ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന വിയോജിപ്പുകൾ പരിഹരിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കുന്നതിൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി. സംഘർഷങ്ങളും വിയോജിപ്പുകളും നിലനിൽക്കുന്ന പ്രമുഖ രാജ്യങ്ങളെ ഒരേ വേദിയിൽ ഒരുമിച്ച് നിർത്തി പൊതുധാരണയിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുകളിലൂടെ സാധിച്ചു.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ചുള്ള നിലപാടിൽ ഇറാന് ഉണ്ടായിരുന്ന കടുത്ത എതിർപ്പുകൾ മോദിയുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെ അയഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതിന് പകരം നിലവിലെ ആഗോളക്രമത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തുകയാണ് വേണ്ടതെന്ന ഇന്ത്യയുടെ നിലപാടാണ് ഉച്ചകോടി അംഗീകരിച്ചത്. ബ്രിക്സ് കറൻസി സംബന്ധിച്ച നിർദ്ദേശങ്ങൾ ഒഴിവാക്കിയതും ഇതേ തുടർന്നാണ്.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയും ഏറെ ശ്രദ്ധ നേടി. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും പങ്കാളികളാണെന്നുമുള്ള സന്ദേശമാണ് ചർച്ചയിലൂടെ ഉയർന്നുവന്നത്. അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനും സേനാ പിന്മാറ്റത്തിൽ നിലവിലെ ധാരണ തുടരുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചു.
പശ്ചിമേഷ്യൻ വിഷയത്തിൽ തർക്കത്തിലായിരുന്ന ഇറാൻ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ സംയുക്ത പ്രസ്താവനയുടെ ഭാഗമാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു. ഏകപക്ഷീയമായ വ്യാപാര തീരുവകൾക്കെതിരെ പ്രതികരിച്ച ഉച്ചകോടി, സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ എന്ന സന്ദേശവും നൽകി.
















