ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും താൽക്കാലികമായി മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ രാഹുൽ ഗാന്ധി. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് പ്രതിപക്ഷ പാർട്ടികളെ പിളർത്തുകയാണെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ്, ‘വോട്ട് മോഷണത്തിനും സർക്കാർ മോഷണത്തിനും’ പിന്നാലെ ഇപ്പോൾ ‘പാർട്ടി മോഷണവും’ ജനാധിപത്യത്തിന്റെ തകർച്ചയുടെ അടയാളമായി മാറിയെന്ന് എക്സിൽ കുറിച്ചു.ശിവസേനയ്‌ക്കും എൻസിപിക്കും പിന്നാലെ ഇപ്പോൾ തൃണമൂൽ കോൺഗ്രസിനെയും ലക്ഷ്യമിടുകയാണ് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനുമെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
ഒരു പാർട്ടിയെ തന്നെ ഇല്ലാതാക്കാൻ കഴിയുന്ന സാഹചര്യമാണെങ്കിൽ, കോടിക്കണക്കിന് ഇന്ത്യക്കാരുടെ വോട്ടുകളും മോഷ്ടിക്കപ്പെടുന്നതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനുപകരം തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കുന്ന ശക്തികളെ സഹായിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഒരു ഇടക്കാല ഉത്തരവാണ്. തൃണമൂൽ കോൺഗ്രസിന്റെ നിയന്ത്രണം സംബന്ധിച്ച് മമത ബാനർജി നയിക്കുന്ന വിഭാഗവും അരൂപ് റോയ് നയിക്കുന്ന വിഭാഗവും അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഇരുവിഭാഗങ്ങൾക്കും പാർട്ടിയുടെ ഔദ്യോഗിക പേരും ‘Flowers & Grass’ എന്ന സംവരണ ചിഹ്നവും ഉപയോഗിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന നന്ദിഗ്രാം, റേജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് നടപടി.ഇരു വിഭാഗങ്ങളോടും താൽക്കാലികമായി ഉപയോഗിക്കേണ്ട പുതിയ പേരുകളും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും നിർദേശിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വിഭാഗവും മുൻഗണനാക്രമത്തിൽ മൂന്ന് പേരുകളും മൂന്ന് സ്വതന്ത്ര ചിഹ്നങ്ങളും നൽകണം. അതിന്റെ അടിസ്ഥാനത്തിൽ ഉപതിരഞ്ഞെടുപ്പിനായി ഇരുവിഭാഗങ്ങൾക്കും വ്യത്യസ്ത പേരുകളും ചിഹ്നങ്ങളും അനുവദിക്കാനാണ് തീരുമാനം. തൃണമൂൽ കോൺഗ്രസിന്റെ സംഘടനാ നിയന്ത്രണം സംബന്ധിച്ച തർക്കം തിരഞ്ഞെടുപ്പ് ചിഹ്ന ഉത്തരവിലെ പാരഗ്രാഫ് 15 പ്രകാരം കമ്മീഷൻ പിന്നീട് വിശദമായി പരിഗണിക്കും. ഏത് വിഭാഗത്തിനാണ് പാർട്ടിയുടെ ഔദ്യോഗിക പേരും സംവരണ ചിഹ്നവും അനുവദിക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
















