തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന ദേവസ്വം ബോര്‍ഡ് വിജിലന്‍സ് സംഘത്തെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. വിജിലന്‍സ് സംഘത്തെ മാറ്റരുതെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം കാറ്റില്‍പ്പറത്തിയാണ് വി.ഡി. സതീശന്‍ സര്‍ക്കാര്‍ നടപടി. സ്വര്‍ണക്കൊള്ള വിഷയത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് ധാരണയുണ്ടെന്നും കൊള്ളയില്‍ ഇരുകൂട്ടര്‍ക്കും പങ്കുണ്ടെന്നുമുള്ള ആരോപണം ശരിവയ്‌ക്കുന്ന നീക്കമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്.
വിജിലന്‍സ് അന്വേഷണ സംഘത്തിലെ, ഉദ്യോഗസ്ഥര്‍ക്കു പകരം പുതിയ ആറംഗ സംഘത്തെ നിയമിക്കാന്‍ പോലീസ് മേധാവി അപേക്ഷ ക്ഷണിച്ചിരുന്നു. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ചുരുക്കപ്പട്ടിക തയാറാക്കി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. സ്വാഭാവികമായും യുഡിഎഫ് സര്‍ക്കാരിനായി വിടുപണി ചെയ്യാന്‍ സന്നദ്ധരായവരുടെ പട്ടികയാകാമിത്.
എസ്.പി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്ന് എസ്‌ഐമാര്‍, മൂന്നു സിപിഒമാര്‍ എന്നിവരടങ്ങുന്ന വിജിലന്‍സ് സംഘമാണ് സ്വര്‍ണക്കൊള്ളയും നെയ്യഭിഷേക അഴിമതിയും പുറത്തുകൊണ്ടുവന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് ഇവരെ നീക്കി സ്വര്‍ണക്കൊള്ളക്കേസ് കുഴിച്ചുമൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി തടഞ്ഞു.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ കാലാവധി 2027 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനും ഒഴിവുള്ള എസ്‌ഐ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനും സപ്തംബര്‍ രണ്ടിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇതു നിലനില്‍ക്കേയാണ്, സപ്തംബര്‍ എട്ടിനു വിജിലന്‍സില്‍ മൂന്ന് എസ്‌ഐമാരുടെയും മൂന്നു സിപിഒമാരുടെയും ഒഴിവുണ്ടെന്നു കാട്ടി അപേക്ഷ ക്ഷണിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്കു ഡിജിപി സര്‍ക്കുലര്‍ അയച്ചത്. അവസാന തീയതി സപ്തംബര്‍ 15 ആണ്.
പക്ഷേ അപേക്ഷാ സമയം കഴിയുംമുമ്പ്, സപ്തംബര്‍ 11നു പുതിയ ആറംഗ ഉദ്യോഗസ്ഥപ്പട്ടിക തയാറാക്കി വിജിലന്‍സ് ക്ലിയറന്‍സിനു വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. എസ്‌ഐമാരായ എം.പി. വിഷ്ണു, എ.ആര്‍. രാംലാല്‍, രമേശന്‍ പിള്ള, സിപിഒമാരായ എം. ശ്യാംമോഹന്‍, ആര്‍. രതീഷ്, ബി.എസ്. വിനു എന്നിവരുള്‍പ്പെട്ട പട്ടികയാണിത്.
















