en
ചെന്നൈ: ദ്വയാർത്ഥ പരാമർശങ്ങളിൽ പ്രതിപക്ഷ നേതാവ് ഉദയനിധിക്ക് മുന്നറിയിപ്പുമായിen തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരുമെന്നാണ് ഉദയനിധിയുടെ പേര് പറയാതെയുള്ള വിജയ്‌യുടെ ഒളിയമ്പ്.
സ്ത്രീകൾക്കെതിരായ അധിക്ഷേപകരമായ വാക്കുകളും മറ്റും പറയുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. വ്യക്തിപരമായ പരാമർശം, ദ്വയാർത്ഥം, മോശം ഭാഷ ഉപയോഗിക്കുക തുടങ്ങിയ ഒരുതരത്തിലും വച്ചുപൊറിപ്പിക്കില്ലെന്നും വിജയ് പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തരിച്ച മുഖ്യമന്ത്രി ജെ ജയലളിത നേരിട്ടതായി ആരോപിക്കപ്പെടുന്ന അപമാനത്തെ ഓർമ്മിപ്പിക്കുകയും സ്ത്രീ വ്യക്തിത്വങ്ങൾ ഉൾപ്പെട്ട വിവാദങ്ങൾക്കിടയിൽ വ്യക്തിപരമായ ആക്രമണങ്ങളെ വിജയ് അപലപിക്കുകയും ചെയ്തു. ഇത്തരം അപമാനകരമായ സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും വിജയ് പറഞ്ഞു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയോ അപമാനിക്കുകയോ ചെയ്താൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ, നടിയും വിജയിയുടെ അടുത്ത സുഹൃത്തുമായ തൃഷയെ പരോക്ഷമായി പരാമർശിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ പ്രതികരണം. രാഷ്‌ട്രീയത്തിന്റെ മറവിൽ നമ്മുടെ ജനങ്ങളെയോ, സ്ത്രീകളെയോ വ്യക്തിപരമായി അനാദരവ് കാണിക്കുകയോ മറ്റോ ചെയ്യരുത്. രാഷ്‌ട്രീയ വിമർശനം നടത്താമെന്നും സ്‌ത്രീകൾക്കെതിരെയുള്ള ആക്രമങ്ങൾ സഹിക്കില്ലെന്നും വിജയ് വ്യക്തമാക്കി.
തനിക്ക് ലഭിച്ച രാഷ്‌ട്രീയ വിജയത്തിന് പ്രധാന കാരണം സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിജയ് രംഗത്ത് എത്തിയിരുന്നു. “കള്ളം പറയുക, പണം വാങ്ങുക, ബാഗുകൾ കൊണ്ടുനടക്കുക എന്നതായിരുന്നു ഡിഎംകെയുടെ പെരുമാറ്റത്തെ ഇതിഹാസ തമിഴ് കവിയും ഗാനരചയിതാവുമായ കണ്ണദാസൻ വിശേഷിപ്പിച്ചതെന്ന്” മുഖ്യമന്ത്രി പറഞ്ഞു. സഭയിൽ ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു വിജയ്‌യുടെ വിമർശനം.
സംസ്ഥാനത്തിന്റെ വികസനത്തിന് ക്രമസമാധാനപാലനം അത്യാവശ്യമാണെന്നും പൊലീസ് സേനയെ വെറും അറസ്റ്റ് ചെയ്യാനുള്ള ഒരു ഏജൻസിയായി മാത്രം കാണരുതെന്നും വിജയ് ചൂണ്ടിക്കാട്ടി.
അഴിമതി ആരോപണങ്ങളിൽ ഡിഎംകെക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച വിജയ് സഭയിൽ കത്തി കയറി. എവിടെയൊക്കെ അഴിമതി നടന്നിട്ടുണ്ടോ അവിടെയൊക്കെ ഡിഎംകെ ഉണ്ടാകും. മുൻ സർക്കാരിന്റെ കാലത്തെ മൂന്ന് കേസുകളിൽ അന്വേഷിച്ചു നടപടിയെടുക്കാനുള്ള ഡിഎംകെ നേതാക്കളുടെ വെല്ലുവിളി സഭയിൽ പരാമർശിച്ച വിജയ് കരുണാനിധിയെയും വെറുതെ വിട്ടില്ല. 1988 ലെ ഡിഎംകെ സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി കരുണാനിധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നു പറയുന്ന സർക്കാരിയാ കമ്മീഷൻ റിപ്പോർട്ട് വിജയ് സഭയിൽ വായിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.കെ. സ്റ്റാലിനും, സെന്തിൽ ബാലാജിയും ഉദയനിധിയും പാർട്ടി ഫണ്ടിന്റെ പേരുപറഞ്ഞ് പണം പിരിച്ചുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ടെന്നും വിജയ് തുറന്നടിച്ചു. വിജയ്‌യുടെ മറുപടിക്ക് പിന്നാലെ ഉദയനിധിയെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും മറുപടി ഉണ്ടായില്ലെന്നും കുറച്ചു കൂടി മെച്ചപ്പെട്ട മറുപടി പ്രതീക്ഷിച്ചിരുന്നതായും ഉദയനിധി സഭയ്‌ക്ക് പുറത്തു പ്രതികരിച്ചു.
















