കൊഴിഞ്ഞാമ്പാറ: നാടിന് നന്മയും ഐശ്വര്യവും നേരാൻ കൈകോർത്ത് ഒരു കൂട്ടം കൊച്ചുമിടുക്കന്മാർ. പ്രദേശത്ത് ആദ്യമായി ഗണേശോത്സവം സംഘടിപ്പിക്കാൻ ഒരു വർഷമായി സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകളുമായി വിനായക വിഗ്രഹം വാങ്ങാനെത്തിയ കുട്ടികളുടെ സ്നേഹവും സമർപ്പണവും കണ്ടുനിന്നവരുടെ കണ്ണുനിറച്ചു.
കൊഴിഞ്ഞാമ്പാറ, വരാംപൊറ്റ, അത്തിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള നാല്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന വരുൺ, ഭരത്, ശ്യാം, വിഘ്‌നേഷ്, സുനിൽ, കാർത്തിക്, സഞ്ജയ് എന്നീ കൂട്ടുകാരാണ് ഈ മാതൃകാപരമായ ഉദ്യമത്തിന് പിന്നിൽ. തങ്ങളുടെ നാട്ടിൽ ഗണേശോത്സവം ആഘോഷിക്കണമെന്ന ആഗ്രഹത്തോടെ, പലഹാരങ്ങൾക്കും മറ്റുമായി വീട്ടുകാർ നൽകിയ നാണയങ്ങൾ ഓരോന്നായി ഇവർ ഒരു വർഷത്തോളമായി മൺപാത്രത്തിൽ (ഉണ്ടിയപ്പാനി) സൂക്ഷിച്ചുവെക്കുകയായിരുന്നു.
വിഗ്രഹം വാങ്ങാനെത്തിയ കടയിൽ വെച്ചുതന്നെ ഉണ്ടിയപ്പാനി പൊട്ടിച്ച്, എണ്ണിയെടുത്ത ചില്ലറത്തുട്ടുകൾ നൽകിയാണ് ഈ കൊച്ചുകൂട്ടുകാർ ഗണേശ വിഗ്രഹം സ്വന്തമാക്കിയത്. നാടിന്റെ വിഘ്നങ്ങളകറ്റി എല്ലാവർക്കും ഐശ്വര്യം നൽകണേ എന്ന പ്രാർത്ഥനയോടെ വിഗ്രഹം നെഞ്ചേറ്റിയ കുട്ടികളുടെ ഭക്തിയും ആവേശവും കണ്ടുനിന്നവരെ ഏറെ വികാരഭരിതരാക്കി.
വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി ഭാരവാഹികളാണ് കുട്ടികളുടെ ഈ നിഷ്‌കളങ്കമായ കാഴ്ച ക്യാമറയിൽ പകർത്തിയത്. പുതുതലമുറയിലെ കുട്ടികൾ വിശ്വാസങ്ങളെയും സംസ്കാരത്തെയും എത്രമാത്രം ആത്മാർത്ഥതയോടെയാണ് ചേർത്തുപിടിക്കുന്നത് എന്നതിന്റെ നേർസാക്ഷ്യമായി മാറിയ കുട്ടികൾക്ക് നാട്ടുകാരും വിവിധ സംഘടനകളും അഭിനന്ദനങ്ങൾ അറിയിച്ചു.
4-5 ക്ലാസ്സുകളിൽ പഠിക്കുന്ന വരുൺ,ഭരത്, ശ്യാം,വിഘ്‌നേഷ്, ശ്യാം, സുനിൽ, കാർത്തിക്, സഞ്ജയ് തുടങ്ങിയ കുട്ടികളാണ് പ്രദേശത്ത് ഗണേശോത്സവ പരിപാടിക്ക് നേതൃത്വം നൽകുന്നത്
















