ന്യൂദല്‍ഹി : മിസോറാം അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ചതിന് അറസ്റ്റിലായ അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും അയല്‍രാജ്യമായ മ്യാന്‍മാറിലെ ഒരു സിവിലിയന്‍ വിമാനത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ പങ്കാളികളാണെന്ന് എന്‍ ഐ എ ദല്‍ഹി കോടതിയെ അറിയിച്ചു. ഈ സംഘം ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഏജന്‍സി പാട്യാല ഹൗസ് കോടതിയെ അറിയിച്ചു.
ഇതിന് പിന്നാലെ തിഹാര്‍ ജയിലില്‍ കഴിയുന്ന വാന്‍ ഡൈക്കിനെയും ഉക്രേനിയന്‍ പൗരനായ കമന്‍സ്‌കി വിക്ടറെയും ചോദ്യം ചെയ്യാന്‍ എന്‍ ഐ എയ്‌ക്ക് കോടതി അനുമതി നല്‍കി. പ്രതികളെ ചോദ്യം ചെയ്യുന്നത് അന്വേഷണ ഏജന്‍സിയുടെ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും അന്വേഷണ പ്രക്രിയയില്‍ കോടതികള്‍ പൊതുവെ ഇടപെടരുതെന്നും പ്രത്യേക കോടതി നിരീക്ഷിച്ചു.
വിവിധ തീയതികളില്‍ ടൂറിസ്റ്റ് വിസയില്‍ 14 ഉക്രേനിയന്‍ പൗരന്മാര്‍ ഗുവാഹത്തി വഴി മിസോറാമില്‍ എത്തിയതായി എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തി. മിസോറാമില്‍ നിന്ന് ആവശ്യമായ റെസ്ട്രിക്റ്റഡ് ഏരിയ പെര്‍മിറ്റോ പ്രൊട്ടക്ടഡ് ഏരിയ പെര്‍മിറ്റോ ഇല്ലാതെയാണ്ഉക്രേനിയക്കാര്‍ മ്യാന്‍മാറിലേക്ക് കടന്നതെന്ന് ഏജന്‍സി ആരോപിക്കുന്നു.
മ്യാന്‍മാറിലെ സൈനിക ഭരണകൂടത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മ്യാന്‍മാറിലെ വംശീയ സായുധ ഗ്രൂപ്പുകള്‍ക്ക് ഡ്രോണ്‍ യുദ്ധം, ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍, അസംബ്ലി, ജാമ്മിംഗ് സാങ്കേതികവിദ്യ എന്നിവയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിശീലനം നല്‍കുന്നതിന്റെ ഭാഗമായിരുന്നു ഇവരുടെ മ്യാന്‍മാര്‍ സന്ദര്‍ശനം എന്നാണ് ഏജന്‍സിയുടെ അവകാശവാദം. ദശാബ്ദങ്ങളായി മ്യാന്‍മാറില്‍ നിരവധി സായുധ ഗ്രൂപ്പുകള്‍ സജീവമാണ്.
ഫെബ്രുവരി 20-ന് മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എടിആര്‍ 72600 വിമാനത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍, ഉക്രേനിയന്‍ പൗരന്മാരുടെ പങ്ക് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നതായി എന്‍.ഐ.എ വ്യക്തമാക്കി.
ആക്രമണത്തില്‍ ഉപയോഗിച്ച ഡ്രോണുകള്‍ മാത്യു വാന്‍ ഡൈക്ക് മൊഡ്യൂളുമായി ബന്ധപ്പെട്ട ശൃംഖല വഴിയാണ് പ്രാദേശിക വിമത ഗ്രൂപ്പുകള്‍ക്ക് ലഭിച്ചതെന്ന് എന്‍ ഐ എയുടെ അന്വേഷണം സൂചിപ്പിക്കുന്നു.
അറസ്റ്റിലായ വ്യക്തികളില്‍ നിന്ന് പിടിച്ചെടുത്ത ഡിവൈസുകളില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും ശബ്ദ സാംപിളുകളും കണ്ടെടുത്തതായി ഏജന്‍സി അറിയിച്ചു. കേസില്‍ നിര്‍ണായക തെളിവുകളായി മാറിയിട്ടുള്ള ഈ ഡിവൈസുകളിലെ ഡാറ്റ പരിശോധിച്ചതില്‍ നിന്ന് നിരവധി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പ്രതികളെ കാണിച്ച് സ്ഥിരീകരിക്കാനും അവരുടെ മൊഴികളുമായി ഒത്തുനോക്കാനും ഈ ചോദ്യം ചെയ്യല്‍ അത്യാവശ്യമാണെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി
















