Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

Renowned cinematographer T.N. Krishnankutty has passed away.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ആലപ്പുഴ പൂന്തോപ്പു വാര്‍ഡ് തൈപ്പറമ്പ് വീട്ടില്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി(96) അന്തരിച്ചു. മലയാളത്തിലെ ആദ്യകാല സിനിമ ഛായാഗ്രാഹകനായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. ഭാര്യ: ലളിതമ്മ. മക്കള്‍: ഹരികൃഷ്ണന്‍, ജയകൃഷ്ണന്‍, ജ്യോതികൃഷ്ണ. മരുമക്കള്‍: മിനി ഹരികൃഷ്ണന്‍, ലക്ഷ്മി ജയകൃഷ്ണന്‍, പരേതനായ വേണുഗോപാല്‍

ഹരിഹരന്‍ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പടെ 71 സിനിമകളില്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ച കൃഷ്ണന്‍കുട്ടി അതില്‍ പതിനാല് ചിത്രങ്ങളിലും പ്രവര്‍ത്തിച്ചത് ഉദയായ്‌ക്ക് വേണ്ടിയായിരുന്നു. 1949ല്‍ ആദ്യ ചിത്രമായ വെള്ളിനക്ഷത്രം മുതല്‍ കൃഷ്ണന്‍കുട്ടി കുഞ്ചാക്കോയുടെ ഉദയായ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഉദയാ സ്റ്റുഡിയോ നിര്‍മിച്ച് 1960ല്‍ ഇറങ്ങിയ ഉമ്മ എന്ന ചിത്രത്തില്‍ സ്വതന്ത്ര ഛായാഗ്രാഹകനായി. സീത, നീലി സാലി, ഉണ്ണിയാര്‍ച്ച, കൃഷ്ണ കുചേല, പാലാട്ടു കോമന്‍, ഭാര്യ, റബേക്ക, കടലമ്മ, പഴശ്ശിരാജ, ശകുന്തള, ജയില്‍, അനാര്‍ക്കലി, തിലോത്തമ തുടങ്ങി ഉദയായുടെ മിക്ക ചിത്രങ്ങള്‍ക്കും കൃഷ്ണന്‍കുട്ടിയായിരുന്നു ഛായാഗ്രാഹകന്‍. തിക്കുറുശ്ശി സുകുമാരന്‍ നായര്‍, എം.എം. നേശന്‍, പി.ജെ. ആന്റണി, ശശികുമാര്‍, എ.ബി. രാജ്, കെ. നാരായണന്‍ തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി.

മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായ കണ്ണൂര്‍ ഡീലക്‌സിന്റെ ഛായാഗ്രണം അദ്ദേഹമായിരുന്നു. പത്തോളം എ.ബി. രാജ് ചിത്രങ്ങളില്‍ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. 1986ലെ പുറത്തുവരാത്ത ‘വിഷുപക്ഷി’യിലാണ് അവസാനമായി ക്യാമറ കൈകാര്യം ചെയ്തത്. 1973 മുതല്‍ 1978 വരെയുള്ള കാലഘട്ടത്തില്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള ക്യാമറാമാനായിരുന്നു കൃഷ്ണന്‍കുട്ടി. അമ്പതോളം നസീര്‍ ചിത്രങ്ങള്‍ക്ക് അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചു. മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നായ കാലചക്രത്തിന്റെ ഛായാഗ്രാഹകനും കൃഷ്ണന്‍കുട്ടിയായിരുന്നു.