Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസാദ ഊട്ട്, തിരക്ക് നിയന്ത്രണം, ഭക്ഷ്യസുരക്ഷ, പരാതിപരിഹാരം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ തീര്‍ത്ഥാടകരുടെ അവകാശങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിനാണ് പരാതി നല്‍കിയതെന്ന് ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി സര്‍ക്കാരും ദേവസ്വം വകുപ്പും ഗുരുവായൂര്‍ ദേവസ്വവും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലാ മജിസ്ട്രേറ്റിനോട് നാലാഴ്ചയ്‌ക്കകം സമഗ്രമായ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷന്റെ നിര്‍ദേശം. പ്രസാദ ഊട്ടിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ രൂപീകരണ സ്ഥിതി, ഘടന, ചുമതലകള്‍, പരിശോധനയുടെ ഇടവേള എന്നിവ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.

മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, അസുഖബാധിതരായ ഭക്തര്‍ എന്നിവര്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ക്രമീകരണങ്ങളും ക്യൂ മാനേജ്മെന്റ് സംവിധാനവും വ്യക്തമാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 12 മാസത്തിനിടെ പ്രസാദ ഊട്ടിലും പ്രസാദം തയാറാക്കുന്ന കേന്ദ്രങ്ങളിലും നടത്തിയ ഭക്ഷ്യസുരക്ഷാ, ശുചിത്വ പരിശോധനകളുടെ രേഖകളും നിലവിലുള്ള പ്രവര്‍ത്തനരീതിയും സമര്‍പ്പിക്കണം. പരാതിപരിഹാര സംവിധാനത്തിന്റെ നിലവിലെ സ്ഥിതിയും ഓണ്‍ലൈന്‍ പരാതി രജിസ്ട്രേഷനും പരാതി ട്രാക്കിങ്ങും ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.

ദേവസ്വം ജീവനക്കാരുടെ ഭക്തരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള നടപടികളും വഴിപാടുകളുടെ നിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനവും അവസാന നിരക്ക് പരിഷ്‌കരിച്ച തീയതിയും അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാര നിയന്ത്രണ സംവിധാനവും വ്യക്തമാക്കണമെന്നും നിര്‍ദേശമുണ്ട്. ക്ഷേത്രത്തിനകത്തും പരിസരത്തുമുള്ള സിസിടിവി സംവിധാനങ്ങളുടെ പ്രവര്‍ത്തനസ്ഥിതിയും നിരീക്ഷണ സംവിധാനവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. അദ്ദേഹം പറഞ്ഞു. ക്ഷേത്ര പരിസരത്തെ ഗതാഗത നിയന്ത്രണം, ആള്‍ക്കൂട്ട നിയന്ത്രണം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ച് തൃശൂര്‍ ജില്ലാ കളക്ടറും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറും ഏകോപിച്ച് നാലാഴ്ചക്കകം സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേശീയ കമ്മിഷന്‍ നിര്‍ദേശിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍, പരാതിപരിഹാരം, ജീവനക്കാരുടെ പെരുമാറ്റം എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനായി ദേവസ്വം, ജില്ലാ ഭരണകൂടം, ഭക്ഷ്യസുരക്ഷാ അതോറിറ്റി, മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും പ്രതിനിധികള്‍, സ്വതന്ത്ര അംഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സ്ഥിരം മള്‍ട്ടി-സ്റ്റേക്ക്‌ഹോള്‍ഡര്‍ നിരീക്ഷണ സമിതി രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിച്ച് നാലാഴ്ചയ്‌ക്കകം ഏകീകൃത റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള ചീഫ് സെക്രട്ടറിയോടും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Recent Posts