കണ്ണൂര്‍: പയ്യാമ്പലം പൊതു ശ്മശാനത്തില്‍ ആളുമാറി കര്‍മ്മം ചെയ്തതില്‍ പിഴവ് ആരോപിച്ച് ജീവനക്കാരനെ ബന്ധുക്കള്‍ മര്‍ദിച്ചു. കർമ്മങ്ങൾക്കായി ബന്ധുക്കൾ എത്തിയപ്പോൾ കുഴി മൂടിയ നിലയിലാണ് കണ്ടത്. കുഴിയുടെ നമ്പർ മാറിയതിനാൽ മറ്റൊരാളുടെ ബന്ധുക്കൾ കർമ്മം ചെയ്യുകയായിരുന്നു. സംസ്കാരച്ചടങ്ങിന്റെ മൂന്നാംനാൾ ഭൗതികാവശിഷ്ടങ്ങൾ ശേഖരിക്കാനായി പരേതരുടെ ബന്ധുക്കൾക്ക് നൽകുന്ന ടോക്കൺ പരസ്പരം മാറിയതാണ് പ്രശ്നമായത്.
മരണാനന്തരകർമം യഥാവിധി നടത്താനാകാത്തതിനാൽ ശ്മശാനത്തിലെത്തിയവർ അസ്വസ്ഥരായെങ്കിലും ശ്മശാനം നടത്തിപ്പുകാരുമായി സംസാരിച്ച് രമ്യതയിലായതോടെ കുഴിയിലെ മണ്ണ് നീക്കി വീണ്ടും കർമ്മങ്ങൾ ചെയ്ത് ഇവർ തിരിച്ചുപോയി. ചാല സ്വദേശിയായ പരേതയുടെ ബന്ധുക്കളും നാട്ടുകാരുമായ ഇവർ മടങ്ങിയ ശേഷം കുറച്ചുപേരെത്തി ശ്മശാനത്തിൽ അതിക്രമം നടത്തുകയായിരുന്നു. കൈയാങ്കളിയിൽ, ശ്മശാനത്തിലെ പ്രവൃത്തികൾ നടത്തുന്ന ചാലാട് മണലിലെ രഞ്ജൻ (51), സഹായി പളനി (40), ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ രാജേഷ് കുമാർ എന്നിവർക്ക് പരിക്കേറ്റു. രഞ്ജന് നെറ്റിയിലാണ് പരിക്ക്.
കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ടോക്കൺ നൽകിയതിലെ പിഴവാണ് ഇത്തരത്തിലൊരു അബദ്ധത്തിന് കാരണമായതെന്നാണ് ജീവനക്കാരൻ രഞ്ജന്റെ പ്രതികരണം. മര്‍ദനത്തില്‍ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. തിങ്കളാഴ്ച ഉച്ചയ്‌ക്കുശേഷം ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലും ഇൗ വിഷയം ചർച്ചയായി. സംസ്കാരച്ചടങ്ങുകൾക്കെത്തുന്നവർ അകാരണമായി തിരക്ക് കൂട്ടുന്നതാണ് പ്രശ്നമാകുന്നതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ശ്മശാനം ജീവനക്കാരെ മർദിച്ച സംഭവത്തെ കൗൺസിൽ അപലപിച്ചു.
















