കൊച്ചി : ഇന്ത്യൻ എംബസി സഹായത്തിന് വരില്ലെന്ന് പറഞ്ഞതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി ട്രാവലറായ എസ്. മാഹിന്‍ എന്ന ഹിച്ച് ഹൈക്കിങ് നൊമാഡ് രംഗത്ത് . താൻ ഒരു മുസ്‌ലിം നാമധാരിയായതുകൊണ്ടാണ് തനിക്കെതിരെ പ്രചാരണം നടക്കുന്നതെന്നും രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് സൈബർ അധിക്ഷേപങ്ങൾ മാറിയെന്നുമാണ് മാഹിന്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
‘ ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നില്ലെന്നും ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയാണ് എന്റെ ലക്ഷ്യമെന്നും തോന്നിക്കുന്ന രീതിയിൽ എന്റെ ചില വീഡിയോകളും വാക്കുകളും മാത്രം എടുത്ത് പ്രചരിപ്പിക്കുകയാണ് . ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ അത് തുറന്നു പറയും. ഇന്നും പറയും, നാളെയും പറയും. അതുപോലെ ഇന്ത്യയെക്കുറിച്ച് നല്ലത് പറയേണ്ടിടത്ത് അതും തുറന്നു പറയും.
എന്റെ യാത്രകളിൽ ഇന്ത്യൻ എംബസികൾ എന്നെ സഹായിച്ച നിരവധി സന്ദർഭങ്ങളുണ്ട്. പല രാജ്യങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസികളുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. അവർ സഹായിച്ചപ്പോഴൊക്കെ അതിനെക്കുറിച്ചും ഞാൻ നല്ലത് പറഞ്ഞിട്ടുണ്ട്.എന്നെ രാജ്യദ്രോഹിയെന്നോ തീവ്രവാദിയെന്നോ ചിത്രീകരിക്കുന്നതിലൂടെ എന്നെ മാത്രം ബാധിക്കുന്നില്ല. അതേ ഭാഷ ഒരു സമൂഹത്തിനെതിരെ പൊതുവായി ഉപയോഗിക്കപ്പെടുമ്പോൾ സാധാരണ മുസ്ലീങ്ങളെയും സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാം.
എന്നെ വിമർശിക്കാം. എന്റെ അഭിപ്രായങ്ങളോട് വിയോജിക്കാം. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തെളിവുകളോടെ തിരുത്താം. പക്ഷേ ഞാൻ ഇന്ത്യയെ വെറുക്കുന്നു എന്നൊരു ചിത്രം ഉണ്ടാക്കരുത്. അതുപോലെ ഞാൻ ജനിച്ഛ് വളർന്ന മതത്തെ എന്റെ അഭിപ്രായങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യരുത്. എന്റെ രാജ്യത്തെക്കുറിച്ച് നല്ലത് കണ്ടാൽ നല്ലതെന്ന് പറയും. തെറ്റ് കണ്ടാൽ തെറ്റെന്നും പറയും. എന്നെ വിലയിരുത്തേണ്ടത് ഞാൻ പറയുന്ന വാക്കുകളുടെയും ചെയ്യുന്ന കാര്യങ്ങളുടെയും പേരിലാകട്ടെ; ഞാൻ ജനിച്ച മതത്തിന്റെ പേരിലല്ല.‘ എന്നാണ് മാഹിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.











