Samskriti

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

പതിനാറാം വയസ്സില്‍ തന്നെ കൃഷ്ണന്‍ തന്റെ സമൂഹത്തില്‍ വ്യക്തതയുടെയും വിവേകത്തിന്റെയും മാതൃകയായി മാറിയിരുന്നു. മുതിര്‍ന്നവര്‍ പോലും ഉപദേശത്തിനായി അവനെ സമീപിച്ചു. രാധയെ വിവാഹം കഴിച്ച് ആ സമൂഹത്തിന്റെ നേതാവായി കൃഷ്ണന്‍ മാറുമെന്ന് കരുതിയിരുന്ന നിമിഷത്തിലാണ്, തന്റെ ജീവിതദൗത്യം മറ്റൊന്നാണെന്ന് അവന്‍ തിരിച്ചറിയുന്നത്. സദ്ഗുരു ആ കഥ വിവരിക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വൃന്ദാവനത്തിലെ ഒരു ചെറിയ കുളത്തില്‍ കാളിയന്‍ എന്നൊരു സര്‍പ്പം വസിച്ചിരുന്നു. സര്‍പ്പങ്ങളുടെ വലിയൊരു സംഘത്തോടൊപ്പം അവിടെ ജീവിച്ചിരുന്ന കാളിയന്‍ എല്ലാവര്‍ക്കും ഒരു ഭീതിസ്വപ്‌നമായി മാറി. ആ കുളത്തില്‍ സര്‍പ്പങ്ങള്‍ വളരെയധികം പെരുകിയതിനാല്‍, അവിടെ വെള്ളം കുടിക്കാനെത്തുന്ന മനുഷ്യരും മൃഗങ്ങളും സര്‍പ്പങ്ങളുടെ കടിയേറ്റ് മരിക്കുന്നത് പതിവായി.

ഒരു ദിവസം പശുക്കളുമായി ഇടയബാലന്മാര്‍ അതുവഴിയെത്തി. അതില്‍ ചില പശുക്കള്‍ക്ക് സര്‍പ്പങ്ങളുടെ കടിയേല്‍ക്കുകയും അവ ചത്തുപോകുകയും ചെയ്തു. വീട്ടില്‍ ചെന്നാല്‍ കിട്ടാന്‍ പോകുന്ന ശകാരമോര്‍ത്ത് ബാലകര്‍ കരയാന്‍ തുടങ്ങി. ഇതുകണ്ട കൃഷ്ണന്‍, ”ഇനി ഇത് അനുവദിക്കില്ല, ഈ സര്‍പ്പത്തെ ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം” എന്നു പറഞ്ഞ് കുളത്തിലേക്ക് എടുത്തുചാടി. അത് കണ്ടുനിന്നവര്‍ ഇത് കൃഷ്ണന്റെ അന്ത്യം തന്നെയായിരിക്കുമെന്ന് കരുതി. അവന്‍ കുളത്തിലുണ്ടാക്കിയ ഓളങ്ങള്‍ കാരണം കാളിയന്‍ അതിവേഗം കൃഷ്ണന്റെ നേരെ നീന്തിയെത്തി. കൃഷ്ണന്‍ ആ സര്‍പ്പത്തെ പിടികൂടി കരയിലെത്തിച്ച് പൂര്‍ണ്ണമായും കീഴടക്കി. മനുഷ്യരെയെന്നപോലെ മൃഗങ്ങളെയും വശത്താക്കാന്‍ കൃഷ്ണന് പ്രത്യേകമായൊരു കഴിവുണ്ടായിരുന്നു. ആ വലിയ സര്‍പ്പത്തെ അവന്‍ ദൂരെയെവിടെയോ കൊണ്ടുപോയി വിട്ടു, ബാക്കിയുള്ള സര്‍പ്പങ്ങളെല്ലാം അതിന് പിന്നാലെ പോവുകയും ചെയ്തു. ഭാരതത്തില്‍ സര്‍പ്പങ്ങളെ കൈകാര്യം ചെയ്യാന്‍ അറിവുള്ളവരുണ്ട്. ചില മന്ത്രങ്ങള്‍ ഉരുവിട്ടും പ്രത്യേക രീതികള്‍ പ്രയോഗിച്ചും അവര്‍ ഒരിടത്ത് ഇരുന്നാല്‍, നൂറുകണക്കിന് സര്‍പ്പങ്ങള്‍ അവരുടെ മുന്നില്‍ വന്നുകൂടും. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയാം. ഇവ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിത്തന്നെ നിലകൊള്ളുന്നു.

