കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേര്, തെരഞ്ഞെടുപ്പ് ചിഹ്നം, പാര്‍ട്ടി സ്വത്ത് എന്നിവയുടെ നിയന്ത്രണത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം രൂക്ഷമാകുന്നതിനിടെ, കോടിക്കണക്കിന് രൂപയുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണമാണ് തര്‍ക്കത്തിന്റെ പ്രധാന കാരണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ശമീക് ഭട്ടാചാര്യ ആരോപിച്ചു. മമത ബാനര്‍ജി വിഭാഗവും വിമത നേതാവ് ഋതബ്രത ബാനര്‍ജി വിഭാഗവും തമ്മിലുള്ള തര്‍ക്കം തെര. കമ്മിഷന്റെ പരിഗണനയിലാണ്.
ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടില്‍ ഏകദേശം 400 കോടി ഉണ്ടെന്നും പോലീസ് ഫ്രീസ് ചെയ്ത 12 ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 1000 കോടി വേറെയും ഉണ്ടെന്നുമാണ് ശമീക് ഭട്ടാചാര്യ ആരോപിച്ചത്. തൃണമൂലിന്റെ പേരും ‘ജോഡാഫുല്‍’ ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഇരുവിഭാഗങ്ങളും തെര. കമ്മിഷനില്‍ വാദിക്കുന്നതിനിടെയാണ് സാമ്പത്തിക നിയന്ത്രണവും വലിയ വിഷയമായി മാറുന്നത്.
അതേസമയം, വരാനിരിക്കുന്ന നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ചിഹ്നത്തിന്റെയും സംഘടനാ നിയന്ത്രണത്തിന്റെയും കാര്യത്തില്‍ കമ്മിഷന്റെ തീരുമാനം നിര്‍ണായകമാകും. ഒരു വിഭാഗത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതുവരെ ഇടക്കാല പേരും ചിഹ്നവും സ്വീകരിക്കേണ്ട സാഹചര്യമുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി പേര്, സംഘടനാ നിയന്ത്രണം, ജോഡാഫുല്‍ തെരഞ്ഞെടുപ്പ് ചിഹ്നം എന്നിവയെച്ചൊല്ലിയുള്ള മമത ബാനര്‍ജി – ഋതബ്രത ബാനര്‍ജി വിഭാഗങ്ങളുടെ തര്‍ക്കത്തില്‍ തെര. കമ്മിഷന്‍ ഋതബ്രത വിഭാഗത്തോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 6ന് നടക്കാനിരിക്കുന്ന നന്ദിഗ്രാം, റേജിനഗര്‍ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് തര്‍ക്കത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് ഇരുവിഭാഗങ്ങളുടെയും ആവശ്യം.
ഋതബ്രത വിഭാഗം ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചെന്നും കമ്മിഷന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും അറിയിച്ചു. അതേസമയം മമത വിഭാഗവും കമ്മിഷനുമായി കൂടിക്കാഴ്ച നടത്തി. ഇരുവിഭാഗങ്ങളുടെയും വാദങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും പാര്‍ട്ടി പേര്, ചിഹ്നം, സംഘടനാ നിയന്ത്രണം എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം.
ബംഗാളിലെ അടുത്ത ഉപതെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നം ആരുടെ നിയന്ത്രണത്തിലാകും എന്നത് നിര്‍ണായക രാഷ്‌ട്രീയ വിഷയമായി മാറുകയാണ്.
















