India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാഠ്മണ്ഡു: മഹാപ്രളയത്തിന്റെ നടുക്കം മാറുംമുമ്പേ നേപ്പാളിന് വീണ്ടും ആശങ്ക. ദാര്‍ചുല ജില്ലയില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ ചൗലാനി നദിയുടെ ഒഴുക്ക് ഭാഗികമായി തടസപ്പെട്ടു. നദിയില്‍ മണ്ണും പാറയും അടിഞ്ഞുകൂടിയതോടെ വെള്ളം കൂടുതല്‍ തടഞ്ഞുനിന്നാല്‍ പെട്ടെന്നുള്ള പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. നദിയുടെ താഴ്വരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

ആഗസ്ത് 26ലെ മഹാപ്രളയത്തിന്റെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ ഭീഷണി. റാസുവ, നുവാകോട്ട്, ധാദിങ് മേഖലകളില്‍ ആയിരക്കണക്കിന് ആളുകളെ ബാധിച്ച ദുരന്തത്തിന് പിന്നാലെ ജനങ്ങള്‍ ഇപ്പോഴും ഭീതിയിലാണ്. ചൗലാനിയിലെ പുതിയ മണ്ണിടിച്ചിലില്‍ വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണമായി നിലച്ചിട്ടില്ല. എന്നാല്‍ മണ്ണും പാറയും കൂടുതല്‍ ഇടിഞ്ഞുവീണ് നദി പൂര്‍ണമായി തടസപ്പെട്ടാല്‍ പിന്നില്‍ വെള്ളം കെട്ടിനിന്ന് താഴേയ്‌ക്ക് അതിവേഗം ഒഴുകിയെത്താനുള്ള സാധ്യതയാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

ഇതിനിടെ ലാങ്ടാങ് ലിറുങ്ങിന് സമീപം മണ്ണിടിച്ചിലിനെ തുടര്‍ന്ന് രൂപപ്പെട്ട തടാകവും അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ അത് അപകടകരമായ നിലയിലെത്തിയിട്ടില്ലെന്നാണ് നേപ്പാളിന്റെ ഫ്‌ലഡ് ഫോര്‍കാസ്റ്റിങ് വിഭാഗം അറിയിച്ചത്.

Recent Posts