Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സിനിമ തിയേറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം കോർപറേഷൻ‌ മേയർ വി വി രാജേഷ് തിയേറ്റർ ഉടമകളുമായി ചർച്ച നടത്തി. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണമടക്കം തിയേറ്ററിനുള്ളിൽ തടയാൻ പാടില്ലെന്നും ലൈസൻസ് വ്യവസ്ഥയിലെ മാനദണ്ഡങ്ങൾ പാലിക്കാൻ തിയേറ്ററുകൾ തയാറാകണമെന്നും മേയർ‌ ആവശ്യപ്പെട്ടു.

ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം കോർപറേഷനില്ലെന്നും യോഗത്തിനുശേഷം മേയർ മാധ്യമങ്ങളോട് പറഞ്ഞു. ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇത് തിയേറ്റർ കവാടത്തിൽ വേണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണം അകത്ത് കയറ്റാൻ തടസങ്ങൾ ഉണ്ടാകരുത്. വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. ലൈസൻസ് മാനദണ്ഡങ്ങൾ ലംഘിക്കരുത്. ഇക്കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചയും കോർപറേഷന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല.

തിരുത്തലുകൾ വരുത്താൻ തിയേറ്റർ ഉടമകൾക്ക് 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. കോർപ്പറേഷൻ സ്ക്വഡ് പരിശോധന നടത്തും. ദേഹ പരിശോധന, ബാഗ് പരിശോധന എന്നിവ നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. സ്ത്രീകളെ സ്ത്രീകൾ തന്നെ പരിശോധിക്കണം. സിനിമ കാണാൻ വരുന്നവരുടെ വ്യക്തിത്വത്തെ ഹനിക്കുന്ന പ്രവർത്തനം അംഗീകരിക്കാനാവില്ല. പാർക്കിംഗ് സൗകര്യം തിയേറ്ററിനുള്ളിൽ ഒരുക്കണം. ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തലസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ലുലു മാള്‍, മാള്‍ ഓഫ് ട്രാവന്‍കൂര്‍, ഏരീസ് പ്ലസ് ഉള്‍പ്പെടെ മൂന്ന് മള്‍ട്ടിപ്ലക്‌സുകളിലാണ് പരിശോധന നടത്തിയത്. പാക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍, ഉല്‍പ്പന്നങ്ങളുടെ തൂക്കം, വിലവിവര പട്ടിക, ഉപയോഗിക്കുന്ന ത്രാസിന്റെ കൃത്യത തുടങ്ങിയവയും സിനിമകാണാനെത്തുന്നവര്‍ക്ക് സൗജന്യ കുടിവെള്ളം ഒരുക്കിയിട്ടുണ്ടോ എന്നും പരിശോധിച്ചിരുന്നു.

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 100 രൂപ എം.ആര്‍.പി രേഖപ്പെടുത്തിയിരുന്നെങ്കിലും തീയറ്ററില്‍ 90 രൂപയ്‌ക്കാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് കണ്ടെത്തി. എന്നാല്‍ കുപ്പിവെള്ളം വാങ്ങുന്നത് വളരെ കുറഞ്ഞ നിരക്കിലാണ്. പത്തുരൂപയ്‌ക്ക് താഴെ വിലകൊടുത്തു കുപ്പിവെള്ള ഏജന്‍സികളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളം 100 രൂപ എംആര്‍പി ആക്കി വില്‍ക്കുന്നതാണെന്ന ആരോപണവും ശക്തമാണ്. എന്നാല്‍ ഇതില്‍ നടപടി സ്വീകരിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കോടതിവിധയുണ്ടെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം നിലയില്‍ നടപടി സ്വീകരിക്കാനുമാകില്ല.

Recent Posts