തിരുവനന്തപുരം: നാമ നിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ച് വച്ചെന്ന പാരിതിയിൽ ബേപ്പൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, ഭാര്യയും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ തൈക്കണ്ടി എന്നിവര്‍ നേരിട്ട് ഹാജരായി വീശദീകരണം നല്‍കണമെന്ന് കോടതി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് ജഡ്ജി എ നസീറയുടേതാണ് ഉത്തരവ്.
മുഹമ്മദ് റിയാസ് ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സമയം നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിലാണ് വിവരങ്ങള്‍ മറച്ച് വച്ചതെന്നാണ് ആരോപണം. ഭാര്യക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ, മറ്റ് ബിസിനസ് ബന്ധങ്ങളോ ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല, വീണക്ക് ലഭിച്ച വരുമാനത്തില്‍ സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയതും വീണ നികുതി ഒടുക്കിയതുമായ 1.72 കോടി രൂപയുടെ കണക്ക് കാണിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
നാമനിർദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ച് വച്ച പി എ മുഹമ്മദ് റിയാസിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറിറിന്‍കര നാഗരാജ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും മജിസ്‌ട്രേറ്റ് കേസ് എടുക്കാന്‍ തയാറായില്ല. ഇതിനെതിരെ നാഗരാജ് ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി മുഹമ്മദ് റിയാസിനും വീണക്കും നോട്ടീസ് അയക്കാനും അവരുടെ ഭാഗം നേരിട്ടെത്തി വിശദീകരിക്കാനും നിർദേശിച്ചത്.















