പൂര്‍വ്വാശ്രമത്തില്‍ നാഗരാജന്‍ എന്ന് അറിയപ്പെട്ടിരുന്ന സ്വാമി ശങ്കരാമൃതാനന്ദ പുരി, ഒരു പൂര്‍ണ്ണ സമര്‍പ്പിതനായ സംന്യാസിവര്യന്റെ സമഗ്ര മാതൃകയായിരുന്നു. ആര്യവൈദ്യ ഫാര്‍മസിയുടെ ഗുരുകുലത്തിലെ ആദ്യത്തെ ബാച്ചില്‍ പഠിച്ചിറങ്ങിയ അദ്ദേഹം, ബിരുദാനന്തര പഠനത്തിനുശേഷമാണ് തൊണ്ണൂറുകളില്‍ മാതാ അമൃതാനന്ദമയീ മഠത്തിലേക്ക് എത്തുന്നത്. സ്വാമിജിയുടെ പിതാവ് രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ബാല്യകാലത്ത് പരമപൂജനീയ ഗുരുജി ഗോള്‍വാള്‍ക്കര്‍ അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിക്കുകയും, സ്വാമിജിയുടെ പിതാവ് തന്റെ സ്വത്തിന്റെ കുറച്ചു ഭാഗം സംഘത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
സംസ്‌കൃതത്തിലും ആയുര്‍വേദത്തിലും ഒരുപോലെ പണ്ഡിത്യം നേടിയ സ്വാമിജിക്ക് ആത്മീയതയിലും വളരെയധികം നിഷ്ണാതത്വമുണ്ടായിരുന്നു. മഠത്തിലെത്തിയതോടെ പൂര്‍ണ്ണ സമര്‍പ്പണത്തോടെയുള്ള ഒരു ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ചു. ആശ്രമത്തിന്റെ ഔദ്യോഗികവും ആത്മീയവുമായ ചുമതലകള്‍ ഒരേപോലെ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു.
മധുരയിലെ ആശ്രമാധിപതിയായിരിക്കെ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ സംഘടിപ്പിച്ച അദ്ദേഹം, പിന്നീട് മാതാ അമൃതാനന്ദമയി മഠത്തിന്റെ വൈദ്യവിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തു. അമൃത മെഡിക്കല്‍ കോളേജിന്റെ ഡയറക്ടറായും തുടര്‍ന്ന് ഡീനായും സേവനമനുഷ്ഠിച്ചു. ഇത്തരം ഉത്തരവാദിത്തങ്ങള്‍ക്കിടയിലും തന്റെ നിത്യനിദാനചര്യകളിലോ ഉപാസനയിലോ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
ജീവിതത്തിന്റെ അവസാന നാളുകളില്‍ ശരീരം പൂര്‍ണ്ണമായി വഴങ്ങാതിരുന്ന സമയത്തുപോലും, വൈദ്യവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചുറ്റുമുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്ത് തന്റെ ജീവിതത്തെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി മാറ്റി.
ഒരു പ്രഭാഷകന്‍ എന്നതിലുപരി മികച്ചൊരു എഴുത്തുകാരനും കൂടിയായിരുന്നു. ലളിതാ സഹസ്രനാമത്തിന് തയ്യാറാക്കിയ സമഗ്രമായ വ്യാഖ്യാനം അദ്ദേഹത്തിന്റെ അഗാധമായ വിജ്ഞാനത്തിന് തെളിവാണ്. ലളിതാംബികയുടെ ഉപാസനയും ലളിതാ സഹസ്രനാമ വ്യാഖ്യാനവും ഏവര്‍ക്കും വിലപ്പെട്ട ഒരു മുതല്‍ക്കൂട്ടാണ്. അമ്മയുടെ സന്ദര്‍ശനങ്ങളോട് അനുബന്ധിച്ച് സുവനീറുകളും പ്രഭാഷണങ്ങളും അതിവേഗത്തില്‍ തയ്യാറാക്കുന്നതിലും, പ്രിന്റിംഗ്-പബ്ലിഷിംഗ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സ്വാമിജി മികച്ച വൈദഗ്‌ദ്ധ്യം പുലര്‍ത്തിയിരുന്നു. ഇത്രയധികം കഴിവുകള്‍ ഉണ്ടായിരുന്നിട്ടും ‘പ്രസിദ്ധി പരാങ്മുഖത’ അഥവാ പ്രശസ്തിയോട് യാതൊരു ആഗ്രഹവുമില്ലാത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. വലിയ സംഘാടന മികവ് കാണിക്കുമ്പോഴും ഒരിക്കലും സ്റ്റേജിലോ പ്രശസ്തിയുടെ മുന്‍നിരയിലോ നില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.
