India

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

Published by
അനീഷ് അയിലം

ഗോവ: രാജ്യത്തെ ലഹരി മുക്തമാക്കാനുള്ള കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. നശാമുക്ത് ഭാരത് പദ്ധതിയുടെ ഭാഗമായി എല്ലാ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്(എഎന്‍ടിഎഫ്) 2027 മാര്‍ച്ചിനകം പൂര്‍ണ സജ്ജമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇതിന്റെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ 30 ദിവസത്തിനകം ലഭ്യമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഗോവയിലെ പനാജിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ അമിത്ഷാ പറഞ്ഞു.

2027 ജൂലൈ വരെയുള്ള കര്‍മ്മപദ്ധതി തയാറാക്കിയിട്ടുണ്ടെന്നും പോലീസ് മുതല്‍ നാര്‍ക്കോട്ടിക് വിഭാഗങ്ങള്‍, ഇ ഡി, സിബിഐ തുടങ്ങി വിവിധ വകുപ്പുകളെയും മന്ത്രാലയങ്ങളെയും സംസ്ഥാന സര്‍ക്കാരുകളെയും ഏകോപിപ്പിക്കാനും ലഹരിശൃംഖലയിലെ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ഉള്‍പ്പെടെ തകര്‍ക്കാനും ജോയിന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അന്വേഷണം ഏകോപിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുതല്‍ ജില്ലാ തലം വരെ നാഷണല്‍ നാര്‍ക്കോര്‍ട്ടിക്‌സ് കോ ഓര്‍ഡിനേഷന്‍ പോര്‍ട്ടലും (എന്‍കോര്‍ഡ്) രൂപീകരിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 അന്താരാഷ്‌ട്ര, അന്തര്‍ സംസ്ഥാന ലഹരി ശൃംഖലകളും 100 സിന്തറ്റിക്ക് ലഹരി നിര്‍മ്മാണ കേന്ദ്രങ്ങളും തകര്‍ക്കും. ലഹരിക്കടത്തിലെ 100 പിടികിട്ടാപ്പുള്ളികളെ നാട്ടിലെത്തിക്കും. ലഹരി മാഫിയ തലവന്മാരുടെ ഡേറ്റ തയാറാക്കും. വാണിജ്യാടിസ്ഥാനത്തില്‍ ലഹരിപിടികൂടുന്ന കേസുകളില്‍ സാമ്പത്തിക അന്വേഷണം നടത്തും. അതിര്‍ത്തികളിലും തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കാര്‍ഗോ കേന്ദ്രങ്ങളിലും കര്‍ശന സ്‌കാനിങ് ഏര്‍പ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു.

ലഹരിഉപയോഗം കുറയ്‌ക്കുന്നതിനായി 50 കോടി പൗരന്മാരെ ബോധവത്കരിക്കും. എന്‍സിസി, എന്‍എസ്എസ്, മേരാ യുവ ഭാരത് എന്നിവയിലൂടെ ഒരുലക്ഷം നശാ മുക്തി മിത്രങ്ങളെ പൂര്‍ണ്ണമായും ലഹരിമുക്തമാക്കാന്‍ വിദ്യാഭ്യാസ, കായിക മന്ത്രാലയങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. സാമൂഹ്യനീതി, ആരോഗ്യ വകുപ്പുകളും ജയില്‍ ഭരണകൂടവും ചേര്‍ന്ന് ലഹരിവിമുക്തി കേന്ദ്രങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കി 1751 ആയി വര്‍ദ്ധിപ്പിക്കും. 10000 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കാളികളാകുമെന്നും അമിത്ഷാ വ്യക്തമാക്കി.