ചെന്നൈ : സ്വകാര്യ സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന 100 കോടി രൂപയുടെ അഴിമതിക്കേസിൽ തമിഴ്നാട് മുൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഡിഎംകെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയുടെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) റെയ്ഡ്. തിരുച്ചിറപ്പള്ളി തെന്നൂർ അണ്ണാനഗറിലെ വസതിയിലും അദ്ദേഹവുമായി ബന്ധമുള്ള മറ്റ് ആറ് ഇടങ്ങളിലുമാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. വൻ പോലീസ് സന്നാഹത്തോടെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കായി എത്തിയത്.
കഴിഞ്ഞ ഡിഎംകെ സർക്കാരിന്റെ കാലത്ത് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു അൻബിൽ മഹേഷ്. ഈ കാലയളവിൽ സംസ്ഥാനത്തെ വിവിധ സ്വകാര്യ സ്കൂളുകൾക്ക് സ്ഥിരമായ അംഗീകാരവും മറ്റ് അനുമതികളും നൽകുന്നതിനായി 100 കോടിയിലധികം രൂപ കോഴയായി വാങ്ങി വൻ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഈ അഴിമതിയുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവ് പിടി അരശുകുമാറിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി മുൻ മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരിശോധനകൾ നടക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രിയുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അരശുകുമാർ തട്ടിപ്പ് നടത്തിയത്. സ്വകാര്യ സ്കൂളുകൾക്ക് ഡിടിസിപി, സിഎംഡിഎ തുടങ്ങിയവയുടെ നിയമപരമായ അംഗീകാരങ്ങൾ വേഗത്തിൽ നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളമുള്ള നിരവധി സ്കൂൾ മാനേജ്മെൻ്റുകളിൽ നിന്നായി ഇയാൾ പണം കൈപ്പറ്റി. വഞ്ചിതരായ സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അരശുകുമാറിനെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാൾക്കെതിരെ ഗുണ്ടാ നിയമവും ചുമത്തിയിട്ടുണ്ട്.
അതേസമയം നിയമസഭയിൽ മന്ത്രി മരിയ വിൽസൺ മുൻ മന്ത്രി അൻബിൽ മഹേഷിനെതിരെ നേരിട്ട് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കൂടുതൽ ഊർജിതമായത്. 100 കോടി രൂപയുടെ ഈ വൻ അഴിമതിയിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘം വിശദമായ അന്വേഷണമാണ് നടത്തിവരുന്നത്. അറസ്റ്റിലായ പിടി അരശുകുമാറുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന ഉദ്യോഗസ്ഥരെയും മറ്റ് പ്രമുഖരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അഴിമതിപ്പണം എവിടേക്കാണ് പോയതെന്നും ഇതിൽ ഉന്നതർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഈ അന്വേഷണത്തിനൊടുവിലാണ് മുൻ മന്ത്രിയുടെ പങ്കിലേക്ക് വിരൽചൂണ്ടുന്ന നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അൻബിൽ മഹേഷിന്റെ തിരുച്ചിറപ്പള്ളിയിലെ വീട്ടിൽ ഉൾപ്പെടെ അപ്രതീക്ഷിത റെയ്ഡ് ആരംഭിച്ചത്. പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.
















