ത്രീകളെ ചൂണ്ടിക്കാണിച്ച് അദ്ദേഹം സമര്‍ത്ഥിക്കുന്നു. �രാമന്മാര്‍ അനവധിയുണ്ടാവാം. സീതയെപ്പോലെ സീതമാത്രമേയുള്ളൂ� എന്നു പറഞ്ഞുകൊണ്ട് സ്ത്രീ സ്വത്വത്തിന്റെ ഭാരതീയ മാതൃകയായി രാമായണത്തിലെ സീതയെ അവതരിപ്പിച്ച സ്വാമിജി ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയില്‍ ഇന്ത്യന്‍ വനിതയുടെ സ്വപ്രത്യയസ്ഥൈര്യത്തിന്റെ നിദര്‍ശനം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കൊളോണിയല്‍ ഇന്ത്യ അധികാരപ്രമത്തതയില്‍ സ്ത്രീസ്വാതന്ത്ര്യത്തെ പൗരോഹിത്യ അനുശാസനങ്ങള്‍ക്ക് കീഴ്പ്പെടുത്തിക്കളഞ്ഞുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
യുവാക്കളെ മാറ്റത്തിന്റെ വാഹകരായി കണ്ടുകൊണ്ടാണ് സ്വാമിജി സംസാരിച്ചത്. വരുന്ന അമ്പതുകൊല്ലം മാതൃഭൂമിക്കുവേണ്ടി സമര്‍പ്പിക്കാന്‍ അവരോടാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഒരു ജ്ഞാനവൃദ്ധനായ യുവാവ് തന്റെ വര്‍ഗ്ഗത്തോട് ഭാരതീയദര്‍ശനത്തിന്റെ സന്ദേശം ഏറ്റെടുത്ത് കര്‍മ്മവ്രതികളാകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അവരുടെ ഭാഷയും അവരുടെ രൂപവും അദ്ദേഹത്തിനുണ്ടായിരുന്നു. വര്‍ത്തമാനകാലവിജ്ഞാനത്തിന്റെ വിനിമയഭാഷയും അയത്നലളിതമായി അദ്ദേഹത്തിന് വശമായിരുന്നു. ലോകവിജ്ഞാനത്തിന്റെ പുതിയ മാധ്യമമായ ഇംഗ്ലീഷ് ആണ് അദ്ദേഹം യുവാക്കളെ അഭിസംബോധനചെയ്യാന്‍ ഉപയോഗിച്ചത്. ലോകഭൂപടത്തിലേക്ക് കടന്നുകയറാന്‍ അത് ആവശ്യവുമായിരുന്നു. മാറുന്ന ലോകത്തിന്റെ ആവശ്യങ്ങളും അഭിരുചികളും ഉള്‍ക്കൊണ്ടുള്ള ഒരു വേദാന്തപ്രചാരണത്തിന്റെ സാദ്ധ്യതയെ നന്നായി സ്വാമിജി ദീര്‍ഘദര്‍ശനംചെയ്തിരുന്നു. ഇംഗ്ലീഷുകാരുടെ നാട്ടില്‍ചെന്ന് അവരുടെ ഭാഷയില്‍ ഹിന്ദുധര്‍മ്മത്തെക്കുറിച്ച് അവരോടു സംസാരിച്ചു. ഹിന്ദുധര്‍മ്മത്തിന്റെ മേന്മയെ സ്ഥാപിച്ചെടുത്തു. ത്യജിച്ചു ഭുജിക്കുന്നവരുടെ നാട്ടില്‍നിന്നാണ് താന്‍ വരുന്നതെന്ന് അവരെ ബോദ്ധ്യപ്പെടുത്തി. ഇന്ത്യയ്‌ക്കു നല്‍കാനുള്ളത് അക്ഷയമായ ആത്മജ്ഞാനമാണെന്ന് യൂറോപ്യന്മാരോടും അമേരിക്കക്കാരോടും പറഞ്ഞു. പകരം ഇന്ത്യയിലെ സാമ്പത്തികദുരിതം അനുഭവിക്കുന്നവരെ ഒരുകൈ സഹായിക്കുവാന്‍ അഭ്യര്‍ത്ഥിച്ചു.
