
ന്യൂദല്‍ഹി: വരാന്‍ പോകുന്നത് ഡ്രോണ്‍ യുദ്ധങ്ങളുടെ കാലമാണ്. ആളില്ലാത്ത ആകാശവാഹനങ്ങള്‍ യുദ്ധത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് ഒരു കാരണമുണ്ട്. ആള്‍നാശം കുറയ്‌ക്കല്‍. ഈ ഡ്രോണ്‍ സാങ്കേതികവിദ്യയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നും വലിയൊരു സംഭാവന ഉണ്ടായിരിക്കുന്നു.
ശത്രുക്കളെ ആക്രമിക്കുക മാത്രമല്ല, ശത്രുപാളയങ്ങളില്‍ നിരീക്ഷണം നടത്താനും ആക്രമണലക്ഷ്യം തെരഞ്ഞെടുക്കാനും രഹസ്യവിവരം ശേഖരിക്കാനും എതിരാളികളുടെ പ്രതിരോധസംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും ഡ്രോണുകള്‍ക്ക് സാധിക്കും. ഡ്രോണുകളുടെ ശ്രേണിയില്‍ ഇപ്പോള്‍ നിരവധി വകഭേദങ്ങള്‍ ഉണ്ടായിരിക്കുന്നു. ചാവേര്‍ ഡ്രോണുകള്‍, ആകാശത്ത് ഏറെ നേരം നിന്ന് ശത്രുവിനെ നിരീക്ഷിക്കുന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍, അറ്റാക്ക് ബോട്ടുകള്‍, സ്വയം നിയന്ത്രിക്കുന്ന അന്തര്‍വാഹിനികള്‍…എന്നിങ്ങനെ പല രൂപങ്ങള്‍ കൈവരിച്ചിരിക്കുകയാണ് ഡ്രോണുകള്‍.
ഇപ്പോഴിതാ ബെംഗളൂരുവില്‍ നിന്നും ഡ്രോണ്‍ സംബന്ധിച്ച ഒരു സന്തോഷ വാര്‍ത്ത വന്നിരിക്കുന്നു. ആകാശത്തിലൂടെ പറക്കാനും ഒപ്പം കടലിനടിയിലൂടെ അന്തർവാഹിനി (Submarine) പോലെ സഞ്ചരിക്കാനും കഴിയുന്ന ഒരു ഹൈബ്രിഡ് ആംഫിബിയസ് ഡ്രോൺ ഇന്ത്യയില്‍ ഒരു കമ്പനി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്തരം ആകാശത്തും കടലിലും സഞ്ചരിക്കാന്‍ കഴിയുന്ന ഹൈബ്രിഡ് ഡ്രോണ്‍ നിര്‍മ്മിക്കപ്പെട്ടത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘അക്വാഎയർഎക്സ് ഓട്ടോണമസ് സിസ്റ്റംസ്’ (AquaAirX Autonomous Systems) എന്ന ഡീപ്-ടെക് സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍.
‘അവതാർ’ (AVATAAR) എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക റോബോട്ടിക് ഡ്രോണിന് 10 കിലോഗ്രാം വരെയുള്ള സ്ഫോടക വസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും. വായുവിൽ നിന്ന് നേരിട്ട് കടലിലേക്ക് ഊളിയിട്ടിറങ്ങി ദൗത്യങ്ങൾ പൂർത്തിയാക്കി വീണ്ടും ആകാശത്തേക്ക് കുതിച്ചുയരാനും സാധിക്കും.
കടൽവെള്ളത്തിലെ ഉപ്പ് രസമേറ്റ് കേടുപാടുകൾ വരാതിരിക്കാൻ തുരുമ്പ് പിടിക്കാത്ത കാർബൺ ഫൈബർ കൊണ്ടാണ് ഇതിന്റെ ശരീരം നിർമ്മിച്ചിരിക്കുന്നത്. കടലിനടിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ 3D മാപ്പിംഗ് ശേഷിയുള്ള സോണാർ സാങ്കേതികവിദ്യയും ഇതിലുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ‘iDEX’എന്ന പ്രോഗ്രാം ഓര്‍മ്മയുണ്ടോ? ഇന്ത്യയുടെ പ്രതിരോധ രംഗത്ത് നവീനതകള്‍ കൊണ്ടുവരാനുള്ള പരീക്ഷണമായിട്ടാണ് മോദി സര്‍ക്കാര്‍ ഐഡക്സ് എന്ന പദ്ധതി കൊണ്ടുവന്നത്. പ്രതിരോധരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന സ്റ്റാര്‍ട്ടപ് കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം ഐഡക്സ് പദ്ധതിക്ക് പിന്നില്‍ ഉണ്ടായിരുന്നു. മാത്രമല്ല, ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ വിദേശകമ്പനികളുടെ സ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. പ്രതിരോധരംഗത്ത് തദ്ദേശീയമായ ഉല്‍പാദനവും വികസനവും ഗവേഷണവും നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഐഡക്സിന് പിന്നിലുള്ളത്.
ഈ ഐഡക്സ് പദ്ധതിയില്‍ നിന്നും പിറന്നതാണ് ഈ ഹൈബ്രിഡ് ഡ്രോണ്‍. ഈ തദ്ദേശീയ കണ്ടുപിടുത്തം നമ്മുടെ നാവികസേനയ്‌ക്കും, തീരസംരക്ഷണത്തിനും, സമുദ്ര ഗവേഷണങ്ങൾക്കും വലിയൊരു ആയുധമാകും എന്നതിൽ സംശയമില്ല. ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യയെ ആത്മനിർഭരതയിലേക്ക് നയിക്കുന്ന ഒരു അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായ അക്വാഎയർഎക്സ് ടീം