
തിരുവനന്തപുരം : കാക്കിയിട്ടവരെല്ലാം പൊലീസുകാരാണെന്ന ധാരണയിലാണ് ഇന്നും സംസ്ഥാനത്തെ സിപിഎമ്മുകാർ . ഈ അറിവുകേട് വീണ്ടും പാർട്ടിയെ നാണം കെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് കാക്കി യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുക്കുന്ന വിഡിയോയാണ് അമളിക്ക് വഴിവെച്ചത്.
ബി.ജെ.പിക്കാരനായ വി.വി.രാജേഷ് പൊലീസിന്റെ യോഗം വിളിച്ചെന്നും ആഭ്യന്തരവകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് രമേശ് ചെന്നിത്തലയല്ല, ബി.ജെ.പിയാണെന്നുമുള്ള ആരോപമാണ് സിപിഎമ്മുകാർ ഉയർത്തിയത്. എന്നാൽ വി വി രാജേഷ് വിളിച്ച് ചേർത്ത യോഗത്തിൽ ഉള്ളത് പൊലീസുകാരല്ല , മറിച്ച് തിരുവനന്തപുരം കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരും ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥരുമാണ്. കഴിഞ്ഞ ആഴ്ച ഹോട്ടലുകളിലെ പരിശോധനക്ക് മുന്‍പ് മേയര്‍ വിളിച്ച യോഗമായിരുന്നു ഇത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ യോഗം വിളിക്കാനും നിര്‍ദേശം നല്‍കാനുമുള്ള അധികാരം മേയര്‍ക്കുണ്ട്. അത് തിരിച്ചറിയാതെയാണ് കാക്കി കണ്ടതോടെ അത് പൊലീസാണെന്ന് കരുതി പ്രചാരണം തുടങ്ങിയത്.
സി.പി.എമ്മിനെ ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധീകരിക്കുന്ന പ്രധാനിയായ കെ.എസ്.അരുണ്‍ കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളും ഈ ഫോട്ടോ പങ്കുവെച്ച് ആഭ്യന്തരവകുപ്പിനെ പരിഹസിച്ചിരുന്നു. ‘ശരിക്കും ഇപ്പോള്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആരാ?’ എന്ന ചോദ്യത്തോടെയായിരുന്നു അരുണ്‍ കുമാറിന്റെ പോസ്റ്റ്. സത്യം സോഷ്യൽ മീഡിയ വഴി പുറത്ത് വന്നതോടെ പലരും പോസ്റ്റ് മുക്കി. എന്നാൽ സ്ക്രീൻ ഷോട്ടുകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.