
ന്യൂഡൽഹി : ശ്രീലങ്കൻ മണ്ണ് ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ ചർച്ചയിലാണ് ദിസനായകെയുടെ ഈ ഉറപ്പ്. കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും പ്രാദേശിക സമാധാനവും സുരക്ഷയും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
ഇന്ത്യയും ശ്രീലങ്കയും തങ്ങളുടെ രാജ്യങ്ങളുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് യോഗത്തിൽ അനുര കുമാര ദിസനായകെ വ്യക്തമാക്കി. പശ്ചിമേഷ്യൻ രാഷ്‌ട്രീയത്തിലെ ഒരു പ്രധാന സംഭവവികാസമായാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെ രാഷ്‌ട്രീയ വിദഗ്ധർ കാണുന്നത്.
38 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി ശ്രീലങ്ക സന്ദർശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകൾ അനുസ്മരിച്ചുകൊണ്ട്, ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു പ്രവർത്തനത്തിനും ശ്രീലങ്ക ഒരിക്കലും തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ദിസനായകെ വ്യക്തമാക്കി. ശ്രീലങ്കയുടെ ഏറ്റവും അടുത്ത സുഹൃത്തും അയൽക്കാരനും എന്ന നിലയിൽ, സഹായം ഒരു ഔദാര്യമായി ഇന്ത്യ കണക്കാക്കുന്നില്ല, മറിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ ആദ്യം പ്രതികരിക്കേണ്ട ഉത്തരവാദിത്തമാണെന്നും ഭാവിയിലും അത് തുടരുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞു.
ശ്രീലങ്കൻ വ്യോമസേനയ്‌ക്കുള്ള എൽ-70 ഹോവിറ്റ്‌സറുകളുടെ നവീകരണവും ഇന്ത്യ-ശ്രീലങ്ക നാഷണൽ കേഡറ്റ് കോർപ്‌സും (എൻസിസി) നാഷണൽ ഡിഫൻസ് കോളേജും (എൻഡിസി) തമ്മിലുള്ള സഹകരണവും സംബന്ധിച്ച ധാരണാപത്രങ്ങളും ഇരുപക്ഷവും കൈമാറി. ശ്രീലങ്കൻ വ്യോമസേനയ്‌ക്കായി ആറ് എൽ-70 ഹോവിറ്റ്‌സറുകളുടെ നവീകരണവുമായി ബന്ധപ്പെട്ട ധാരണാപത്രം ഇന്ത്യാ ഗവൺമെന്റിന്റെ ഗ്രാന്റിന് കീഴിലാണ്.