
തിരുവനന്തപുരം: ദേശീയ–അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ. ശരത് അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ സെപ്തംബർ 7ന് പുലർച്ചെ ഒന്നോടെയായിരുന്നു അന്ത്യം. ഭാര്യ: കെ. ഐ. ബിന്ദു. മക്കൾ: അഭിജിത്ത് ശരത്, അഭിരാം ശരത്. മരുമക്കൾ: അഞ്ചലി, അഭിരാമി. ചെറുമകൻ: ദേവ് ദത്ത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഒൻപത് അന്തർദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ശരത് മലയാള ചലച്ചിത്രരംഗത്തെ വേറിട്ട പ്രതിഭയായിരുന്നു.
2000ൽ പുറത്തിറങ്ങിയ ‘സായാഹ്നം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായും തിരക്കഥാകൃത്തായും ശരത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരവും നേടി. 2001ലെ മ്യൂണിക്ക് അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലും നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിലും ‘സായാഹ്നം’ പ്രദർശിപ്പിക്കപ്പെട്ടു.
‘സ്ഥിതി’ (2003), ‘ശീലാവതി’ (2006), ‘ദി ഡിസയർ–എ ജേർണി ഓഫ് എ വുമൺ’ (2011), ‘പരുദീസ’ (2012), ‘ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു’, ‘സ്വയം’ തുടങ്ങിയ ചിത്രങ്ങളിലൂടെ സാമൂഹികവും മാനുഷികവുമായ വ്യത്യസ്ത പ്രമേയങ്ങൾ ശരത് വെള്ളിത്തിരയിലെത്തിച്ചു. ‘സ്ഥിതി’ ബാങ്കോക്ക് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും ‘ശീലാവതി’ തായ്‌വാനിലെ ഏഷ്യ–പസഫിക് ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കപ്പെട്ടു.
ഇന്തോ–ചൈനീസ് സംയുക്ത സംരംഭമായ ‘ദി ഡിസയർ–എ ജേർണി ഓഫ് എ വുമൺ’ ശരത്തിന് അന്തർദേശീയ ശ്രദ്ധ നേടിക്കൊടുത്തു. ഇന്ത്യൻ ശാസ്ത്രീയ നർത്തകിയുടെയും ചൈനീസ് കലാകാരന്റെയും പ്രണയകഥ പറഞ്ഞ ചിത്രത്തിൽ ശിൽപ ഷെട്ടിയും ചൈനീസ് നടൻ സിയാ യുവും പ്രധാന വേഷങ്ങളിലെത്തി. ജനീവ ഉൾപ്പെടെ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ ചിത്രം പുരസ്‌കാരങ്ങൾ നേടി.
മതവും മനുഷ്യബന്ധങ്ങളും പ്രമേയമാക്കിയ ‘പരുദീസ’ മെക്സിക്കൻ, ആംസ്റ്റർഡാം ചലച്ചിത്രമേളകളിൽ അംഗീകാരം നേടി. ചാർലി ചാപ്ലിന്റെ അഭിനയജീവിതത്തിന്റെ ശതാബ്ദി പശ്ചാത്തലമാക്കി ഒരുക്കിയ ‘ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു’ ചാപ്ലിനോടുള്ള ആദരസമർപ്പണമായിരുന്നു. ഓട്ടിസവുമായി ബന്ധപ്പെട്ട സാമൂഹിക അവഗണനയും അതിനെ അതിജീവിക്കുന്ന അമ്മയുടെയും കുട്ടിയുടെയും ജീവിതവും പ്രമേയമാക്കിയ ‘സ്വയം’ ശ്രദ്ധേയമായി.
ഡോക്യുമെന്ററി രംഗത്തും ശരത് ശ്രദ്ധേയമായ സംഭാവനകൾ നൽകി. രാജാ രവിവർമയുടെ അപൂർവ ഭിത്തിചിത്രങ്ങളെക്കുറിച്ചുള്ള ‘ദി പെയിന്റഡ് എപിക്സ്’ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഭിത്തിചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് 1996ൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പും ലഭിച്ചു. ‘പുരാനി ധുൻ’, ‘ഡിവൈൻ ലവ്’, ‘ലാസ്യാംഗന’ തുടങ്ങിയ ഡോക്യുമെന്ററികളും ശ്രദ്ധേയമാണ്. ഒ.എൻ.വി. കുറുപ്പിന്റെ കവിതയെ ആസ്പദമാക്കിയ ‘ഭൂമിക്കൊരു ചരമഗീതം’ ഡോക്യുമെന്ററി–ഫിക്ഷൻ ഹ്രസ്വചിത്രവും ഏറെ പ്രശംസിക്കപ്പെട്ടു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശരത് ചലച്ചിത്രനിർമാണത്തിലും ജേണലിസത്തിലും ഔദ്യോഗിക പരിശീലനം നേടിയിരുന്നു. ചലച്ചിത്രകാരൻ ഷാജി എൻ. കരുണിന്റെയും സ്വിസ് ചലച്ചിത്രപ്രവർത്തകൻ മാർക്കസ് ഇംഹൂഫിന്റെയും കീഴിൽ പരിശീലനം നേടി.
മാധ്യമപ്രവർത്തകനായി പ്രവർത്തിച്ച ശേഷം കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഭാരത് ഭവൻ സെക്രട്ടറിയായും കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലെ എം.പി.സി.സി ഡയറക്ടറായും പ്രവർത്തിച്ചു.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സും അമേരിക്കയിലെ സെറോക്സ് പാളോ ആൾട്ടോ റിസർച്ച് സെന്ററും സഹകരിച്ച് നടത്തിയ ഇന്ത്യയിലെ ആദ്യകാല ശ്രദ്ധേയമായ മൾട്ടിമീഡിയ സംരംഭമായ ‘ഗീതഗോവിന്ദ’ത്തിന്റെ വിഷ്വൽ ഡയറക്ടറായും ശരത് പ്രവർത്തിച്ചു. 2007ലെ ലണ്ടൻ IUKFF ഫെസ്റ്റിവൽ ഡയറക്ടറായിരുന്നു. 2011ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറി അംഗമായും 2012ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ചെയർമാനായും സേവനമനുഷ്ഠിച്ചു.
വ്യത്യസ്തമായ ചിന്തയും പരീക്ഷണാത്മകമായ ആവിഷ്കാരശൈലിയും സാമൂഹിക പ്രതിബദ്ധതയും സൃഷ്ടികളുടെ മുഖമുദ്രയാക്കിയ ആർ. ശരത്തിന്റെ അപ്രതീക്ഷിത വിയോഗം കേരളത്തിന്റെ കലാ–സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമായി.