വൈദ്യം ഒരു തൊഴില്‍ മാത്രമല്ല, മനുഷ്യജീവിതത്തോടുള്ള ഉത്തരവാദിത്വവും കരുണയും നിറഞ്ഞ മഹത്തായ സേവനമാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് ഇന്നലെ വിടപറഞ്ഞ ഡോ. ജി. ഗണപതി റാവു. ധാരാളം ശിഷ്യസമ്പത്തുള്ള അദ്ദേഹം തന്റെ പ്രഗത്ഭരായ ശിഷ്യരെയും പ്രതിഭകളായ ഗുരുനാഥന്മാരെയും കുറിച്ച് ആദരവോടെയാണ് എന്നും സംസാരിക്കാറ്. ഡോ. എസ്. അച്ചുതന്‍ നായര്‍, അന്തരിച്ച ഡോ. ജി.കെ. വാര്യര്‍ എന്നിവരെക്കുറിച്ച് അദ്ദേഹം വാചാലനാവാറുണ്ട്.
കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലെ സേവനത്തിന് ശേഷം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ക്ലിനിക്കല്‍ മെഡിസിന്‍ തലവനായ ഗണപതി റാവുവാണ് അവിടെ ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിക്കുന്നതിന് നേതൃത്വം നല്‍കിയത്.
ഈയിടെ നടത്തിയ സൗഹൃദസംഭാഷണത്തില്‍ സ്വന്തം ജീവിതയാത്രയിലെ അനുഭവങ്ങള്‍, ശിഷ്യന്‍മാര്‍, ഗുരുനാഥന്മാര്‍ തുടങ്ങി ഭാരതത്തിന്റെ പ്രധാനമന്ത്രി, നൂറ് വര്‍ഷത്തെ സംഘത്തിന്റെ പ്രവര്‍ത്തനം എന്നിവയൊക്കെ കടന്നുവന്നത് ഓര്‍ക്കുന്നു. നല്ല വായനക്കാരനായ അദ്ദേഹം ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഈയടുത്ത് പുറത്തിറങ്ങിയ ഒരു പുതിയ പുസ്തകം വായിക്കുകയായിരുന്നു. മകള്‍ അയച്ചുകൊടുത്ത സംഘത്തിന്റെ നൂറ് വര്‍ഷത്തെ യാത്ര അടയാളപ്പെടുത്തിയ ഗ്രന്ഥം എനിക്ക് കാണിച്ചു തന്നു. വായിച്ചു കഴിഞ്ഞ ശേഷം തരാമെന്ന് പറയുകയും ചെയ്തു. തന്റെ ജീവിതയാത്ര അടയാളപ്പെടുത്തിയ രചനയാണ് ഡോ. ഗണപതി റാവുവും പത്‌നി ഡോ. കെ.ആര്‍. ഗിരിജയും ചേര്‍ന്ന് എഴുതിയ ‘ഫെയ്‌ത്ത് ആന്റ് ഫേറ്റ്’ എന്ന പുസ്തകം. രോഗിയെയും കുടുംബത്തെയും ചേര്‍ത്തുപിടിക്കുന്ന മാനസിക സമീപനമാണ് യഥാര്‍ത്ഥ വൈദ്യസേവനം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശം.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന അന്തരിച്ച പി. പരമേശ്വരന്‍ തുടങ്ങി നിരവധി പേരെ അമൃത ഹോസ്പിറ്റലില്‍ ചികിത്സിച്ചതും ഡോക്ടറായിരുന്നു. വൈദ്യരംഗത്തിന് പുറമെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. രാഷ്‌ട്രചിന്തയും ആദ്ധ്യാത്മിക ചിന്തയും മനുഷ്യസ്‌നേഹിയായ ഡോക്ടര്‍ ചേര്‍ത്തുപിടിച്ചു.
ഐഎംഎ മുന്‍ പ്രസിഡണ്ട്, കാലിക്കറ്റ് കോ – ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് സ്ഥാപകാംഗം, പ്രസിഡന്റ്, സംയുക്ത ഗൗഡ സാരസ്വത സഭ ഓണററി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം പാലിയേറ്റീവ് കെയര്‍ രംഗത്തും സജീവമായിരുന്നു.
















