ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനം കൃഷിയാണ്. കൃഷി അടിസ്ഥാനമാക്കിയാണ് ഭാരതത്തില്‍ ജനപഥങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉടലെടുത്തത്. വിത്തിറക്കല്‍ മുതല്‍ വിളവെടുപ്പു വരെ നീളുന്ന കാര്‍ഷിക പഞ്ചാംഗം ഭാരതത്തില്‍ നിലനിന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തികച്ചും ശാസ്ത്രീയമായി ഭാരതീയര്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു. നല്ല ദിവസം നോക്കി വയലില്‍ വിത്തെറിഞ്ഞു. പുതിയ ചെടികള്‍ നട്ടുപിടിപ്പിച്ചു. ഭാരതീയ കൃഷിരീതിയില്‍ പശുവും കാളയുമെല്ലാം അവിഭാജ്യഘടകങ്ങളായിരുന്നു. അതോടൊപ്പം തന്നെ പ്രകൃതിജന്യ പണിയായുധങ്ങളും പൂര്‍വ്വികര്‍ കൃഷിയ്‌ക്ക് ഉപയോഗിച്ചു. അതില്‍ കലപ്പയില്ലാതെ ഒരു കൃഷിയും ചിന്തിക്കാന്‍ സാധ്യമല്ലായിരുന്നു. കാളകളെ ഉപയോഗിച്ചു നിലമുഴുതുമറിച്ചു കൃഷിയ്‌ക്ക് പാകപ്പെടുത്തുന്ന കലപ്പയാണ് കൃഷിയുടെ ആധാരം. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച കൃഷിയായുധം കലപ്പയാവണം. കലപ്പ ഉഴുന്നത് രാജാക്കന്മാര്‍ക്ക് പോലും ശ്രേയസ്‌കരമായിരുന്നു. യാഗങ്ങളുടെയും, യജ്ഞങ്ങളുടെയും സുവര്‍ണ്ണയുഗമായിരുന്ന വേദകാലത്ത് ഭൂരിഭാഗം യാഗങ്ങളുടെയും അവസാനം യജ്ഞവേദി പൊളിച്ചുമാറ്റി അവിടെ യജമാനന്‍ നിലമുഴുന്നത് യാഗസമാപനത്തിന്റെ പ്രധാന ചടങ്ങായിരുന്നു. അത്തരത്തില്‍ ഒരു യാഗ ശേഷം നിലം ഉഴുമ്പോഴാണ് ഉഴവുചാലില്‍ നിന്നും ലക്ഷ്മീദേവിയുടെ അവതാരമായ സീതയെ ജനകമഹാരാജാവിന് ലഭിച്ചത്. കലപ്പ കൊണ്ടുള്ള അധ്വാനത്തില്‍നിന്നും ലക്ഷ്മീദേവി അതായത് ഐശ്വര്യമുണ്ടാകുമെന്ന് കാര്‍ഷികരാജ്യമായ ഭാരതത്തില്‍ ജനങ്ങളെ പഠിപ്പിക്കാന്‍ ഇതിലും നല്ലൊരു ഉദാഹരണം വേറെ വേണോ? കൃഷിയിലൂടെ ഐശ്വര്യവും സമ്പത്തും കീര്‍ത്തിയും ലഭിക്കുമെന്ന് സാരം. കര്‍ഷകന്റെ പ്രതീകമായ ഹലം(കലപ്പ) ആയുധമാക്കിയ അവതാരമാണ് ബലരാമന്‍. ആ ബലരാമനെയാണ് ഭാരതീയ കിസാന്‍ സംഘ് ആരാധ്യപുരുഷനായി സ്വീകരിച്ചിരിക്കുന്നത്. ഭാദ്രപദമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് ബലരാമാവതാര ദിനം. ഈ ദിനം ഭാരതീയ കിസാന്‍ സംഘ് ദേശീയ കര്‍ഷക ദിനമായി ആഘോഷിക്കുന്നു.
ഭാരതം ഇന്ന് പരിവര്‍ത്തന പാതയിലാണ്. സ്വാതന്ത്ര്യലബ്ധിയുടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ ദശാബ്ദത്തിലാണ് ഭാരതത്തില്‍ കര്‍ഷകനെ കേന്ദ്രബിന്ദുവാക്കിയുള്ള സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി തുടങ്ങിയത്. അതിന്റെ ഗുണഫലങ്ങള്‍ ഇന്ന് ഗ്രാമ-നഗരങ്ങളില്‍ അനുഭവവേദ്യമാണ്. ഏക്കര്‍ കണക്കിന് കൃഷിഭൂമി കൈവശമുള്ള പാരമ്പര്യ കര്‍ഷകരെപ്പോലെ, ചതുരശ്ര അടിക്കണക്കില്‍ നഗരങ്ങളിലെ ഫ്ളാറ്റുകളില്‍ ജീവിക്കുന്ന കൃഷിയുമായി ബന്ധമില്ലാത്ത ഐ.ടി., ബാങ്കിങ്, സര്‍ക്കാര്‍ ജീവനക്കാര്‍വരെ ഇന്ന് കൃഷി ചെയ്യാന്‍ രംഗത്തിറങ്ങിയിരിക്കുന്നു. ആദ്യം ഫ്‌ലാറ്റുകളില്‍ പ്ലാസ്റ്റിക് ഗ്രോ ബാഗുകളിലായിരുന്നു കൃഷിയെങ്കില്‍, കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഗ്രാമങ്ങളിലെത്തി തരിശുഭൂമികള്‍ ഏറ്റെടുത്ത് ഉപജീവനമാര്‍ഗ്ഗമായിത്തന്നെ കൃഷിയിറക്കാന്‍ ഐ.ടി., ബാങ്കിങ് പ്രൊഫഷണലുകള്‍ തയ്യാറായി.
