ചെന്നൈ: കൂടംകുളം ആണവനിലയത്തിലെ സകല ജോലികളും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഏതാണ്ട് 1,500 ഓളം വരുന്ന ഗ്രാമീണര്‍ നിലയം ഉപരോധിച്ചു. കഴിഞ്ഞദിവസം ബംഗാളില്‍നിന്നും പത്തുപേര്‍ കൂടംകുളത്തെത്തി നിലയത്തിലേക്കുള്ള വഴി ചോദിച്ചിരുന്നു. ആണവനിലയത്തില്‍ കരാര്‍ ജോലിക്ക് നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് അവര്‍ നാട്ടുകാരെ അറിയിച്ചുവെന്ന് സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് എസ്.ശിവസുബ്രഹ്മണ്യന് വാര്‍ത്താ ലേഖകരെ അറിയിച്ചു. ഈ വാര്‍ത്ത പരന്നതോടെ ഗ്രാമീണര്‍ കൂട്ടമായെത്തി നിലയത്തിന് മുന്നില്‍ ഉപരോധം തീര്‍ക്കുകയായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി സമരക്കാര്‍ നിലയുറപ്പിച്ചതുമൂലം ഗതാഗതതടസമുണ്ടായിട്ടില്ലെങ്കിലും ആര്‍ക്കും ഉപരോധം മൂലം ആണവനിലയത്തിലേക്ക് പ്രവേശിക്കാനായില്ല. പ്ലാന്റിനകത്ത് ഇപ്പോള്‍ 500 ഓളംപേര്‍ ജോലി ചെയ്യുന്നുണ്ട്.
റഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടംകുളത്ത് പണിയുന്ന രണ്ട് 1000 മെഗാവാട്ട് ആണവ റിയാക്ടറുകള്‍ക്കെതിരെ വ്യാപകമായ പ്രക്ഷോഭമുയര്‍ന്നിരുന്നു. 13171 കോടി രൂപയാണ് ഇൗ പദ്ധതിയുടെ ചെലവ്. ഒരു ആണവ ദുരന്തമുണ്ടായാല്‍ അത് തങ്ങളുടെ ജീവനെ ബാധിക്കുമെന്നാണ് ഗ്രാമീണരുടെ ഭയം. ഒക്ടോബര്‍ 13 മുതല്‍ നിലയത്തെ ഉപരോധിച്ച ഗ്രാമീണരുടെ പ്രതിഷേധങ്ങള്‍ ശാന്തമാകുന്നതുവരെ കാത്തിരിക്കാനും അവരുടെ ആശങ്കകള്‍ ദുരീകരിക്കാനും ആണവ പവര്‍ കോര്‍പ്പറേഷനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആദ്യത്തെ റിയാക്ടറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടാക്കാത്ത രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയാണെന്നാണ് നിലയത്തിലെ ഉദ്യോഗസ്ഥരുടെ ന്യായവാദം. സമരം മൂലം ആദ്യത്തെ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങാന്‍ ഏഴ് മാസത്തോളം കാലതാമസമുണ്ടായി. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പതിനഞ്ചംഗ വിദഗ്ധസമിതി 13ന് കന്യാകുമാരിയില്‍ യോഗം ചേര്‍ന്ന് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടും. അതിനുശേഷം 15ന് അവര്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുമായി ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: