തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനൊപ്പമുള്ള അമേരിക്കന്‍ യാത്രയുടെ ഓരോ ദിവസവും കൃത്യമായ സമയക്രമത്തിലായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചകള്‍, ഔദ്യോഗിക പരിപാടികള്‍, നഗരസഭാ സംവിധാനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, പ്രവാസി മലയാളി സമൂഹവുമായുള്ള സംവാദങ്ങള്‍… ഓരോ ദിവസവും ഓരോ നഗരവും പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. യാത്രയില്‍ സമയത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഒരു പരിപാടിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ പോലും അതിന്റെ പ്രതിഫലനം അടുത്ത പരിപാടിയുടെ സമയക്രമത്തില്‍ ഉണ്ടാകുന്ന സാഹചര്യം.
അത്തരമൊരു തിരക്കിനിടയിലാണ് മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ലാത്ത ഒരു സന്ദര്‍ശനം അവസാന നിമിഷം യാത്രയുടെ ഭാഗമായത്. ന്യൂയോര്‍ക്കിലെ ശ്രീനാരായണ അസോസിയേഷന്‍ സന്ദര്‍ശനം. അത് ഔദ്യോഗിക യാത്രാപദ്ധതിയില്‍ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി എത്തുന്ന അതിഥികളെ സ്വീകരിക്കാനുള്ള മനസ്സോടെ അവര്‍ കാത്തിരുന്നു. അങ്ങനെ ന്യൂയോര്‍ക്കിലെ തിരക്കേറിയ നഗരവീഥികളിലൂടെ യാത്ര ചെയ്ത് ഞങ്ങള്‍ ഹെംപ്സ്റ്റഡിലെ 399 സൗത്ത് ഫ്രാങ്ക്‌ലിന്‍ സ്ട്രീറ്റിലുള്ള ശ്രീനാരായണ അസോസിയേഷന്‍ ഹാളിലെത്തി.
പുറത്തുനിന്ന് നോക്കുമ്പോള്‍ ന്യൂയോര്‍ക്കിലെ മറ്റൊരു സാധാരണ കെട്ടിടംപോലെ തോന്നുന്ന ആ ഇടത്തിന് പിന്നില്‍ നീണ്ട ചരിത്രമുണ്ടെന്ന് അകത്ത് കടന്നപ്പോഴാണ് വ്യക്തമായത്. 399 സൗത്ത് ഫ്രാങ്ക്‌ലിന്‍ സ്ട്രീറ്റിലെ കെട്ടിടം 1949 ല്‍ നിര്‍മ്മിച്ചതാണ്. 1,701 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒറ്റനില കെട്ടിടം. മതസ്ഥാപന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പള്ളിയായിരുന്ന ഇത് പിന്നീട് പലതവണ ഉടമസ്ഥാവകാശം കൈമാറിയെങ്കിലും ക്രിസ്ത്യന്‍ ആരാധനാകേന്ദ്രമായി തന്നെ നിലനിന്നു. ട്രൂ വൈന്‍ മിനിസ്ട്രീസ് എന്ന ക്രിസ്ത്യന്‍ മതസംഘടനയില്‍ നിന്ന് 2022 ഫെബ്രുവരി 18 ന് 4,05,000 അമേരിക്കന്‍ ഡോളറിന് (ഏകദേശം 3.87 കോടി രൂപ) ശ്രീനാരായണ അസോസിയേഷന്‍ വാങ്ങുകയായിരുന്നു
ക്രിസ്ത്യന്‍ മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഇടം ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനവും മനുഷ്യസ്‌നേഹവും പ്രചരിപ്പിക്കുന്ന കേന്ദ്രമാണ്. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടുന്ന ലോകത്ത്, ഒരു കെട്ടിടത്തിന്റെ ഉപയോഗത്തിലുണ്ടായ ഈ മാറ്റം തന്നെ വലിയ സാമൂഹിക സന്ദേശമായി തോന്നി.
”ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ആശയം മനുഷ്യനെ മനുഷ്യനായി കാണാനുള്ള ആഹ്വാനമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ മണ്ണില്‍ നിന്ന് ഉയര്‍ന്ന ആ ശബ്ദം ന്യൂയോര്‍ക്കിലെത്തുമ്പോള്‍ അതിന് പുതിയൊരു അര്‍ത്ഥവും വ്യാപ്തിയും ലഭിക്കുന്നു.
കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെ ജീവിക്കുന്ന മലയാളികള്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ ഒരു ഹാള്‍ മാത്രമല്ല. അത് വീടിനും നാടിനും ഭാഷയ്‌ക്കും സംസ്‌കാരത്തിനും പാരമ്പര്യത്തിനുമിടയിലെ ഒരു പാലമാണ്.