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് ശീതീകരിച്ച ഓഫീസ് മുറികളില്‍ ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിക്കുന്ന ജോലികളില്‍ നിന്നും കിട്ടാത്ത ആത്മസംതൃപ്തിയും മാനസികസന്തോഷവും സര്‍വോപരി സ്വാതന്ത്ര്യവും കൃഷിയിലൂടെ ലഭ്യമാണെന്ന കണ്ടെത്തലിന് ലോക്ക് ഡൗണ്‍ കാലം സാക്ഷ്യം വഹിച്ചു. അംബരചുംബികളായ ഫ്‌ലാറ്റുകളില്‍ നിന്നും മണ്ണിലേക്കിറങ്ങാന്‍ മനുഷ്യരെ പ്രേരിപ്പിച്ചത് ഭാരതീയ കാര്‍ഷികസംസ്‌കാരത്തിന്റെ കെടാത്ത ജനിതകഗുണമാണ്. ആപദ്ഘട്ടത്തിലെ അതിജീവനത്തിന് മണ്ണിലേയ്‌ക്ക് തന്നെ ഇറങ്ങണമെന്ന് മനുഷ്യനെ പഠിപ്പിച്ചത് അവരില്‍ സുഷുപ്താവസ്ഥയിലായിരുന്ന ആ ജനിതകഗുണമാണ്.
കൃഷിയെ ദൈവികമായിക്കാണുന്ന സംസ്‌കാരം തിരിച്ചു വരികയാണിപ്പോള്‍. എല്ലാവരാലും അവഗണിക്കപ്പെട്ട കര്‍ഷകര്‍ക്ക് ഇന്ന് മാന്യസ്ഥാനം നല്‍കാന്‍ സമൂഹം തയ്യാറായിരിക്കുന്നു. ഒരു കാലത്ത് സിനിമയ്‌ക്കും രസിപ്പിക്കുന്ന വിഷയങ്ങള്‍ക്കും പ്രാധാന്യം കൊടുത്തിരുന്ന മാധ്യമങ്ങള്‍ ഇന്ന് കര്‍ഷകനെയും കൃഷിയെയും സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നു.
കാര്‍ഷിക സംസ്‌കാരത്തിലും വളരെയധികം മാറ്റങ്ങള്‍ വന്നിരിക്കുന്നു. പൗരാണികകാലം മുതല്‍ കൃഷിയെ ആരാധനയായും, യജ്ഞമായും കണ്ടിരുന്ന ഭാരതീയരെ സ്വാതന്ത്ര്യശേഷം അധികലാഭം, അധികസമ്പത്ത് എന്ന പ്രലോഭനത്തിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ലാഭക്കൂടുതലിനായി മണ്ണിനെ ചൂഷണം ചെയ്തു കൃഷി നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നടപടി തുടങ്ങിയപ്പോള്‍ കര്‍ഷകര്‍ക്ക് രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയിലേക്ക് മാറേണ്ടിവന്നു. വിളവില്‍ വര്‍ദ്ധനവുണ്ടായെങ്കിലും ഇതു മണ്ണിന്റെ ഉര്‍വരത നശിപ്പിച്ചു. വിത്തെറിയാന്‍ നിലമൊരുക്കുന്നത് മുതല്‍ മുതല്‍ തുടങ്ങുന്ന രാസവസ്തുക്കളുടെ പ്രയോഗം ഓരോ ഘട്ടത്തിലും ഒഴിച്ചുകൂടാന്‍ വയ്യാത്തതായി. ഇത് നമ്മുടെ വിളകളുടെ സ്വാഭാവിക പ്രതിരോധശക്തിയും നശിപ്പിച്ചു. വിളവെടുപ്പിന് ശേഷം സംഭരണത്തിനും, സംസ്‌കരണത്തിനുംവരെ രാസപ്രയോഗം ആവശ്യമായിവന്നു. ആദ്യകാലഘട്ടത്തിലെ ആരോഗ്യകരമായ ഭക്ഷണം എന്ന സങ്കല്‍പം മാറി ഭക്ഷണം കഴിച്ചാല്‍ രോഗിയാകുമെന്നായി. അതിന്റെ ഫലമാണ് ഇന്നത്തെ ജീവിതശൈലീ രോഗങ്ങള്‍. സമൂഹം തന്നെ രോഗഗ്രസ്തമാകുന്ന ഈ കാലഘട്ടത്തില്‍ അതിനൊരു പ്രതിവിധി ഉത്തമകാര്‍ഷിക രീതികള്‍ സ്വായത്തമാക്കുക എന്നതാണ്.
ഇങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്ന വിളകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല. മണ്ണിനെ ഭൂമീദേവിയായി സങ്കല്പിച്ചു കൃഷിയിറക്കിയിരുന്ന കാര്‍ഷിക സംസ്‌കാരം ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. കര്‍ഷകരെ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ച സര്‍ക്കാരുകള്‍ തന്നെ ഇന്ന് ജൈവകൃഷിയ്‌ക്ക് പ്രാധാന്യം നല്‍കുന്നു. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിലും നല്ലത് നല്ല ഭക്ഷണത്തിലൂടെ രോഗത്തെ അകറ്റി നിര്‍ത്തുന്നതാണെന്ന് എല്ലാവരും മനസ്സിലാക്കിത്തുടങ്ങി. ഇന്ന് സര്‍ക്കാര്‍ നാടന്‍ ഗോസമ്പത്തിനെ ആധാരമാക്കിയുള്ള ജൈവകൃഷി വന്‍ തോതില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. നാടന്‍ ഗോസമ്പത്ത് സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് സഹായധനമായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈയൊരു തിരിച്ചറിവിന് ദശാബ്ദങ്ങള്‍ വേണ്ടിവന്നു എന്നതാണ് ദുഃഖകരം. മുന്‍കാലത്ത് ഏത് ആഹാരവും പേടികൂടാതെ കഴിക്കാമായിരുന്നു. എന്നാല്‍ കാര്‍ഷികമേഖലയിലെ കഴിഞ്ഞകാല വികസനങ്ങള്‍ നമ്മെ കൊണ്ടെത്തിച്ചത് സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപതികളിലെ ഓപ്പറേഷന്‍ ടേബിളുകളിലും മരുന്നുകടകള്‍ക്കു മുന്നിലുമാണ്. ശിശുക്കള്‍ മുതല്‍ വയോജനങ്ങള്‍ വരെ രോഗികളാണ്. ഇതില്‍ നിന്നൊരു മോചനപന്ഥാവാണ് കുറച്ചുകാലമായി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന കാര്‍ഷിക നയങ്ങള്‍.
പാരമ്പര്യ കൃഷിരീതികളിലേക്കുള്ള തിരിച്ചുപോക്കും പാരമ്പര്യ അറിവുകളും ആധുനിക കൃഷിരീതികളും സമന്വയിപ്പിച്ചുള്ള കൃഷിരീതികള്‍ക്കാണ് ഇന്ന് പ്രാധാന്യമേറുന്നത്. അതില്‍ പ്രധാനം നാടന്‍ പശുക്കളെ ആധാരമാക്കിയുള്ള ഗോ ആധാരിത പാരമ്പര്യ കൃഷി സാര്‍വ്വത്രികമായി എന്നതാണ്.് കിസാന്‍ സംഘ് പ്രചരിപ്പിച്ചിരുന്ന ആശയങ്ങള്‍ ഇന്ന് ഫലത്തില്‍ പ്രാവര്‍ത്തികമായിരിക്കുന്നു. ആ തിരിച്ചറിവിന്റെ കാലത്ത് ഓരോ പൗരനും, ഓരോ ബലരാമാവതാരമായി പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു. നാട്ടറിവുകളിലും ആധുനികതയിലും അധിഷ്ഠിതമായ കൃഷി പ്രചരിപ്പിക്കാനും, അതിനെ പ്രായോഗിക തലത്തില്‍ വിജയമാക്കാനും ഓരോ വ്യക്തിയും ബലരാമനെപ്പോലെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ബലരാമാവതാരത്തിന്റെ പൂര്‍ണ്ണതതന്നെ കാര്‍ഷികവൃത്തിയിലൂടെയുള്ള സമ്പല്‍ സമൃദ്ധിയിലാണ്. ആ സമ്പല്‍ സമൃദ്ധിയ്‌ക്കായി ഈ ബലരാമാവതാരദിനത്തില്‍ നമുക്ക് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞയെടുക്കാം.
‘നമസ്‌തേ ഹലധൃഗ് രാമ
നമസ്‌തേ മുസലായുധ
നമസ്‌തേ രേവതീകാന്ത
നമസ്‌തേ ഭക്തവത്സല
നമസ്‌തേ ബലിനാം ശ്രേഷ്ഠ
നമസ്‌തേ ധരണീധര
പ്രളംബാരേ നമസ്‌തേസ്തു
ത്രാഹി മാം കൃഷ്ണപൂര്‍വ്വജ…’
എല്ലാവര്‍ക്കും ദേശീയ കര്‍ഷക ദിനാശംസകള്‍.
















