Kerala

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

Published by
ശിവപ്രസാദ്‌ പി

ആലപ്പുഴ: ഇ ഡി അന്വേഷണത്തില്‍ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്‌ക്കും പ്രതിരോധം തീര്‍ക്കാനുള്ള സിപിഎം സംസ്ഥാന വിശാല നേതൃയോഗത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി അണികളിലും അനുഭാവികളിലും പ്രതിഷേധം ഉയരുന്നു. മൗനം വിദ്വാന് ഭുഷണം എന്ന മുന്‍ എംഎല്‍എ പ്രതിഭ ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ എറ്റവും അടുത്തയാളും മുന്‍ പേഴ്സണല്‍ സ്റ്റാഫംഗവുമായ ഗോപകുമാര്‍ മുകുന്ദനും റിയാസിനെതിരെ രംഗത്തു വന്നു. നിരവധി ചോദ്യങ്ങളാണ് റിയാസിനോട് ഗോപകുമാര്‍ സമുഹമാധ്യമ കുറിപ്പിലുടെ ഉന്നയിക്കുന്നത്.

ഇപ്പോള്‍ പുറത്തുവന്ന നോട്ട് പാഡ് പേജിനെ റിയാസ് നിഷേധിക്കുന്നില്ല.
വീണ ട്രാന്‍സ്ഫര്‍ ചെയ്തു എന്നു പറയുന്ന 85 ലക്ഷം രൂപ എന്തിനാണ് കൊടുത്തത്?. എങ്ങനെയാണ് കൊടുത്തത്? ബാങ്ക് അക്കൗണ്ടില്‍ നിന്നാണോ ട്രാന്‍സ്ഫര്‍ ചെയ്തത്? അതിന്റെ സോഴ്സ് എന്താണ്? എന്തോ ഫ്യൂച്ചര്‍ ബിസിനസിനാണ് എന്നാണ് റിയാസ് പറയുന്നത്. എന്താണ് ആ ഫ്യൂച്ചര്‍ ബിസിനസ്? അതിന്റെ മോഡല്‍ എന്താണ്?

ഇങ്ങനെ കഷ്ണം കഷ്ണമായി കാശ് കൊടുത്തു നടത്തുന്ന ഫ്യൂച്ചര്‍ ബിസിനസിന്റെ മോഡല്‍ എന്നതാണ്? ചിട്ടി പോലെയുള്ള ഏര്‍പ്പാടു വല്ലതുമാണോ? വീണയും റിയാസും ഇത്തരം കാര്യങ്ങള്‍ നേരേ ചൊവ്വേ പറയണം. മാസപ്പടി ആരോപണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് ശേഷമാണ് ഈ ട്രാന്‍സാക്ഷന്‍ എന്ന് കാണണം. ഇത് തീര്‍ത്തും ഷോക്കിങ് ആണ്. സിപിഎമ്മിനെയും സ. പിണറായി വിജയനെയും ഇതില്‍ മറുപടി പറയിക്കാന്‍ വിടരുത്. ഇതു പാര്‍ട്ടിയുടെ പ്രശ്‌നമല്ല. കൃത്യമായ കാര്യം പറഞ്ഞാലല്ലാതെ പാര്‍ട്ടിക്കെതിരായ കടന്നാക്രമണം എന്നത് സ്ഥാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. സിപിഎം അനുകൂലമായി ചാനല്‍ ചര്‍ച്ചകളിലും എഴുത്തുകളിലും പോരടിക്കുന്ന പ്രേംകുമാറും റിയാസിനെതിരെ രംഗത്തെത്തി.

