
ആഗസ്റ്റിൽ “ഹനുമാൻ അൻഷ്” എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ, വലിയ പ്രചാരണമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ക്രമേണ നല്ല പ്രേക്ഷക പ്രതികരണത്തോടെ ശ്രദ്ധ നേടി. നീം കരോളി ബാബയുടെ ജീവിതത്തെയും ആത്മീയ പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ ₹200 കോടി കടന്നു . ചിത്രത്തിന്റെ വിജയത്തിനിടയിൽ, 21 കാരിയായ അതിന്റെ നിർമ്മാതാവ് അനുപ്രിയ നഗറും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
“മൂന്ന് സ്ത്രീകളാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, അതിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനാണ്. പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഞാൻ ഇതിൽ ചേർന്നത്. സിനിമയുടെ നിർമ്മാണം പൂർത്തിയായെന്നും എന്നാൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്ക് ഫണ്ടില്ലെന്നും ടീം എന്നോട് പറഞ്ഞു. എനിക്ക് ചിത്രവുമായി ശക്തമായ ഒരു വൈകാരിക ബന്ധം തോന്നിയതിനാൽ എന്റെ കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ഞാൻ ഈ സിനിമയ്‌ക്കായി നൽകി. എനിക്ക് ഇതൊരു വൈകാരികമായ പ്രോജക്റ്റാണ്.” അനുപ്രിയയുടെ വാക്കുകൾ.
ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ആളുകളെ നീം കരോലി ബാബ സ്വാധീനിച്ചുവെന്ന് അനുപ്രിയ നാഗർ പറയുന്നു. ലാറി ബ്രില്യന്റ്, സ്റ്റീവ് ജോബ്സ് തുടങ്ങിയവരെയാണ് ബാബ ഏറെ സ്വാധീച്ചത്. ഇന്ത്യയിലെ പലർക്കും അദ്ദേഹത്തിന്റെ ജീവിതവും ആശയങ്ങളും പരിചയമില്ല. ഇതാണ് അനുപ്രിയയെ ഈ കഥയിലേക്ക് ആകർഷിച്ചത്. കൂടുതൽ ആളുകൾ നീം കരോലി ബാബയുടെ ജീവിതത്തെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹത്തിന്റെ ആശ്രമം സന്ദർശിക്കണമെന്നും അനുപ്രിയ ആഗ്രഹിക്കുന്നു. സിനിമയുടെ വിജയത്തിന് ബാബയുടെ അനുഗ്രഹങ്ങളും അത്ഭുതങ്ങളുമാണ് കാരണമായി എന്നാണ് അനുപ്രിയ പറയുന്നത്.
ഏകദേശം ഒരു വർഷത്തോളം, സംഘം ബാബയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളെ കാണുകയും ചെയ്തു. ഗവേഷണ വേളയിൽ, സംഘം ചിത്രകൂട്, വൃന്ദാവനം എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ഈ സമയത്ത്, ബാബയുടെ ജീവിതം, അദ്ദേഹത്തിന്റെ ആത്മീയ യാത്ര, അനുഭവങ്ങൾ എന്നിവ മനസ്സിലാക്കാൻ ശ്രമങ്ങൾ നടന്നു. ഈ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ കഥ രൂപപ്പെടുത്തിയത്.