ഋഷിപരമ്പരകളൂടെ വാക്കുകളായ വേദോപനിഷത്തുകളും പുരാണേതിഹാസശാസ്ത്രങ്ങളും വഴി തലമുറകളിലേക്കു പകര്‍ന്ന ജ്ഞാനത്തിന്റെയും അതിന്റെ സാമൂഹ്യപ്രയോഗത്തിന്റെയും വശങ്ങളെ വര്‍ത്തമാനകാലത്ത് പ്രസക്തമാക്കുന്നത് അതിനെ കാലികസാഹചര്യത്തില്‍ സ്ഫോടനാത്മകമായ ലോകവിജ്ഞാനത്തിന്റെ ഉപയോക്താക്കളായ യുവസമൂഹം ഏറ്റെടുക്കുമ്പോഴാണ്. ഇത് സ്വാമി വിവേകാനന്ദന്‍ വേണ്ടത്ര മനസ്സിലാക്കി. തന്റെ കര്‍മ്മ, രാജ, ജ്ഞാന, ഭക്തിയോഗവ്യാഖ്യാനങ്ങളില്‍ മിക്കതും ലക്ഷ്യംവച്ചത് അതുകൊണ്ട് യുവാക്കളെയായിരുന്നു. അലസതയും നിരാശതയും ബാധിച്ച യുവതലമുറയ്‌ക്ക് ആത്മവീര്യം നല്‍കി കര്‍മ്മോത്സുകരാക്കുന്ന ആശയങ്ങളായി യോഗാഖ്യാനങ്ങള്‍ അങ്ങനെ മാറി. വിധിയുടെ പ്രധാന്യത്തെ ലഘൂകരിച്ചുകൊണ്ട് കര്‍മ്മത്തിന്റെ ഫലസാദ്ധ്യതയില്‍ അദ്ദേഹം ഊന്നി. സ്വാമിജി പറഞ്ഞു – �ഇന്നു നിങ്ങള്‍ എന്തായിരിക്കുന്നോ അത് ഇതുവരെയുള്ള കര്‍മ്മഫലമാണെങ്കില്‍ നാളെ എന്താവണമെന്ന് നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാന്‍ കഴിയും�. നമ്മുടെ വിധി നാംതന്നെ നിശ്ചയിക്കുന്നു എന്നദ്ദേഹം പ്രഖ്യാപിച്ചു. ഇതൊക്കെ ചപലനോ ക്ഷീണിതനോ അജ്ഞാനിയോ അനാരോഗ്യവാനോ ആയ മനുഷ്യനെ അതിന്റെ വിപരീതങ്ങളിലേക്ക് കൊണ്ടെത്തിക്കുവാന്‍ നമ്മുടെ പൂര്‍വ്വികരുടെ വിജ്ഞാനപാരമ്പര്യത്തില്‍ വേണ്ടത്ര കരുതലുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു. കാലത്തിന്റെ അതിരുകളിലില്ലാത്ത സ്വീകാര്യമായ ശുദ്ധശാസ്ത്രങ്ങളാണ് വേദവും വേദാന്തങ്ങളും എന്ന് അദ്ദേഹം സ്ഥാപിക്കുകയും ചെയ്തു. അത് ഒരുതരം അന്ധവിശ്വാസത്തെയും അനാചാരത്തെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും തുറന്നുപറഞ്ഞു. ഭാരതീയദര്‍ശനങ്ങള്‍ മനുഷ്യവംശത്തിന്റെ സ്വാസ്ഥ്യത്തിനും ശാന്തിക്കും വളര്‍ച്ചയ്‌ക്കുംവേണ്ടിയുള്ള ഉപാധികളായാണ് വിവേകാനന്ദന്‍ നോക്കിക്കണ്ടത്. അതിന്റെ കാലികപ്രയോഗം യുവാക്കളിലൂടെയേ സാദ്ധ്യമാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
യുവാക്കളെക്കുറിച്ച് ഏതൊരു ചിന്തകനെക്കാളും വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ ആത്മീയതത്വചിന്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തില്‍നിന്നുവന്ന യുവത്വവുമായി ചേര്‍ന്നുനില്‍ക്കുന്ന എല്ലാവാക്കുകളും ഈ കാഴ്ചപ്പാടില്‍ നോക്കിക്കാണേണ്ടതാണ്. വ്യക്തിയുടെ ശാരീരികക്ഷമതയെക്കുറിച്ചും ബൗദ്ധികനിലവാരത്തെക്കുറിച്ചും മാനസിക ശക്തിയെക്കുറിച്ചും അദ്ദേഹം സംസാരിക്കുമ്പോള്‍ ധര്‍മ്മനിഷ്ഠരായ, ചോരതിളക്കുന്ന യുവാക്കളെയാണ് മുന്നില്‍കണ്ടത്. ഒരുപക്ഷേ, ഏറ്റവും പുതിയ മാനേജ്മെന്റ് ടെക്നോളജികള്‍പോലും ഉപയോഗിക്കുന്ന യുവശക്തിയുടെ കര്‍മ്മശേഷിയെക്കുറിച്ചുള്ള തിരിച്ചറിവ് ഒന്നരനൂറ്റാണ്ടിനുമുമ്പ് വിഭാവനചെയ്യുകയും അത് ഈ സമൂഹത്തോട് ഉപയോഗപ്പെടുത്തണമെന്ന് ആജ്ഞാപിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ശരിക്കും ജഞ്ഞാനത്താല്‍ തെളിക്കപ്പെട്ട ബുദ്ധിയും മനുഷ്യജീവിതത്തിന്റെ ശാശ്വത മൂല്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളും സാമൂഹ്യജീവിതത്തിന്റെ അനിവാര്യമായ മൂല്യങ്ങളെക്കുറിച്ചുള്ള കാഴ്ചകളും ഒത്തുചേര്‍ന്ന അദ്ദേഹത്തിന്റെ ചിന്തകള്‍ മനുഷ്യന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള സിദ്ധാന്തപ്രയോഗങ്ങളായിരുന്നു. അത് പ്രായോഗികവുമായിരുന്നു. അതുകൊണ്ട് വിവേകാനന്ദജയന്തി യുവജനദിനമായി ആചരിക്കുന്നത് എന്നും പ്രസക്തമാണ്.
ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍
