അങ്ങനെ കൃഷ്ണന്‍ സര്‍പ്പങ്ങളെയെല്ലാം പിടികൂടി മറ്റൊരിടത്ത് കൊണ്ടുപോയി വിട്ട് ആ കുളം സര്‍പ്പങ്ങളില്‍ നിന്ന് മുക്തമാക്കി. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു സംഭവമായി മാറി. എല്ലാവരും ഭയന്നുവിറച്ചിരുന്ന ആ സര്‍പ്പങ്ങളെയെല്ലാം ഇത്ര എളുപ്പത്തില്‍ നീക്കം ചെയ്തതിനെ ജനങ്ങള്‍ അത്ഭുതങ്ങളില്‍ അത്ഭുതമായിട്ടാണ് കണ്ടത്.

കൃഷ്ണന്‍ കാളിയനുമായി മല്ലിടുന്ന വാര്‍ത്തയറിഞ്ഞ്
ഗ്രാമം മുഴുവനും അവിടെ തടിച്ചുകൂടി. അവിടെ നടക്കുന്ന കാര്യങ്ങള്‍ എല്ലാവരും ഞെട്ടലോടെയും അത്ഭുതത്തോടെയും നോക്കിനിന്നു. കൃഷ്ണന്‍ കുളത്തില്‍നിന്ന് പുറത്തുവന്നതും രാധ ഉറക്കെ നിലവിളിച്ച് ഓടിയെത്തി അവനെ കെട്ടിപ്പിടിച്ച് ബോധരഹിതയായി വീണു. ഈ പെണ്‍കുട്ടി ഇങ്ങനെ സ്വയം മറന്ന് പെരുമാറുന്നത് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ക്ക് ഒട്ടും ശരിയായി തോന്നിയില്ല. അന്നുമുതല്‍, രാധയുടെ കുടുംബം അവളെ വീട്ടില്‍ തന്നെ തടഞ്ഞുവെച്ചു. കൃഷ്ണനോടൊപ്പം പോകാനും നൃത്തം ചെയ്യാനും കളിക്കാനും കഴിയാതെ രാധ ഉള്ളില്‍ നീറിക്കൊണ്ടിരുന്നു. കൃഷ്ണന്റെ പുല്ലാങ്കുഴല്‍ നാദം കേള്‍ക്കുമ്പോഴും രാസലീല നടക്കുമ്പോഴും അവള്‍ക്ക് സ്വയം നിയന്ത്രിക്കാനാകാതെ അവിടേക്ക് ഓടിപ്പോകാന്‍ ശ്രമിക്കും. അതിനാല്‍ അവര്‍ ഒടുവില്‍ അവളെ കട്ടിലിനോടപചേര്‍ത്തു കെട്ടിയിട്ടു.

അടുത്ത പൗര്‍ണ്ണമിരാവില്‍ കൃഷ്ണന്റെ പുല്ലാങ്കുഴല്‍നാദം കേട്ടതും സ്വയം നിയന്ത്രിക്കാനാവാതെ, രാധ സ്വന്തം ശരീരം പോലും ഉപേക്ഷിച്ച് അവിടെ എത്തുമെന്നായി. രാധയുടെ ഈ തീവ്രമായ ആഗ്രഹവും അവള്‍ അനുഭവിക്കുന്ന വേദനയും മനസ്സിലാക്കിയ കൃഷ്ണന്‍, ഉദ്ധവനെയും ബലരാമനെയും കൂട്ടി അവളുടെ വീട്ടിലെത്തി. അവര്‍ മേല്‍ക്കൂരയില്‍ കയറി ഓടുകള്‍ മാറ്റി, പതുക്കെ അകത്തേക്ക് ഇറങ്ങി രാധയെ കെട്ടിയിരുന്ന കയര്‍ അഴിച്ചു. ബലരാമന്‍ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് തൂങ്ങി നിന്ന് ഇരുവരെയും മുകളിലേക്ക് ഉയര്‍ത്തി അവരെ രക്ഷപ്പെടുത്തി. പിന്നെ രാത്രി മുഴുനീളം നീണ്ടുനിന്ന നൃത്തത്തില്‍ അവര്‍ മുഴുകി. പിറ്റേന്ന് രാവിലെ രാധയുടെ വീട്ടുകാര്‍ നോക്കുമ്പോള്‍, രാധ കട്ടിലില്‍ തന്നെ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്.

ഈ സംഭവത്തിന് ശേഷം തനിക്ക് രാധയെ വിവാഹം കഴിക്കണമെന്ന് കൃഷ്ണന്‍ അമ്മയോട് പറഞ്ഞു. എന്നാല്‍ യശോദ അതിനെ ശക്തമായി എതിര്‍ത്തു: ‘അവള്‍ നിനക്ക് ചേര്‍ന്നവളല്ല. നിന്നെക്കാള്‍ അഞ്ചു വയസ്സ് മൂത്തതാണ്. കംസന്റെ സൈന്യത്തിലുള്ള ഒരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചതുമാണ്. അവന്‍ യുദ്ധം കഴിഞ്ഞു വരുമ്പോള്‍ അവളെ കൂട്ടിക്കൊണ്ടുപോകും. മാത്രമല്ല, ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മരുമകളുമല്ല അവള്‍. അവള്‍ താഴ്ന്ന കുടുംബത്തില്‍പെട്ടവളാണ്, വെറുമൊരു ഇടയപ്പെണ്‍കുട്ടി. നീ ഗ്രാമമുഖ്യന്റെ മകനാണ്, നിനക്ക് അനുയോജ്യയായ ഒരു വധുവിനെ ഞങ്ങള്‍ കണ്ടെത്തും.’ അപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു, ”ആര്‍ക്കാണ് അനുയോജ്യം, ആര്‍ക്കല്ല എന്നൊന്നും എനിക്കറിയില്ല. അവള്‍ എന്നെ കണ്ട നിമിഷം മുതല്‍ എന്നെ സ്‌നേഹിക്കുകയും, എന്നില്‍ തന്നെ ജീവിക്കുകയും ചെയ്തവളാണ്. എനിക്ക് ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം.”

അമ്മയും മകനും തമ്മിലുള്ള വാദപ്രതിവാദത്തിനൊടുവില്‍ യശോദയ്‌ക്ക് ഇനി ഒന്നും പറയാനില്ലാതായപ്പോള്‍, അവള്‍ നന്ദഗോപരോട് പരാതി പറഞ്ഞു. ”നമ്മുടെ മകന് ആ പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്യണം എന്ന് പറയുന്നു. അവളാണെങ്കില്‍ ഒട്ടും ലജ്ജയില്ലാതെ മറ്റു ആണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്തുകൊണ്ട് നടക്കുന്നവളും!” നന്ദന്‍ വളരെ ദയവുള്ളവനും തന്റെ മകനെക്കുറിച്ച് വലിയ മതിപ്പുള്ളവനുമായിരുന്നു. അദ്ദേഹം കൃഷ്ണനോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കൃഷ്ണന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.
കൃഷ്ണനെ ഗാര്‍ഗ്ഗാചാര്യരുടെ അടുത്തേക്ക് കൊണ്ടുപോകേണ്ട സമയമായെന്ന് നന്ദന്‍ കരുതി. അവര്‍ ഗാര്‍ഗ്ഗാചാര്യരുടെ അടുത്തെത്തിയപ്പോള്‍, അദ്ദേഹത്തിന്റെ ശിഷ്യനും പിന്നീട് കൃഷ്ണന്റെ ഗുരുവുമായ സാന്ദീപനിയും അവിടെ ഉണ്ടായിരുന്നു. അവര്‍ കൃഷ്ണനോട് പറഞ്ഞു, ‘നിന്റെ ജീവിതലക്ഷ്യം മറ്റൊന്നാണ്. നീ ഒരു രക്ഷകനാണെന്നും ഈ ലോകത്തിലെ ധര്‍മ്മത്തിന്റെ പരിപാലകനാണെന്നും പ്രവചിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ നീ ഈ ഗോപികയെ വിവാഹം കഴിക്കുന്നത് ഉചിതമല്ല. നിനക്ക് പൂര്‍ത്തിയാക്കാന്‍ ഒരു മഹത്തായ ദൗത്യം കാത്തിരിക്കുന്നു.’

കൃഷ്ണന്‍ ചോദിച്ചു, ”ഇതെന്തുതരം ധര്‍മ്മനിയോഗത്തെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്? ധര്‍മ്മം സ്ഥാപിക്കണമെന്ന് നിങ്ങള്‍ എന്നോട് പറയുന്നു, എന്നാല്‍ അധര്‍മ്മത്തിലൂടെ ഈ ധര്‍മ്മപ്രചാരണത്തിന് തുടക്കം കുറിക്കുന്നത് ശരിയാണോ? സമൂഹത്തില്‍ നീതി നടപ്പിലാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നു, അനീതി നിറഞ്ഞ ഒരു പ്രവൃത്തിയിലൂടെ ഇത് ആരംഭിക്കുന്നത് ഉചിതമാണോ?’

ഗാര്‍ഗ്ഗാചാര്യര്‍ കൃഷ്ണനോട് ചോദിച്ചു: ”അധര്‍മ്മമായ എന്തെങ്കിലും ചെയ്യാന്‍ നിന്നോട് ആരാണ് ആവശ്യപ്പെട്ടത്?”
അപ്പോള്‍ കൃഷ്ണന്‍ അദ്ദേഹത്തോട് പറഞ്ഞു: ”ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്നെ ഉരലില്‍ കെട്ടിയിട്ടിരുന്ന സമയത്ത്, ഈ പെണ്‍കുട്ടി എന്നെ കണ്ട ആ നിമിഷം മുതല്‍, ഞാന്‍ അവളുടെ ജീവന്റെ ഉറവിടമായി മാറിയതാണ്. അവളുടെ ഹൃദയം എനിക്കുവേണ്ടിയാണ് മിടിക്കുന്നത്. അവളുടെ ശരീരത്തിലെ ഓരോ കോശവും എനിക്കുവേണ്ടിയാണ് തുടിക്കുന്നത്. ഒരു നിമിഷം പോലും എന്നെ കൂടാതെ അവള്‍ ജീവിച്ചിട്ടില്ല. ഒരു ദിവസം എന്നെ കണ്ടില്ലെങ്കില്‍ അവള്‍ പകുതി ജീവനറ്റവളാകും. അവള്‍ പൂര്‍ണ്ണമായും എന്നില്‍ ജീവിച്ചു, ഞാന്‍ അവളിലും ജീവിച്ചു. ഇപ്പോള്‍ ഞാന്‍ അവളില്‍ നിന്ന് അകന്നുപോയാല്‍, അവള്‍ തീര്‍ച്ചയായും മരിച്ചുപോകും. അന്ന് സര്‍പ്പത്തിനൊപ്പം ഞാന്‍ ആ കുളത്തില്‍ അകപ്പെട്ടപ്പോള്‍, അവിടെവെച്ച് ഞാന്‍ മരിച്ചിരുന്നെങ്കില്‍, ഈ ഗ്രാമത്തില്‍ ഒരുപാട് ഹൃദയങ്ങള്‍ തകരുമായിരുന്നു എന്നെനിക്കറിയാം. എന്നാല്‍ രാധ അവിടെവെച്ചുതന്നെ മരിച്ചുവീഴുമായിരുന്നു.’
(തുടരും)