ഇത്രയെങ്കിലുമിപ്പോള്‍ പറഞ്ഞില്ലെന്നാല്‍… സമ്മതിച്ചു, ഇ ഡി ഉഡായിപ്പാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാധ്യമങ്ങള്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ നോക്കുകയാണെന്നതിലും തര്‍ക്കിക്കാനില്ല. എന്നാല്‍ അവര്‍ പുറത്തുവിട്ട ഡയറി എന്‍ട്രികള്‍, പൈസക്കണക്കുകള്‍ ഉള്ളതാണെന്ന് പറയുന്നത് മുഹമ്മദ് റിയാസ് തന്നെയാണ്. ഫ്യൂച്ചര്‍ ബിസിനസിനാണെന്ന് പറയുന്നു. അതെന്ത് ബിസിനസ് എന്നു കൂടി പറയേണ്ടതല്ലേ? 85 ലക്ഷം പലര്‍ക്കായി അയച്ചുകൊടുത്തിട്ടാണോ ബിസിനസ്? ഇത് ഹവാലയാണെന്ന് വീണ സമ്മതിച്ചിട്ടില്ലെന്നും പറയുന്നു. അതല്ലല്ലോ കാര്യം. ലീഗല്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ആണെന്നതിന്റെ തെളിവ് കാണിക്കുകയല്ലേ വേണ്ടത്? ഇതിന്റെ ബാക്കി പറയരുതെന്ന് വക്കീല്‍ പറഞ്ഞിട്ടുണ്ടെന്നാണ്. ഭാരതത്തില്‍ ഇതുപോലുള്ള ഇ ഡി കേസുകളൊന്നും നിലനിന്നിട്ടില്ല എന്നാണ് പറയുന്നത്.
ഒരു കാര്യം പറയാതെ വയ്യ:

ഓരോ ദിവസവും മീഡിയ വഴി ഇ ഡി ലീക്ക് ചെയ്യുന്ന കാര്യങ്ങളേക്കാള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്, അണികളെ ആശയക്കുഴപ്പത്തിലാക്കുന്നത്, വിശദീകരണമെന്ന മട്ടില്‍ മീഡിയയ്‌ക്ക് മുന്നില്‍ വന്നു പറയുന്ന ഇമ്മാതിരി ഡയലോഗുകളാണ്. എത്രമാത്രം ദയനീയമാണ് ഡിഫന്‍സ് എന്നെങ്കിലും തിരിച്ചറിയുക. കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് എന്തിന് പണം വാങ്ങി എന്നതിന് മറുപടി പറഞ്ഞുരുണ്ടാല്‍ മതിയായിരുന്നു, ഇതുവരെ. ‘ഫ്യൂച്ചര്‍ ബിസിനസി’ലേക്ക് എങ്ങനെ പണം സ്വരൂപിച്ചു, എങ്ങനെ പണമയച്ചു, എന്ത് ബിസിനസായിരുന്നു… എന്നിങ്ങനെ നാനാവിധ ചോദ്യങ്ങള്‍ക്കും മറുപടി പറയണമിനി. ആ മറുപടി ആര് പറയണം; ആര് പറയേണ്ടതില്ലെന്നെങ്കിലും ഇന്ന് തീരുമാനിക്കാനായാല്‍ ചിലതെങ്കിലും ബാക്കി കണ്ടേക്കാം. പാര്‍ട്ടിയുടെ നേതൃനിരയിലുള്ളൊരാള്‍ ചെയ്യാന്‍ പാടില്ലാത്ത എന്നല്ല, പാര്‍ട്ടിയോടൊപ്പം നടക്കുന്നൊരാള്‍ പോലും ചെയ്യാന്‍ മടിക്കുന്ന അരുതായ്‌കകള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കാണുന്നവര്‍ക്ക് തെളിയുകയാണ്. കോടതിയില്‍ തെളിയുമോ എന്നത് വേറെ കാര്യം.
…ഈ പാര്‍ട്ടിയെ ജീവനോട് ചേര്‍ത്തുപിടിക്കുന്ന മനുഷ്യരുടെ
മിടിപ്പുകള്‍ സ്നേഹമായി ഞാനുമറിഞ്ഞിട്ടുണ്ട്.
പച്ചിലയായാലും മഞ്ഞിലയായാലും പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ അഭിമാനത്തോടെ വേണ്ടെന്ന് വെച്ച ഫ്യൂച്ചര്‍, സൗഭാഗ്യങ്ങള്‍, സൗകര്യങ്ങള്‍… പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ ഇതൊക്കെ പാര്‍ട്ടി നേതാക്കളെ ഓര്‍മിപ്പിക്കേണ്ടി വരുന്നതില്‍പ്പരം സങ്കടകരമായതെന്തുണ്ട്! ഇത്രയെങ്കിലുമിപ്പോള്‍ പറഞ്ഞില്ലെന്നാല്‍… പ്രേംകുമാര്‍ പറയുന്നു.

Recent Posts