പ്രവാസജീവിതത്തിന്റെ തിരക്കിനിടയില്‍ അടുത്ത തലമുറയ്‌ക്ക് സ്വന്തം വേരുകളെ പരിചയപ്പെടുത്തുന്ന ഇടം. മലയാള ഭാഷയും സംസ്‌കാരവും നിലനിര്‍ത്തുന്ന ഇടം. ആത്മീയതയെയും സാമൂഹികബോധത്തെയും കൂട്ടിയിണക്കുന്ന ഇടം.
ഞങ്ങളുടെ സന്ദര്‍ശനത്തിന് വലിയ ഔപചാരികതകളൊന്നുമുണ്ടായിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച സ്വീകരണച്ചടങ്ങുകളില്ല. ദീര്‍ഘമായ പരിപാടികളുമില്ല. എന്നാല്‍ അവിടെ കണ്ട ആത്മാര്‍ത്ഥതയ്‌ക്ക് ഔപചാരികതകളുടെ ആവശ്യമുണ്ടായിരുന്നില്ല.
ഞങ്ങള്‍ എത്തുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലും സമയം ക്രമീകരിച്ച് കാത്തിരുന്നവരുടെ മുഖത്തെ സന്തോഷം ആ സന്ദര്‍ശനത്തിന്റെ ഏറ്റവും മനോഹരമായ ഓര്‍മ്മയായി. ആ സ്വീകരണത്തില്‍ ഔപചാരികതയെക്കാള്‍ കൂടുതലായി അനുഭവപ്പെട്ടത് സ്വന്തം ആളുകളെ കാണുന്ന സന്തോഷമായിരുന്നു.
അമേരിക്കന്‍ യാത്രയില്‍ നിരവധി പ്രധാന വ്യക്തികളെ കണ്ടു. വിവിധ നഗരങ്ങളില്‍ ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു. നഗരഭരണത്തിന്റെ വിവിധ മാതൃകകള്‍ നേരില്‍ കണ്ടു. സാങ്കേതികവിദ്യയും മാലിന്യസംസ്‌കരണ സംവിധാനങ്ങളും ഉള്‍പ്പെടെ നഗരവികസനത്തിന്റെ പല മേഖലകളും പഠിച്ചു. നിരവധി മലയാളി സംഘടനകളുമായി സംവദിച്ചു.
എന്നാല്‍ ചില സന്ദര്‍ശനങ്ങള്‍ അവയുടെ ദൈര്‍ഘ്യം കൊണ്ടല്ല, അവ നല്‍കുന്ന അനുഭവം കൊണ്ടാണല്ലോ ഓര്‍മ്മയില്‍ നില്‍ക്കുന്നത്. ശ്രീനാരായണ അസോസിയേഷന്‍ ഹാളിലേക്കുള്ള ഈ സന്ദര്‍ശനം അത്തരത്തിലൊന്നായിരുന്നു. യാത്രാപദ്ധതിയില്‍ ഇല്ലാതിരുന്ന ഒരു ഇടം. അവസാന നിമിഷം യാത്രയില്‍ ചേര്‍ത്ത ഒരു പരിപാടി. കുറച്ചുസമയം മാറ്റിവെച്ച് നടത്തിയ ഒരു സന്ദര്‍ശനം. പക്ഷേ മടങ്ങുമ്പോള്‍ മനസ്സില്‍ ബാക്കിയായത് ഒരു വലിയ അനുഭവമായിരുന്നു.

അപ്രതീക്ഷിതമായി എത്തിയ ആ സന്ദര്‍ശനം, യഥാര്‍ത്ഥത്തില്‍ അപ്രതീക്ഷിതമായിരുന്നില്ലെന്ന് പിന്നീട് തോന്നി. ഒരു നാടിന്റെ സാമൂഹിക-സാംസ്‌കാരിക ഓര്‍മ്മകള്‍ മറ്റൊരു ഭൂഖണ്ഡത്തില്‍ എങ്ങനെ പുതിയ ജീവിതം കണ്ടെത്തുന്നു എന്നത് നേരില്‍ കാണാനുള്ള അവസരമായിരുന്നു അത്.
ഒരിക്കല്‍ മറ്റൊരു മതസമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് സാക്ഷിയായിരുന്നുവെന്ന് രേഖകള്‍ സൂചിപ്പിക്കുന്ന ഒരു ഇടം ഇന്ന് ഗുരുദേവന്റെ മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു. ഇത് ഒരു കെട്ടിടത്തിന്റെ കഥ മാത്രമല്ല. കാലത്തിനൊപ്പം മാറുന്ന സമൂഹത്തിന്റെ കഥ കൂടിയാണ്. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളേക്കാള്‍ സഹവര്‍ത്തിത്വത്തിന്റെ സാധ്യതകള്‍ ഓര്‍മ്മിപ്പിക്കുന്ന കഥ. പാരമ്പര്യം അതിര്‍ത്തികള്‍ കടന്ന് എങ്ങനെ പുതിയ തലമുറകളിലേക്ക് എത്തുന്നു എന്നതിന്റെ കഥ.
കേരളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ദൂരം അളക്കാന്‍ മൈലുകള്‍ മതിയാകില്ല. ആ ദൂരത്തിനപ്പുറം ഒരു സംസ്‌കാരത്തിന്റെ ഓര്‍മ്മയും ഒരു ഗുരുവിന്റെ സന്ദേശവും സഞ്ചരിക്കുന്നുണ്ട്.
കാലം മാറുന്നു. മനുഷ്യര്‍ മാറുന്നു. ഇടങ്ങളുടെ ഉപയോഗവും മാറുന്നു. പക്ഷേ മനുഷ്യനെ മനുഷ്യനായി കാണണമെന്ന സന്ദേശത്തിന് കാലാതീതമായ പ്രസക്തിയുണ്ട്. ന്യൂയോര്‍ക്കിലെ ആ ഹാളില്‍ നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞുനിന്നത് അതുതന്നെയായിരുന്നു -ഗുരുദേവന്റെ സന്ദേശത്തിന് അതിര്‍ത്തികളില്ല.
കേരളത്തിന്റെ ഒരു ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്ന മനുഷ്യസ്‌നേഹത്തിന്റെ ശബ്ദം ഇന്ന് ന്യൂയോര്‍ക്കിന്റെ തിരക്കുകള്‍ക്കിടയിലും കേള്‍ക്കാം. ഭാഷയും ഭൂമിശാസ്ത്രവും ജീവിതരീതികളും മാറിയാലും മനുഷ്യന്റെ ഉള്ളിലെ നന്മയെ അഭിസംബോധന ചെയ്യുന്ന സന്ദേശത്തിന് അതിരുകളില്ല. അത് മുന്‍കൂട്ടി തീരുമാനിച്ച ഒരു പരിപാടിയായിരുന്നില്ല. ഒരു ഔദ്യോഗിക ചടങ്ങുമായിരുന്നില്ല. ഒരു വലിയ സമ്മേളനവുമായിരുന്നില്ല. പക്ഷേ ചിലപ്പോള്‍ യാത്രയിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങള്‍ അങ്ങനെ മുന്‍കൂട്ടി തീരുമാനിക്കപ്പെടാത്ത വഴികളിലാണ് നമ്മെ കാത്തിരിക്കുന്നത്.
ന്യൂയോര്‍ക്കിലെ 399 സൗത്ത് ഫ്രാങ്ക്‌ലിന്‍ സ്ട്രീറ്റിലെ ആ ഹാളിലേക്കുള്ള യാത്രയും അത്തരത്തിലൊന്നായിരുന്നു. ഒരു അപ്രതീക്ഷിത സന്ദര്‍ശനം. ഒരു പഴയ കെട്ടിടത്തിന്റെ പുതിയ കഥ. ഒരു പ്രവാസി സമൂഹത്തിന്റെ ആത്മബന്ധം. ഒടുവില്‍ അതിര്‍ത്തികളില്ലാത്ത ഒരു ഗുരുസന്ദേശത്തിന്റെ ഓര്‍മ്മ.
അമേരിക്കയിലും ഇംഗ്ലണ്ടിലും പള്ളികള്‍ വെറുതെ കിടക്കുന്നു. ചിലതൊക്കെ ക്ഷേത്രങ്ങളായി മാറുന്നു. ഇതുകേട്ടപ്പോള്‍ ആദ്യമൊന്നും വിശ്വസിക്കാനായില്ല. ഭാരതത്തില്‍ മുട്ടിന് മുട്ടിന് പള്ളികള്‍ ഉയരുകയും അതിനുള്ള സാമ്പത്തിക സഹായം അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും ലഭിക്കുകയും ചെയ്യുമ്പോള്‍, അവിടെ പള്ളികള്‍ പൂട്ടുന്നുവെന്ന് പറയുന്നതില്‍ അല്‍പ്പം അതിശയോക്തിയില്ലേ എന്നായിരുന്നു സംശയം.
