ചെന്നൈ: സ്ത്രീകളുടെ വിശ്രമമുറികളിൽ 36 പുതിയ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാനൊരുങ്ങി ചെന്നൈ വിമാനത്താവളം. സെപ്റ്റംബർ അവസാനത്തോടെ മെഷീനുകളുടെ സ്ഥാപിക്കൽ പൂർത്തിയാക്കി ഒക്ടോബർ ഒന്ന് മുതൽ സേവനം ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. വിമാനത്താവളത്തിൽ സാനിറ്ററി നാപ്കിൻ ലഭിച്ചില്ലെന്ന നടി ലതാ റാവുവിന്റെ പോസ്റ്റിന് പിന്നാലെയാണ് നടപടി.
ഹൈദരാബാദിലേക്ക് പോകുന്നതിനായി വിമാനത്തിൽ കയറാൻ കാത്തിരിക്കെ അപ്രതീക്ഷിതമായി ആർത്തവം ഉണ്ടായെന്നും എന്നാൽ സാനിറ്ററി നാപ്കിൻ ലഭിക്കാതെ വലിയ ബുദ്ധിമുട്ടുണ്ടായെന്നും നടി ആരോപിച്ചു. യാത്ര ചെയ്യുമ്പോൾ സാധാരണയായി സാനിറ്ററി നാപ്കിൻ കരുതാറുണ്ടെങ്കിലും ഇത്തവണ അത് എടുക്കാൻ മറന്നുപോയെന്ന് ലതാ റാവു പറഞ്ഞു. വിമാനത്താവളത്തിലെ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ സ്ത്രീകളുടെ വിശ്രമമുറികളിൽ നേരത്തെ ഉണ്ടായിരുന്ന വെൻഡിംഗ് മെഷീനുകൾ പ്രവർത്തനരഹിതമാണെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് ഗേറ്റ് ഒന്നിൽ നിന്ന് ഗേറ്റ് ഏഴിന് സമീപമുള്ള ഫാർമസിയിലേക്ക് ഓടിയെത്തിയെങ്കിലും ജീവനക്കാരൻ കൗണ്ടറിൽ തിരിച്ചെത്തുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. നാപ്കിൻ വാങ്ങി തിരികെയെത്തുമ്പോഴേക്കും വിമാനത്തിന്റെ ബോർഡിംഗ് ആരംഭിച്ചിരുന്നതായി അവർ ആരോപിച്ചു. യാത്രയ്‌ക്കുള്ള സാധനങ്ങളുടെ പട്ടികയിൽ സാനിറ്ററി നാപ്കിനുകളും ഉൾപ്പെടുത്തണമെന്നും അവർ എല്ലാ സ്ത്രീകൾക്കും മുന്നറിയിപ്പ് നൽകി.
വെൻഡിംഗ് മെഷീനുകളിലൂടെ സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നത് ദുരുപയോഗം ചെയ്യുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇത് നിർത്തിയതെന്ന് അവർ വ്യക്തമാക്കി.
ഇടക്കാല സംവിധാനമെന്ന നിലയിൽ സ്ത്രീകളുടെ വിശ്രമമുറികളിൽ ഫോൺ നമ്പറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സാനിറ്ററി നാപ്കിൻ ആവശ്യമുള്ള യാത്രക്കാർ ഈ നമ്പറിൽ വിളിച്ചാൽ വനിതാ വിമാനത്താവള ജീവനക്കാരി രണ്ട് മിനിറ്റിനുള്ളിൽ നാപ്കിൻ എത്തിച്ചുനൽകുമെന്ന് വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
















