Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് ഇ ഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാമ്പത്തിക ഇടപാടുകളും ആരോപണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗവും മുന്‍ വിജിലന്‍സ് മേധാവിയുമായ ഡോ. ജേക്കബ് തോമസ് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടില്‍ എഫ്‌ഐഅര്‍ രജിസ്റ്റര്‍ ചെയ്യണം. ഇ ഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച ഗൗരവമുള്ള വിവരങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ നിയമാനുസൃതമായ തുടര്‍നടപടികള്‍ വൈകിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കേരളം കഴിഞ്ഞ പത്ത് വര്‍ഷം ഭരിച്ച മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. അതിനാല്‍ ഇത് ഒരു രാഷ്‌ട്രീയ ആരോപണം മാത്രമായി കാണാനാകില്ല. ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുകയും ഇല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് അഗ്‌നിശുദ്ധി വരുത്താനുള്ള അവസരം ലഭിക്കുകയും വേണം. സത്യാവസ്ഥ അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണം. രാഷ്‌ട്രീയ പരിഗണനകള്‍ക്ക് അതീതമായി നിയമപരമായ അന്വേഷണം നടക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. ബാബു, ജില്ലാ വൈസ് പ്രസിഡന്റ് പൂര്‍ണിമ സുരേഷ്, ജില്ലാ മീഡിയ കണ്‍വീനര്‍ ദിനേഷ്‌കുമാര്‍ കരിപ്പേരില്‍ എന്നിവര്‍ പങ്കെടുത്തു.

Recent Posts