Kerala

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: മെസ്സി വിവാദത്തിൽ അഞ്ച് സ്ഥലങ്ങളിൽ എസ്.ഐ.ടി പരിശോധന നടത്തുന്നു. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് എസ്.ഐ.ടി പരിശോധന നടക്കുന്നത്. ഇന്ന് പുലർച്ചെ മുതലാണ് പരിശോധന ആരംഭിച്ചത്. എസ്.ഐ.ടി രൂപീകരിച്ചതിന് ശേഷം ഇതുവരെ പ്രത്യക്ഷനടപടികൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്‌പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത റെയ്ഡ് നടക്കുന്നത്.

പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസില്‍ പോലീസ് പരിശോധന നടത്തിയത്. നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫീസിലേക്ക് എത്തിയിട്ടുണ്ട്. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തി വരുന്നത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ വീടും മറ്റ് ഓഫീസുകളുള്ള വയനാട്ടിലും ഇതേ സമയത്ത് തന്നെ മറ്റൊരു സംഘവും പരിശോധനകള്‍ നടത്തിവരികയാണ്.

വലിയതോതിലുള്ള തട്ടിപ്പാണ് നടന്നതെന്ന് കായിക വകുപ്പ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ജിഎസ്ടി വകുപ്പിന്റെ അടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പുലർച്ചെ മുതലുള്ള റെയ്ഡെന്നാണ് വിവരം.

സുപ്രധാന രേഖകൾ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പരിശോധന. കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത്. ആർബിസിയുടെ ഓഫീസ് ഉൾപ്പെടുന്ന റിപ്പോർട്ടർ ചാനലിന്റെ കെട്ടിടത്തിലും പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്.

സ്‌പോൺസർഷിപ്പ് പദ്ധതി കള്ളപ്പണം വെളുപ്പിക്കലിനും നികുതി വെട്ടിക്കലിനും വേണ്ടി നടത്തിയ നീക്കമായിരുന്നുവെന്നാണ് കായിക വകുപ്പ് കണ്ടെത്തിയത്. സ്പോൺസറെ നിശ്ചയിച്ചതിൽ ഗുരുതര ചട്ടലംഘനങ്ങൾ ഉണ്ടായെന്നും അർജന്റീന ടീം സന്ദർശനം സ്വീകരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 126 കോടി രൂപയാണ് കൈമാറിയത്. 126 കോടി രൂപയിൽ 77.16 കോടി രൂപ 2025 ജൂണിലും ബാക്കിത്തുക നവംബറിലുമാണ് വിദേശ അക്കൗണ്ടിലേക്ക് മാറ്റിയത്.

സ്പോൺസർ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ സ്രോതസ്സും, ഈടായി നൽകിയ ഭൂമിയുടെ വിലയിൽ ഒരു വർഷംകൊണ്ട് ഉണ്ടായ അസാധാരണ വർധനവും കൂടാതെ ഫെമ ചട്ടങ്ങൾ ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചതിനെക്കുറിച്ചുമൊക്കെയാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

Recent Posts