നേപ്പാളില്‍ ടിബറ്റന്‍ അതിര്‍ത്തിക്കടത്തുള്ള റസുവ ജില്ലയില്‍ ഉണ്ടായ മിന്നല്‍ പ്രളയം ഹൃദയഭേദകമാണ്. ഇതുവരെ 300 പേര്‍ മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. 500 ലേറെ പേരെ കാണാതായി. ഇവരില്‍ 100 ലേറെ പേര്‍ ഭാരതത്തില്‍ നിന്നുള്ളവരാണെന്ന് പറയപ്പെടുന്നു. വെള്ളത്തിന്റെ മരണപ്പാച്ചിലില്‍ ഏതാനും ഗ്രാമങ്ങള്‍ തന്നെ ഒലിച്ചുപോയി എന്നറിയുമ്പോള്‍ ദുരന്തത്തിന്റെ ആഴം ഊഹിക്കാവുന്നതേയുള്ളൂ. നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.
പ്രളയത്തെത്തുടര്‍ന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അധികൃതര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നേപ്പാളില്‍നിന്ന് ഉത്ഭവിക്കുന്ന ഗണ്ഡക്, കോസി നദികളിലൂടെ വെള്ളം കുതിച്ചെത്താന്‍ സാധ്യത നിലനില്‍ക്കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തര്‍പ്രദേശ്-ബിഹാര്‍ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
നേപ്പാളിലെ പ്രകൃതിദുരന്തം മറ്റൊരു രാജ്യത്ത് നടക്കുന്നതായി കരുതാന്‍ ഭാരതത്തിന് കഴിയില്ല. സാംസ്‌കാരികമായി മാത്രമല്ല ഭൂമിശാസ്ത്രപരമായും ഭാരതവുമായി ആത്മബന്ധമുള്ള രാജ്യമാണല്ലോ നേപ്പാള്‍. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഈ വികാരം ഉള്‍ക്കൊള്ളുന്നുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി മോദി, ദുരന്തമുഖത്ത് നേപ്പാള്‍ ജനതയ്‌ക്കൊപ്പം ഭാരതം പൂര്‍ണ്ണമായും നിലകൊള്ളുമെന്നും, സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും തയ്യാറാണെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. നേപ്പാളിലെ ഭാരത പൗരന്മാര്‍ക്കായി നമ്മുടെ എംബസി അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
എന്താണ് നേപ്പാളിലെ മിന്നല്‍ പ്രളയത്തിന് കാരണം എന്നത് സംബന്ധിച്ച വിവരങ്ങളില്‍ കൃത്യത വരാനുണ്ട്. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കു സമീപം ഭോട്ടെ കോശി നദിയില്‍ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതാണ് പ്രളയത്തിന് കാരണമെന്ന് വിലയിരുത്തലുണ്ട്. ടിബറ്റില്‍ ഭൂകമ്പം അനുഭവപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രളയമുണ്ടായതെന്നും, മഞ്ഞുമലകള്‍ ഉരുകിയൊലിച്ചതാകാം ദുരന്തത്തിന് വഴിവെച്ചതെന്നുമാണ് നിഗമനം. നിരവധി ജില്ലകളിലേക്ക് പ്രളയം പടര്‍ന്നുപിടിച്ചു.
ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ആദ്യഘട്ട വിവരങ്ങളും വിലയിരുത്തിയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. അതിവേഗമാണ് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതും പ്രളയം രൂപപ്പെട്ടതും. നിരവധി ജലനിരീക്ഷണ കേന്ദ്രങ്ങള്‍ പ്രളയത്തില്‍ തകരുകയും ഒലിച്ചുപോകുകയും ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളില്‍ കൂറ്റന്‍ പാറകളും മണ്ണും വന്നു വീണ് നദിയുടെ ഒഴുക്ക് ഭാഗികമായി തടസ്സപ്പെടുകയുമുണ്ടായി. ഇത് പെട്ടെന്ന് തകര്‍ന്ന് രണ്ടാമതൊരു പ്രളയത്തിന് വഴിവെച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും സഹായിക്കുക എന്നതാണ് ഭാരതത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യം. ദുരന്തത്തിന് ഇരയായവര്‍ക്ക് വൈദ്യസഹായവും ഭക്ഷണവും എത്തിക്കണമെന്നുണ്ടെങ്കില്‍ അതും ചെയ്യേണ്ടിവരും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 47.5 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ നേപ്പാളിലേക്ക് അയച്ചു കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി ബെയ്‌ലി പാലങ്ങള്‍ തയ്യാറാക്കാന്‍ ഭാരതം സഹായിക്കും. മരിച്ചവരില്‍ ഭാരതീയര്‍ ഉണ്ടോ എന്നതില്‍ ഇപ്പോള്‍ വിവരം ഇല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്നുള്ള 21 പേരെ രക്ഷിച്ചു. ചൈനീസ് മേഖലയില്‍ 200 പേര്‍ കുടുങ്ങിക്കിക്കുന്നുണ്ട്. ഇഷ ഫൗണ്ടേഷന്‍ വഴി പോയവരില്‍ ഭാരത വംശജരുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു. പ്രളയ ദുരിതത്തില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി ആളുകള്‍ ഉണ്ടാവാം. ഇവരില്‍ നിരവധി മലയാളികളുമുണ്ട്. ദുരന്തത്തിന് നേര്‍ സാക്ഷ്യം നേര്‍സ് വഹിച്ച ഒരു മലയാളി അതിന്റെ ഭീകരത വിശദീകരിച്ചിട്ടുണ്ട്. നേപ്പാള്‍ സര്‍ക്കാരുമായി സഹകരിച്ച്, കാണാതായവരെ കണ്ടെത്തുന്നതിനും, സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനുമാണ് ഇപ്പോള്‍ പ്രാധാന്യം നില്‍ക്കേണ്ടത്.