വാക്കിലും പ്രവൃത്തിയിലുമുള്ള പൂര്‍ണ്ണ സമര്‍പ്പണമായിരുന്നു സ്വാമിജിയുടെ മുഖമുദ്ര. അമ്മയുടെ വാക്കുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയും അത് നിറവേറ്റാന്‍ ഏതറ്റം വരെയും പോകുകയും ചെയ്യുന്ന അനുഭവം ഞാനുള്‍പ്പെടെ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ദയാനന്ദ സരസ്വതി സ്വാമികള്‍ കുറച്ചു സ്ഥലം ‘അമൃതകുടീരത്തിന്’ വേണ്ടി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒരു വര്‍ഷമായി കിട്ടിയില്ല, പലരും അത് മറന്നുപോയി. അമ്മ പറഞ്ഞു എന്നൊരു വാക്കുകൊണ്ട് ശങ്കരാമൃതാനന്ദ സ്വാമികള്‍ എന്നെയും കൂട്ടി ആനക്കട്ടിയിലെ ദയാനന്ദ സരസ്വതി സ്വാമികളുടെ അടുത്തെത്തി. സാമിജി അവിടെയിരുന്നുകൊണ്ട്, ‘ഞാന്‍ അത് മറന്നുപോയി’ എന്ന് വിവേകാനന്ദ കേന്ദ്രത്തിലുള്ള ആളുകളോട് പറയുന്ന ഒരു സന്ദര്‍ഭമുണ്ട്. അതിനുശേഷം കാര്യങ്ങള്‍ വേഗത്തില്‍ നടന്നു, അവിടെത്തന്നെ വീടുകെട്ടി കൊടുക്കുകയും ചെയ്തു.
ഈ സംഭവം അദ്ദേഹത്തിന്റെ അചഞ്ചലമായ സമര്‍പ്പണത്തിന് തെളിവാണ്. തോട്ടെക്കാവിലുള്ള ധന്വന്തരി മൂര്‍ത്തിയുടെ ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം അവിടെ ഒരു ‘ധന്വന്തരി വൈദ്യഗ്രാമം’ പടുത്തുയര്‍ത്തണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നത്.
യാതൊരുവിധ അഹങ്കാരവുമില്ലാത്ത പെരുമാറ്റം, ലാളിത്യം, സഹിഷ്ണുത, ശാന്തത എന്നിവയൊക്കെയായിരുന്നു സ്വാമി ശങ്കരാമൃതാനന്ദപുരിയുടെ സംന്യാസ ജീവിതത്തിന്റെ ലക്ഷണങ്ങള്‍. എത്ര കഠിനമായ പരീക്ഷണങ്ങളെയും പുഞ്ചിരിയോടെ നേരിട്ട ആ പവിത്രമായ ജീവിതം ഏതൊരു സംന്യാസിക്കും ആത്മീയസാധകനും ഒരുപോലെ വഴികാട്ടിയാണ്. സമാധാനപൂര്‍ണ്ണവും സമര്‍പ്പിതവുമായ ആ പുണ്യജീവിതത്തിന് മുന്നിലും സ്വാമിജിയുടെ പാദാരവിന്ദങ്ങളിലും പ്രണാമാഞ്ജലികള്‍ അര്‍പ്പിക്കാം.