ഫിലാഡല്‍ഫിയയിലെ ചിന്മയ മിഷന്‍ ആസ്ഥാനമായ യാര്‍ഡ്ലിയിലെ മധുവനത്തിലെത്തിയപ്പോഴാണ് സംശയങ്ങള്‍ക്കെല്ലാം ഉത്തരം ലഭിച്ചത്. എട്ട് പതിറ്റാണ്ടോളം പഴക്കമുള്ള ഒരു പള്ളി മനോഹരമായ ശ്രീകൃഷ്ണ ക്ഷേത്രമായി മാറിയിരിക്കുന്നത് നേരില്‍ കണ്ടു. ഒരുകാലത്ത് കുര്‍ബാനയും കുമ്പസാരവും നടന്നിരുന്ന സ്ഥലത്ത് ഇന്ന് പൂജയും ആരതിയും നടക്കുന്നു. യേശുക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും ചിത്രങ്ങള്‍ക്ക് പകരം സ്വാമി ചിന്മയാനന്ദന്റെയും സ്വാമി ശിവാനന്ദ സരസ്വതിയുടെയും ചിത്രങ്ങള്‍.
ചിന്മയ മിഷന്റെ ഫിലാഡല്‍ഫിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്വാമി സിദ്ധാനന്ദയുടെ വിശദീകരണമാണ് പള്ളികള്‍ എന്തുകൊണ്ട് ക്ഷേത്രങ്ങളാകുന്നു എന്ന സംശയത്തിന് വ്യക്തമായ ഉത്തരം നല്‍കിയത്.
അമേരിക്കയില്‍ ടൗണ്‍ഷിപ്പുകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ വീടുകള്‍, സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്‌ക്കായി പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിക്കും. ആ രൂപരേഖ അനുസരിച്ചാണ് നിര്‍മാണത്തിന് അനുമതി നല്‍കുന്നത്. ആരാധനാലയങ്ങള്‍ക്കായി മാറ്റിവെച്ച സ്ഥലത്ത് മറ്റൊരു ആവശ്യത്തിനുള്ള കെട്ടിടം നിര്‍മിക്കാന്‍ പല സംസ്ഥാനങ്ങളിലും നിയമപരമായ നിയന്ത്രണങ്ങളുണ്ട്.
ആരാധനാലയമായാലും നികുതി നല്‍കണം. വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഹാളുകളും ഓഡിറ്റോറിയങ്ങളും ഉള്‍പ്പെടെ വലിയ സൗകര്യങ്ങളോടെയാണ് പല പള്ളികളും നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ കാലക്രമേണ പള്ളികളിലെത്തുന്നവരുടെ എണ്ണം കുറഞ്ഞു. പ്രത്യേകിച്ച് യുവാക്കളുടെ സാന്നിധ്യം കുറഞ്ഞതോടെ പല പള്ളികള്‍ക്കും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. നികുതി പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലായ പള്ളികളുമുണ്ട്.
വ്യത്യസ്ത സഭകള്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ ആരാധനയ്‌ക്കായി വാടകയ്‌ക്ക് നല്‍കി പിടിച്ചുനില്‍ക്കുന്ന പള്ളികളുമുണ്ട്. അതിനും കഴിയാതെ വരുമ്പോള്‍ പള്ളി വില്‍ക്കുകയല്ലാതെ മറ്റു വഴിയില്ല.
ഇതിനിടയിലാണ് ഇന്ത്യയില്‍ നിന്നുള്ളവരുടെ എണ്ണം വര്‍ധിച്ചത്. പ്രധാന നഗരങ്ങളിലെല്ലാം ക്ഷേത്രം വേണമെന്ന ആവശ്യം ഉയര്‍ന്നു. പുതിയ ക്ഷേത്രം നിര്‍മിക്കുന്നതിനേക്കാള്‍ എളുപ്പം നിലവിലുള്ള ആരാധനാലയം വാങ്ങി ഉപയോഗപ്പെടുത്തുന്നതാണ്. എന്നാല്‍ ആരാധനാലയത്തിനായി മാറ്റിവെച്ച സ്ഥലത്ത് മറ്റാവശ്യങ്ങള്‍ക്ക് കെട്ടിടം ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ പള്ളികള്‍ക്ക് വാങ്ങുന്നവരെ കണ്ടെത്തുന്നതും എളുപ്പമല്ല. അതുകൊണ്ടുതന്നെ താരതമ്യേന കുറഞ്ഞ വിലയ്‌ക്ക് ഇത്തരം പള്ളികള്‍ ലഭ്യമാകുകയും ചെയ്യുന്നു.
അങ്ങനെ നോക്കുമ്പോള്‍ ഒരിക്കല്‍ സംശയമായി തോന്നിയ കാര്യം, നേരില്‍ കണ്ടപ്പോള്‍ അമേരിക്കന്‍ സമൂഹത്തിലെ മാറിവരുന്ന യാഥാര്‍ഥ്യത്തിന്റെ ഒരു കാഴ്ചയായി മാറുകയായിരുന്നു. ഒരുകാലത്ത് കുര്‍ബാന മുഴങ്ങിയിരുന്നിടത്ത് ഇന്ന് മണിനാദവും ആരതിയും ഉയരുന്നു.
















