കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തില്‍. അന്വേഷണം വീണയ്‌ക്കും പിണറായി വിജയനും പുറമേ പി.എ. മുഹമ്മദ് റിയാസിലേക്കും സിപിഎം നേതാക്കളിലേക്കും നീണ്ടതോടെ പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി.
പ്രതിപക്ഷ നേതാവ് പിണറായിയുടെ മകള്‍ വീണയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കു നീങ്ങുന്നത്. റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലടക്കം എട്ടു കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച ഇ ഡി പരിശോധിച്ചത്. ഇതില്‍ പി. നിഖില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നന്ദുലാല്‍ ഡിവൈഎഫ്‌ഐ വെസ്റ്റ് ഹില്‍ ജോയിന്റ് സെക്രട്ടറിയുമാണ്.
ഇ ഡി ചോദ്യം ചെയ്ത മറ്റുള്ളവരും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇതാണ് സിപിഎമ്മിനെയാകെ ആശയക്കുഴപ്പത്തിലാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇ ഡി റെയ്ഡിനെതിരേ രംഗത്തെത്തിയത് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഇ ഡി അന്വേഷണത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്.
തിരുവനന്തപുരത്തു പിണറായിയുടെ വീട്ടില്‍ വീണയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താന്‍ പരിശോധിച്ച ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎമ്മുകാരില്‍ പലരും ജയിലിലാണ്. ഈ സാഹചര്യത്തില്‍ ഇ ഡിക്കെതിരേ രംഗത്തെത്തുന്നത് ദോഷമേയുള്ളെന്ന് ഒരുവിഭാഗം പറയുന്നു.
പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡിലാണ് റിയാസിന്റെ സുഹൃത്തുക്കളുടെ പേരുകളടങ്ങിയ ഡയറി ലഭിച്ചത്. ഡയറിയില്‍ രേഖപ്പെടുത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചോദ്യം ചെയ്യലില്‍, കോഴിക്കോട്ടെ നിഖില്‍, വാരിസ്, ഷൈജല്‍, ഫൈജാസ് എന്നിവരിലേക്ക് എക്സാലോജിക് അക്കൗണ്ടില്‍ നിന്ന് പണം കൈമാറിയതായി വീണ സമ്മതിച്ചിരുന്നു.
ചോദ്യം ചെയ്യുമ്പോള്‍ ഇവര്‍ നാലുപേരും ഭര്‍ത്താവ് റിയാസിന്റെ സുഹൃത്തുക്കളാണെന്നും, അതിലൊരാള്‍ തന്റെ കൂടി സുഹൃത്താണെന്നുമായിരുന്നു വീണയുടെ മറുപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയാസിന്റെ സുഹൃത്തുക്കളായ സിപിഎം വ്യവസായികളിലേക്ക് അന്വേഷണമെത്തിയത്.
റെയ്ഡില്‍ പ്രധാനപ്പെട്ട നിരവധി രേഖകള്‍ ഇ ഡി കണ്ടെടുത്തതായി അറിയുന്നു. മാസപ്പടിക്കേസില്‍ ലഭിച്ച പണം കടലാസ് കമ്പനി ലേക്കര്‍ ഇന്ത്യ കോര്‍പില്‍ നിക്ഷേപിച്ചാണ് കള്ളപ്പണ ഇടപാടെന്നാണ് കണ്ടെത്തല്‍. ലേക്കര്‍ ഇന്ത്യ കോര്‍പ് അക്കൗണ്ടില്‍ 15,57,414 രൂപയുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. തെളിവുകള്‍ പൂര്‍ണമായി ലഭിച്ച ശേഷം റിയാസിനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. ഒരുതരത്തിലും പിഴവില്ലാത്ത വിധമായിരിക്കണം അന്വേഷണമെന്ന് ഇ ഡി ഡയറക്ടര്‍ കൊച്ചിയിലെത്തിയപ്പോള്‍ വ്യക്തമായി നിര്‍ദേശിച്ചിരുന്നു. സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കേസായതിനാല്‍ എല്ലാ വശങ്ങളും പരിശോധിച്ചാണ് ഓരോ ചുവടും ഇ ഡി വയ്‌ക്കുന്നത്.
ഇ ഡിയെ പേടിച്ചോടില്ലെന്ന് മുഹമ്മദ് റിയാസ്
ഇ ഡി റെയ്ഡുകളില്‍ പേടിച്ചോടില്ലെന്ന് മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സിഎംആര്‍എല്‍- എക്സാലോജിക് ഇടപാട് കേസുമായി ബന്ധപ്പെട്ട ചൊവ്വാഴ്ചത്തെ ഇ ഡി റെയ്ഡിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയമായും നിയമപരമായും ഈ വിഷയത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ലേക്കര്‍ ഇന്ത്യയെന്ന സ്ഥാപനത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് റിയാസ് വ്യക്തമായ മറുപടി പറഞ്ഞില്ല. അങ്ങനെയൊരു സ്ഥാപനം എവിടെയാണെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.
എക്‌സാലോജിക് കമ്പനി വിഷയത്തില്‍ സേവനമേകിയെന്ന് കരാര്‍ നല്കിയവരും കൊടുത്തവരും വ്യക്തമാക്കിയിട്ടുണ്ടെന്ന് റിയാസ് പറഞ്ഞു. അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയത്. നികുതിയടച്ച പണമാണത്. നിയമപരമായി നേരിടുന്നതിനാല്‍ ഓരോന്നിനും മറുപടി പറയാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
















