
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ–സംഘടനാ രംഗത്തിന് തീരാനഷ്ടമാണെന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ്
പത്രപ്രവർത്തനത്തെയും പൊതുപ്രവർത്തനത്തെയും ഒരുപോലെ ജീവിതദൗത്യമായി കണ്ട വ്യക്തിയായിരുന്നു കെ. കുഞ്ഞിക്കണ്ണൻ. ജന്മഭൂമി പത്രത്തിന്റെ തുടക്കം മുതൽ അതിന്റെ വളർച്ചയിലും ആശയപരമായ മുന്നേറ്റത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. രാഷ്‌ട്രീയത്തെ ആഴത്തിൽ മനസ്സിലാക്കുകയും അതിനെ ലളിതമായും ശക്തമായും വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്ത മികച്ച രാഷ്‌ട്രീയ നിരീക്ഷകനായിരുന്നു അദ്ദേഹം.
സംഘടനാ പ്രവർത്തനത്തിന്റെ ആദ്യകാല അനുഭവങ്ങളിൽ നിന്ന് പത്രപ്രവർത്തനത്തിന്റെ ഉയരങ്ങളിലേക്ക് വളർന്ന അദ്ദേഹത്തിന്റെ ജീവിതം കേരളത്തിലെ രാഷ്‌ട്രീയ–സാമൂഹിക മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിന്റെ സാക്ഷ്യം കൂടിയാണ്. ജനസംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി ആരംഭിച്ച പൊതുജീവിതം യുവജനതയിലൂടെയും ഭാരതീയ ജനതാ യുവമോർച്ചയിലൂടെയും ബിജെപിയുടെ പ്രവർത്തനരംഗത്തേക്കും വ്യാപിച്ചു. സംഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ആശയങ്ങളോടുള്ള വ്യക്തതയും അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ പ്രത്യേകതകളായിരുന്നു.
ജന്മഭൂമിയിലെ ‘മറുപുറം’ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ രചനകളും രാഷ്‌ട്രീയ വിശകലനങ്ങളും നിയമസഭാ അവലോകനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ രാഷ്‌ട്രീയ സംഭവവികാസങ്ങളെ വിശകലനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് വേറിട്ടതായിരുന്നു. എഴുത്തുകാരൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി.
മാധ്യമപ്രവർത്തക സംഘടനകളിലും വിവിധ ഔദ്യോഗിക സമിതികളിലും അദ്ദേഹം വഹിച്ച ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിന്റെ വിശാലമായ പ്രവർത്തനമേഖലയെ വ്യക്തമാക്കുന്നു. ദീർഘകാലത്തെ മാധ്യമപ്രവർത്തനത്തിനുള്ള കേരള നിയമസഭയുടെ ആദരവ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വ്യക്തിപരമായി ഏറെ സ്നേഹവും അടുപ്പവും പുലർത്തിയിരുന്ന മുതിർന്ന സഹപ്രവർത്തകനെയും മാർഗദർശിയെയുമാണ് കെ. കുഞ്ഞിക്കണ്ണന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും സൗഹൃദവും സംഘടനയോടുള്ള ആത്മാർത്ഥതയും എന്നും ഓർമിക്കപ്പെടും.
കെ. കുഞ്ഞിക്കണ്ണന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.