
ന്യൂദൽഹി: ഇന്ന് സമാപിച്ച ബ്രിക്‌സ് ഉച്ചകോടിയുടെ വൻ വിജയത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബ്രിക്‌സിനോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ ഗാലാ ഡിന്നറിലെ വിഭവങ്ങളെ ചൊല്ലി വിമർശനം നടത്തി. കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടിയും കൊടുത്തു.
ബ്രിക്‌സ് ഉചബ്ചകോടിയുടെ പരിസരത്തെങ്ങും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതാക്കളോ പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരെങ്കിലുമോ ഹാജരുണ്ടായതിരുന്നില്ല. പക്ഷേ അത്താഴത്തിന് വിളമ്പിയത് സസ്യാഹാരം മാതമായിപ്പോയെന്നാണ് ആക്ഷേപം.
ശനിയാഴ്ച നടന്ന ബ്രിക്‌സ് ഗാല ഡിന്നറിലെ ഭക്ഷണവിഭവങ്ങളെച്ചൊല്ലി ഉയർന്ന് വിവാദം ചർച്ചയാകുകയാണ്; പ്രതിനിധികൾക്ക് പൂർണ്ണമായും സസ്യാഹാരം മാത്രം വിളമ്പിയതിനെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഇന്ന് (13-09-2026)സർക്കാരിനെ വിമർശിച്ചു.
‘ചോലെ ഭട്ടൂരെയുടെ’ ചിത്രം ‘എക്‌സ്’ ൽ പങ്കുവെച്ചുകൊണ്ട്, ലോക്സഭാ പ്രതിപക്ഷ നേതാവ്, ബിജെപിയെ പരോക്ഷമായി പരിഹസിക്കുകയും, 80 ശതമാനം ഭാരതീയരും മാംസാഹാരം കഴിക്കുന്നവരാണെന്ന് പറയുകയും ചെയ്തു.
ഭാരത് മണ്ഡപത്തിൽ ബ്രിക്‌സ് ഉച്ചകോടിയിലെ നേതാക്കൾക്കും പ്രതിനിധികൾക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴവിരുന്നിലെ പൂർണ്ണമായും സസ്യാഹാരം മാത്രമടങ്ങിയ മെനുവിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘ഒരു കാര്യം വ്യക്തമാക്കട്ടെ: 80 ശതമാനം ഭാരതീയരും മാംസാഹാരം കഴിക്കുന്നവരാണ്. ഭാരതീയ മാംസാഹാര വിഭവങ്ങൾ വളരെ രുചികരമാണ്. എന്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ഭട്ടൂരെ പോലെ തന്നെ,’ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള ലോക്സഭാംഗം പറഞ്ഞു.
ഗാല ഡിന്നറിൽ വിളമ്പിയ ഭാരതീയ സസ്യാഹാര വിഭവങ്ങൾ അതിഥികൾ ആസ്വദിച്ചുവെന്നും, ഇക്കാര്യത്തിൽ രാഷ്‌ട്രീയം കളിക്കുന്നത് കോൺഗ്രസ് ഒഴിവാക്കണമെന്നും കേന്ദ്ര പാർലമെന്ററികാര്യ-ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
‘ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കൾക്ക് വിളമ്പിയ ഭക്ഷണ മെനുവിൽ പോലും കോൺഗ്രസ് പാർട്ടി രാഷ്‌ട്രീയം കളിക്കുന്നു എന്നത് വിശ്വസിക്കാനാവുന്നില്ല. വൈവിധ്യമാർന്ന പ്രാദേശിക പാരമ്പര്യങ്ങളാൽ സമ്പന്നവും മികച്ച രുചിയും പോഷകഗുണവുമുള്ള ഭാരതീയ സസ്യാഹാര വിഭവങ്ങൾ ഞങ്ങളുടെ അതിഥികൾ ആസ്വദിച്ചു,’ ഗാന്ധിയുടെ പേര് പരാമർശിക്കാതെ അദ്ദേഹം ‘എക്‌സിൽ’ കുറിച്ചു.
ബ്രിക്‌സ് ഗാല ഡിന്നറിലെ മെനു
സർക്കാർ നൽകുന്ന വിവരമനുസരിച്ച്, കടലമാവ് കൊണ്ട് ആവിയിൽ വേവിച്ച ‘ഖാണ്ഡ്വി മില്ലെ’ പുതിനയുടെ അംശങ്ങളോട് കൂടിയ പാൻ-ഗ്രിൽഡ് മഷ്‌റൂം കബാബായ ‘ഖുംബ് ഗലൗട്ടി’ എന്നിവയായിരുന്നു സ്റ്റാർട്ടറുകളായി വിളമ്പിയത്. പ്രധാന വിഭവങ്ങളിൽ ‘പനീർ ലബാബ്ദാർ’, ഹിമാലയൻ മോറൽ മഷ്‌റൂമും ഇളം അസ്പരാഗസും ചേർന്ന ‘ഗുച്ചി മാർമിക്’ ‘ക്യാരറ്റ് ബീൻ പൊരിയൽ’ എന്നിവ ഉൾപ്പെടുന്നു.
‘തക്കാളി ബെല്ലെ സാരു’ (പരിപ്പ് സൂപ്പ്), മില്ലറ്റ് പുലാവ്, ബീറ്റ്റൂട്ട് റൈത്ത, വിവിധ തരം ഇന്ത്യൻ ബ്രെഡുകൾ എന്നിവയും അത്താഴവിരുന്നിൽ വിളമ്പി. മധുരപലഹാരങ്ങളായി ‘ജലേബിക്കൊപ്പമുള്ള ഓൾഡ് ദൽഹി ഫ്രൂട്ട് ക്രീം’, ‘ഷഹ്തൂത് ഫിർനി’ എന്നിവയും ഉണ്ടായിരുന്നു. പ്രധാനമായും ഭാരതത്തിൽ നിന്നും മറ്റ് ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുമുള്ള നൂറിലധികം കലാകാരന്മാർ ഉൾപ്പെട്ട സംഘത്തിന്റെ പ്രകടനത്തിന്റെ അകമ്പടിയോടെയാണ് ഗാല ഡിന്നർ വിളമ്പിയത്.