ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബർ 10-ന് ഡൽഹി ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന മാരകമായ കാർ ബോംബ് സ്ഫോടനം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും, ബോംബർ കാറിനുള്ളിലിരുന്ന് മനഃപൂർവം നടപ്പിലാക്കിയ ചാവേർ ആക്രമണമായിരുന്നുവെന്നും എൻഐഎ. സംഭവത്തിൽ എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങളുള്ളത്. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും കാർ ഓടിച്ചിരുന്ന വ്യക്തിയുമായ ഡോ. ഉമർ ഉൻ നബി തന്റെ ഷൂവിന്റെ പക്കൽ പ്രത്യേക സ്വിച്ച് സംവിധാനം ഒരുക്കിയാണ് സ്ഫോടനം നടത്തിയത്.
ചവിട്ടുമ്പോഴുണ്ടാകുന്ന യാന്ത്രികോർജ്ജത്തെ വൈദ്യുതിയാക്കി മാറ്റുന്ന ട്രാൻസ്ഡ്യൂസർ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. കൂട്ടുപ്രതിയും സ്ഫോടകവസ്തു വിദഗ്‌ദ്ധനുമായ ജസീർ ബിലാൽ വാനിയാണ് ഇതിനുള്ള പൈസോഇലക്ട്രിക് പ്ലേറ്റ് തയ്യാറാക്കി ഉമറിന് നൽകിയത്. ഉമറിന്റെ ഷൂവിന്റെ മടമ്പിൽ ലോഹഭാഗം ഘടിപ്പിച്ച നിലയിൽ സ്ഫോടനസ്ഥലത്തുനിന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
ഭരണകൂടത്തിന്റെ പ്രതീകമായ ചെങ്കോട്ട പ്രദേശം ആക്രമിക്കാനായി ഉമറും സംഘവും 2023 ഡിസംബർ മുതൽ പലതവണ ഇവിടെ നിരീക്ഷണം നടത്തിയിരുന്നു. അൽ-ഖ്വയ്ദ അനുബന്ധ സംഘടനയായ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദിന്റെ പ്രവർത്തനം വീണ്ടും ഏകോപിപ്പിക്കാൻ ഡോക്ടർമാർ ഉൾപ്പെടുന്ന സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
















