കൊച്ചി: വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് വൻതോതിൽ അനധികൃത വിദേശമദ്യം പിടികൂടിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ, തനിക്കെതിരായ ആരോപണങ്ങളെല്ലാം പൂർണ്ണമായി തള്ളി റിപ്പോർട്ടർ ടിവി ഉടമയും എംഡിയുമായ ആന്റോ അഗസ്റ്റിൻ. ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ലെന്നും, വീട്ടിൽനിന്ന് കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നുമാണ് ആന്റോ അഗസ്റ്റിന്റെ വിചിത്രമായ പ്രതികരണം.
കൊച്ചിയിലെ ചാനൽ ഓഫീസിലെത്തി അതീവ നാടകീയ രംഗങ്ങൾക്കൊടുവിൽ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഒരു മദ്യപാനിയല്ലെന്നും വീട്ടിൽ മദ്യം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും പറഞ്ഞ് കൈമലർത്തിയ ആന്റോ, തനിക്കെതിരെ മനഃപൂർവ്വം കെട്ടിച്ചമച്ച നീക്കമാണിതെന്നും ആരോപിച്ചു.
എന്നാൽ, വാഴവറ്റയിലെ വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ അളവിൽ നിയമവിരുദ്ധമായി സൂക്ഷിച്ച വിദേശമദ്യം റെയ്ഡിൽ പിടിച്ചെടുത്ത സാഹചര്യത്തിൽ അബ്കാരി ആക്ടിലെ 55എ, 55ഐ, 58 തുടങ്ങിയ അതീവ ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകളാണ് എക്സൈസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊച്ചിയിലെ പ്രാഥമിക നടപടികൾക്കും വൈദ്യപരിശോധനയ്‌ക്കും ശേഷം പ്രതിയെ വയനാട്ടിലേക്ക് കൊണ്ടുപോയി ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനുള്ള നടപടികളിലാണ് അന്വേഷണസംഘം. വീട്ടിലെ മദ്യശേഖരത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്കുവേണ്ടി എത്തിച്ചതാണെന്നതിനെക്കുറിച്ചും എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിലെ എസ്ഐടി പരിശോധനക്കിടെ കണ്ടെടുത്തത് 67 ലിറ്ററിലധികം മദ്യം. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്തെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ആന്റോയെ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ വ്യക്തികൾക്ക് നിയമപരമായി കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അളവ് 3 ലിറ്ററാണ്. പിടിച്ചെടുത്ത മദ്യത്തിൻറെ ഉറവിടം എക്സൈസ് സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
മദ്യം വിൽപ്പനയ്‌ക്കായി സൂക്ഷിച്ചതാണോ എന്ന് കണ്ടെത്തിയ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുക.മഹസർ വായിച്ച് കേട്ടിട്ടും എഫ്.ഐ.ആർ നൽകണമെന്നും അത് നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്നായിരുന്നു ആന്റോ ആദ്യം പറഞ്ഞിരുന്നത്. നാടകീയ രംഗങ്ങളാണ് റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്നത്. റെയ്‌ഡിനിടെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരമാണ് കണ്ടെത്തിയത്
















